പ്രകൃതി
പ്രകൃതി
മനുഷ്യാ നീ അറിയുന്നുവോ, നീയുൾപ്പെടെയുള്ള ജീവജാലങ്ങളുടെ മാതാവാണു നാം... നിന്നിലെ നന്മയും ക്രൂരതയും ഏറ്റുവാങ്ങുന്ന നാം ഒരിക്കലും നമ്മുടെ മക്കളോട് പക്ഷാഭേതം കാണിച്ചിട്ടില്ല... എൻ്റെ സന്താനങ്ങളിൽ വച്ച് വിവേകവും ബുദ്ധിയും നിങ്ങളിൽ വളർത്തിയത് ഈ അമ്മയെയും കൂടപ്പിറപ്പുകളേയും പരിരക്ഷിക്കാൻ തന്നെയാണ്... നിൻ്റെ വിശപ്പും ദാഹവും അടക്കാനും.... നിൻ്റെ വിസർജ്യം പുറം തള്ളാനും പ്രകൃതിയായ എന്നെ തന്നെ ആശ്രയിക്കണം എന്ന കാര്യം നീ പലപ്പോഴും മറക്കുന്നു... നീ ഉണ്ടാക്കി കൂട്ടുന്ന മാലിന്യങ്ങൾ കൂമ്പാരമായി എൻ്റെ ദേഹത്തെ ആസകലം മലിനമാക്കിയിരിക്കുന്നു... നിന്നിലെ ക്രുരതയും വിദ്വേഷവും നീചമായ പല പ്രവർത്തിയും ഞാൻ ക്ഷമിച്ചു... കാരണമെന്തെന്നാൽ നിന്നിലും നന്മ നിറഞ്ഞ മനസുള്ളതുകൊണ്ട്. എന്തെല്ലാം സംഭവിച്ചാലും മനുഷ്യാ നീ എന്നിൽ നിന്നുമാണ് ഉത്ഭവിക്കുന്നതും എന്നിൽ തന്നെയാണ് അവസാനിക്കുന്നതും.
നീ എന്നിൽ നിന്നും ഊറ്റി കുടിച്ച മുലപ്പാലെന്ന ദ്രവ്യവും ഊർജവും എൻ്റെ എല്ലാ സന്താനങ്ങൾക്കും അവകാശപ്പെട്ടതാണ്... നീ എത്ര തന്നെ കൃത്യമമായി നിർമ്മിച്ചലും നിൻ്റെ മാതാവായ എന്നിലും വലിയ സത്യമില്ല കാരണം ഞാനാണ് പ്രകൃതിയെന്ന ഏറ്റവും വലിയ സത്യം... നിനക്കു ഞാൻ സംതൃപ്തിയോടെയും വാത്സല്യത്തോടെയും നൽകുന്ന വറ്റാത്ത മുലപ്പാലാകുന്ന ദ്രവ്യവും ഊർജ്ജവും സ്വാർത്ഥതയിലൂടെ മറ്റു സന്താനങ്ങൾക്കു നിഷേധിക്കപ്പെടുമ്പോൾ, നിൻ്റെ ക്രൂരതയുടെ കൂരമ്പുകൾ എൻ്റെ മാറിടത്തിൽ പതിക്കുമ്പോൾ എൻ്റെ ശരീരം വേദനയാൽ പിടയും, ചിലപ്പോൾ അറിയാതെ എൻ്റെ ശരീരത്തിൽ തറച്ച അമ്പുകൾ പിഴുതെറിയും, എൻ്റെ ഒരു തുള്ളി കണ്ണുനീർ കൂടി പിടിച്ചു നിർത്താൻ കഴിഞ്ഞെന്നു വരില്ല... അതു ചിലപ്പോൾ നിങ്ങൾക്കു പ്രളയമായി തോന്നാം, കൊടുംകാറ്റായി തോന്നാം, ഭൂകമ്പമായി തോന്നാം... ഇതൊന്നും തന്നെ ഈ മാതാവ് പ്രതികാരത്തിനായി ചെയ്തതല്ല... നിങ്ങൾ തന്നെ തന്ന വേദനയുടെ അനന്തരഫലം മാത്രമാണ്... ഈ മാതാവിന് സ്വന്തം സന്താനങ്ങളെ ഒരിക്കലും വേദനിപ്പിക്കാൻ കഴിയില്ല... നിങ്ങൾ എന്താണോ എന്നിൽ വിതയ്ക്കുന്നത് അതിൻ്റെ ഫലം മാത്രമേ എനിക്കു തിരികെ നൽകാൻ കഴിയൂ...