വൺ സൈഡ് ലൗ
വൺ സൈഡ് ലൗ
"ആതിരാ..." ആ വിളിക്കേട്ട് രണ്ടു പേർ തിരിഞ്ഞു നോക്കി: ഒരു കുഞ്ഞു സുന്ദരികുട്ടിയും പിന്നെ ഞാനും. യഥാർത്ഥത്തിൽ ആ കുഞ്ഞിനെ അതിൻ്റെ അമ്മ വിളിച്ചതായിരുന്നു. പക്ഷെ ആ തിരിഞ്ഞുനോട്ടത്തിൽ ഞാൻ വലിയൊരു സത്യം മനസ്സിലാക്കിയിരുന്നു... പ്രണയം എന്നത് ഒരിക്കലും മറക്കാനാകാത്ത സത്യമാണെന്ന്...
സിദ്ധു സാർ എന്നെയും സ്നേഹിച്ചിരുന്നു എന്ന സത്യം ഞാൻ ഇന്നാണ് തിരിച്ചറിഞ്ഞത്... സിദ്ധു സാർ ആ കുഞ്ഞിനെ ആതിരാ എന്നു സ്നേഹത്തോടെ വിളിച്ചപ്പോൾ എൻ്റെ ഉള്ളിലെ ആ മറക്കാനാകാത്ത പ്രണയം ഞാൻ ഓർത്തെടുത്തു. സിദ്ധു സാറിൻ്റെ അസിസ്റ്റൻറായി ജോലി ചെയ്തിരുന്നെങ്കിലും ഒരു സുഹൃത്തിനെ പോലെയായിരുന്നു ഞങ്ങളെ എല്ലാവരെയും കണ്ടിരുന്നത്. അദ്ദേഹത്തിൻ്റെ സ്വാഭാവം കണ്ടാൽ ആരായാലും സാറിൻ്റെ ആരാധകരാകും, അങ്ങനെ എൻ്റെ മനസ്സിലും ആരാധന വളർന്നു. എപ്പോഴോ ആരാധന പ്രണയമായി വളർന്നു... പക്ഷെ ആ പ്രണയം അദ്ദേഹത്തോട് പറയണമെന്ന് മനസിൽ ഒരിക്കൽ പോലും തോന്നിയില്ല. കാരണം ഞങ്ങൾ എല്ലാർക്കും ഒരു ഹീറോ ആയിരുന്നു അദ്ദേഹം... എന്നെപ്പോലെ പലരും സാറിനെ ആരാധിക്കുന്നുണ്ട്... പലരും പ്രണയം തുറന്നു പറഞ്ഞിട്ടുണ്ട്.... അതുപോലെയെ എന്നെയും കാണത്തുള്ളൂ എന്ന് വിചാരിച്ചു... എൻ്റെ പ്രണയം ഞാൻ എൻ്റെ ഹൃദയത്തിൽ സൂക്ഷിച്ചു വച്ചു.
എൻ്റെ കല്യാണ കുറി കൊടുക്കാൻ ഞാൻ സാറിൻ്റെ ഓഫീസിൽ ചെന്നു. എൻ്റെ കല്യാണം ഉറപ്പിച്ചതൊന്നും സാർ അറിഞ്ഞിരുന്നില്ല. എന്നെ കണ്ടതും അദ്ദേഹം വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി... നാലു മാസമായി അദ്ദേഹം ഓഫീസാവിശ്യത്തിനായി വിദേശത്തായിരുന്നു. അവിടെയുള്ള വിശേഷങ്ങൾ പറയുകയായിരുന്നു എന്നോട്. ഞാൻ എൻ്റെ കല്യാണക്കുറി അദ്ദേഹത്തിൻ്റെ നേർക്കു നീട്ടി... അദ്ദേഹം അതു വാങ്ങി... "ആതിര... ആതിര... തൻ്റെ കല്ല്യാണം ഉറപ്പിച്ചോ? എന്തേ ഇതിനെക്കുറിച്ച് ഒന്നും നേരത്തെ പറഞ്ഞില്ല...?" സിദ്ധു സാർ അങ്ങനെ ചോദിച്ചപ്പോൾ എൻ്റെ മനസ്സിൽ ആ വാക്കുകൾ തട്ടുന്നപ്പോലെ തോന്നി... "എല്ലാം പെട്ടെന്നായിരുന്നു സാർ. ജാതകമനുസരിച്ച് വീട്ടുകാർ പെട്ടെന്ന് ഉറപ്പിച്ചതാ... സാർ തീർച്ചയായും വരണം... "
അന്ന് സാറിന് കല്യാണക്കുറി കൊടുത്ത് മടങ്ങുമ്പോൾ മനസിൽ വല്ലാത്തൊരു വിഷമം അനുഭവപ്പെട്ടു... ഇന്ന് സാറിനെ കണ്ടപ്പോൾ ആ വിഷമം എന്തായിരുന്നു എന്നു മനസ്സിലായി... വൺ സൈഡ് ലൗ ഒരു ടൂ സൈഡ് ആയിരുന്നു എന്ന് സാറിന് മനസ്സിലായില്ല...
"വിനുവേട്ടന് എൻ്റെ വർത്തമാനം കേട്ട് ദേഷ്യം വരുന്നുണ്ടോ...?"
വിനുവേട്ടൻ: "നിൻ്റെ ആദ്യത്തെ പ്രണയം എന്തായാലും പെട്ടിയിലായി. ഇനി നീ എന്നെ മാത്രമേ പ്രണയിക്കുള്ളു എന്ന് നിന്നെക്കാൾ നന്നായി എനിക്കറിയാം... മോനേ സിദ്ധു... ഇങ്ങ് വന്നേ... നമ്മൾ ഇന്ന് അമ്മയുടെ കൂടെ ജോലി ചെയ്ത സാറിനെ പരിചയപ്പെട്ടില്ലേ... നിൻ്റെ കൂട്ടുകാരിയുടെ അച്ഛൻ ... എന്തായിരുന്നു അദ്ദേഹത്തിൻ്റെ പേര്...?"
സിദ്ധു: "അച്ഛാ, ആതിരയുടെ അച്ഛൻ്റെ പേരും എൻ്റെ പേരു തന്നെയാ സിദ്ധാർത്ഥ്..."
വിനു: "അങ്ങനെ രണ്ടു പേരുടേയും വൺ സൈഡ് ലൗ ... ഒരു റ്റൂ സൈഡായിരുന്നു എന്ന് രണ്ടു കൂട്ടരും മനസിലാക്കി..." ഒരു പൊട്ടിച്ചിരിയിലൂടെ ആ വൺ സൈഡ് ലൗ രണ്ടു കൂട്ടരും പറഞ്ഞു രസിച്ചു.