Sony Abhilash

Romance

3.3  

Sony Abhilash

Romance

നിൻ ചാരെ

നിൻ ചാരെ

8 mins
385


ഒരു എമർജൻസി കേസ് വരുന്നുണ്ട് എന്ന് ക്യാഷുവാലിറ്റിയിൽ നിന്നും ഫോൺ വന്നത് കൊണ്ടാണ് ഡോക്ടർ ഹരി റൂമിൽ നിന്നും പെട്ടന്ന് വാതിൽ തുറന്നിറങ്ങിയത്. 


അതെ സമയം തന്നെ ആരുമായോ കൂട്ടിയിടിച്ചതും ഹരി കൂട്ടിയിടിച്ചയാളെ നോക്കിയപ്പോഴാണ് അതൊരു സ്ത്രീയാണെന്ന് മനസിലായത് സോറി പറയാൻ തുടെങ്ങിയതും അവനെയൊന്നു രൂക്ഷമായി നോക്കിയിട്ട് അവർ നടന്നു. 


നല്ല പരിചയമുള്ള മുഖം...ആ കണ്ണടയും നെറ്റിക്ക് ഭംഗിയേകുന്ന ആ നീളൻപൊട്ടും ഒരു കടലിന്റെ ആഴം ഒളിപ്പിച്ചു വച്ച ആ കണ്ണുകൾ മനോഹരമായ മുഖം ഉടുത്തിരിക്കുന്ന സാരിയിൽ അവൾ ഒരു മനോഹരിയാണെന്ന് ഹരിക്ക് തോന്നി ഓരോന്ന് ആലോചിച്ചു കൊണ്ട് ഹരി അവൾ പോകുന്നത് നോക്കി നിന്നു..


" ഛെ എനിക്കിതെന്താ പറ്റിയത്..? " 


സ്വയം പറഞ്ഞുകൊണ്ട് ഹരി തല കുടഞ്ഞു..ഇത് ഹരികേശ് എറണാകുളത്തെ പ്രശസ്ത്മായ ഹോസ്പി റ്റലിലെ കാർഡിയോളോജിസ്റ്റാണ്. മുപ്പത്തിയഞ്ചിനടുത്തു പ്രായമുള്ള സുമുഖനായിരുന്നു ഹരി അവിവാഹിതൻ. 


അമ്മ മാധുരിയോടൊപ്പം ഹോസ്പിറ്റൽ കൊടുത്ത കോർട്ടേഴ്സിലാണ് താമസം. മലപ്പുറത്താണ് ഹരിയുടെ വീട് അച്ഛൻ കേശവൻ മരിച്ചതിൽ പിന്നെ അമ്മയും മകനും മാത്രമായി.


" ഡോക്ടർ എന്ത്പറ്റി..എന്താ ആലോചിച്ചു നിൽക്കുന്നത്...? " 


ആ ചോദ്യം കേട്ട ഹരി തിരിഞ്ഞു നോക്കി അവിടുത്തെ സെക്യുരിറ്റി ലാസർ ആയിരുന്നു അത്.


" ഏയ്‌ ഒന്നുമില്ല ചേട്ടാ..ആ പോയ സ്ത്രീയേതാണ്.."


" അതോ അതാണ് നമ്മുടെ ഡോക്ടർ ദേവൻ സാറിന്റെ മകൾ മീര ദേവ്..വലിയ എഴുത്തുകാരിയാണ് ഇടക്കെല്ലാം ഇതുപോലെ വരാറുണ്ട് "


" ആണോ ചേട്ടാ..എനിക്കറിയില്ലായിരുന്നു അതാണ് ചോദിച്ചത്.."


" ഡോക്ടർ ഇത് എവിടേക്ക് പോകുകയാണ് .."


" അതോ ക്യാഷുവാലിറ്റിയിൽ ഒരു പേഷ്യന്റ് വരുന്നുണ്ട് അത് നോക്കാൻ പോവാണ് ."


 " എന്നാ ശരി ഡോക്ടർ " 

 

 ലാസറിനോട് യാത്ര പറഞ്ഞു നടക്കുമ്പോഴും ഹരിയുടെ മനസിൽ ആ മുഖം തെളിഞ്ഞു നിന്നു. എന്തോ ഒന്ന് തന്നെ അതിലേക്ക് വലിച്ചടുപ്പിക്കുന്നത് പോലെ അവനു തോന്നി. 

 

എന്നാൽ അതിനെ വെറും തോന്നലായി തള്ളിക്കളഞ്ഞുകൊണ്ട് അവൻ രോഗിയുടെ അരികിലെത്തി പരിശോധിച്ചു. എന്നിട്ട് അയാളെ വാർഡിൽ അഡ്മിറ്റ് ചെയ്യാൻ പറഞ്ഞിട്ട് വീണ്ടും ഒപിയിൽ എത്തി..വൈകിട്ട് ആറു മണി കഴിഞ്ഞാണ് അന്ന് ഒപി തീർന്നത്.


" സിസ്റ്റർ ഇനിയാരെങ്കിലും ഉണ്ടോ കാണാൻ..?."


" ഇല്ല ഡോക്ടർ എല്ലാവരെയും കണ്ടു കഴിഞ്ഞു.."


" എന്നാ പിന്നെ ഞാൻ ഇറങ്ങുകയാണ് സിസ്റ്റർ.."


ഹരി സ്റ്റെതസ്കോപ്പ് എടുത്തു കഴുത്തിലിട്ട് ഫോണും എടുത്തിറങ്ങി അവൻ നേരെ ജനറൽ മെഡിസിൻ ഒപിയിലേക്കാണ് പോയത്‌ അവിടെയുള്ള ഡോക്ടർ മനാഫ് അവന്റെ സഹപാഠിയും ഉറ്റ സുഹൃത്തുമാണ്. 


മനാഫ് വഴിയാണ് ഹരിക്ക് ആ ഹോസ്പിറ്റലിൽ ജോലി കിട്ടുന്നത് താമസവും അടുത്തടുത്ത് തന്നെ മനാഫിന്റെ ഭാര്യ ടീച്ചറാണ്.


" ആഹാ നിയെത്തിയോ..? " ഹരിയെ കണ്ട്‌ മനാഫ് ചോദിച്ചു 


" മ്മ് ഇന്നിത്തിരി തിരക്കായിരുന്നു..പിന്നെ ക്യാഷുവാലിറ്റിയും ഉണ്ടായിരുന്നു..നിന്റെ ഒപി കഴിഞ്ഞോ.."


" കഴിഞ്ഞു ഇനി നമുക്കിറങ്ങിയാലോ.."


" മനാഫ് ആദ്യം ഒരു ചായ കുടിക്കാം എന്നിട്ട് പോകാം.." 


" എന്നാ വാ ക്യാന്റീനിൽ പോകാം.." 


അത് പറഞ്ഞുകൊണ്ട് അവർ ചായ കുടിക്കാൻ പോയി ചായയും വാങ്ങി അവിടെയുള്ള രണ്ടു കസേരയിലേക്കിരുന്നു.


" എടാ മനാഫ് ഇന്നൊരു സംഭവം ഉണ്ടായി ഞാനൊരാളെ കണ്ടു.."


" എന്ത് സംഭവം...ആരെയാണ് നീ കണ്ടത് "


അവൻ അതിശയത്തോടെ ചോദിച്ചു.


അതുകേട്ട ഹരി രാവിലെ നടന്ന സംഭവങ്ങൾ അവനോട് പറഞ്ഞു എല്ലാം ശ്രെദ്ധയോടെ കേട്ടിരുന്ന ശേഷം മനാഫ് പറഞ്ഞു.


" അവരൊരു പ്രത്യേക ടൈപ്പാണ്..വലിയ എഴുത്തുകാരിയുമാണ് അതുപോലെ മുൻകോപിയും വിവാഹിതയല്ല. പഠിച്ചിരുന്ന സമയത്തു ഒരു പ്രണയമുണ്ടയിരുന്നെന്നും കല്ല്യാണം വരെ എത്തിയതാണെന്നും അവസാനം അയാൾ പിന്മാറി വേറെ കല്ല്യണം കഴിച്ചു അമേരിക്കയിൽ ആണെന്ന് ഒക്കെ ഇവിടെ ഓരോരുത്തർ പറയുന്നത് കേട്ടിട്ടുണ്ട്. നല്ല വിദ്യാഭ്യാസം ഉണ്ട് ഹോസ്പിറ്റൽ അഡ്‌മിനിഡ്ട്രേഷൻ ഒക്കെ കഴിഞ്ഞതാണ് വയസ്‌ മുപ്പത്തഞ്ചുണ്ട് പക്ഷേ കണ്ടാൽ പറയില്ല. "


കുറച്ചു നേരം കൂടി അവിടെയിരുന്നിട്ട് അവരിറങ്ങി മനാഫിനു ഭാര്യയുമായി ഷോപ്പിങ് ഉള്ളതുകൊണ്ട് അവനങ്ങോട്ടും ഹരി വീട്ടിലേക്കും പോയി. 


വണ്ടിയോടിക്കുമ്പോഴും അവന്റെ മനസ് നിറയെ രാവിലത്തെ സംഭവമായിരുന്നു 

എന്തോ ആ മുഖം അവന്റെ മനസിൽ മായാതെ നിന്നു..


ദിവസങ്ങൾ കടന്നുപോയി ഒരു ദിവസം ഹരി ഒപിയിലേക്ക് ചെല്ലുമ്പോൾ ഒപിയുടെ നേരെ എതിർ വശത്തുള്ള സ്ഥലത്തു എന്തോ പണിനടക്കുന്നു. അവനതു നോക്കിയിട്ട് വാതിൽ തുറന്ന് അകത്തേക്ക് കയറി.


" എന്താ സിസ്റ്റർ അവിടെ പണി നടക്കുന്നത് പുതിയ താമസക്കാർ വല്ലവരും വരുന്നുണ്ടോ..?. "


" ഉണ്ട് സാറേ..ഒരു ഒന്നൊന്നര താമസക്കാരിയാണ് ദേവൻ സാറിന്റെ മകൾ.."


" അവരോ..? "


" അതേ ഹോസ്പിറ്റലിന്റെ ഭരണം ഏറ്റെടുക്കാൻ പോവാണ് അതിന്റെ ഓഫീസ് വർക്കാണ് ആ കാണുന്നത്. "


" ഓ അത് ശരി...നമുക്ക് ഒപി തുടെങ്ങിയാലോ..? "


" ശരി സാർ.." സിസ്റ്റർ ഓരോരുത്തരെ യായി വിളിക്കാൻ തുടെങ്ങി നല്ല തിരക്കുള്ള ദിവസമായിരുന്നു അത്. 


അങ്ങിനെ ഓരോ ദിവസവും കടന്നുപോയി ഒരു ദിവസം മീരയുടെ ഓഫീസ് ഉൽഘാടനത്തിന്റെ ക്ഷണക്കത്ത് ഹരിക്കും കിട്ടി. എല്ലാവരും വരുന്ന സമയത്തു അവനും വാതിൽ തുറന്നു പുറത്തിറങ്ങി മനാഫ് അവന്റെയടുത്തു വന്നു നിന്നുകൊണ്ടു പറഞ്ഞു.


" നല്ല ബെസ്റ്റ് അയൽവക്കാരിയാണല്ലോടാ വന്നിരിക്കുന്നത്.."


" ഒന്നുപോടാ...നിനക്ക് വേറെ പണിയൊന്നുമില്ലേ." ഹരി പ്രതികരിച്ചു 


" ഒന്നും പറയാൻ പറ്റില്ല മോനെ രണ്ടുപേരും അവിവാഹിതർ ഒരു പ്രണയത്തിനുള്ള അവസരമൊക്കെ കാണുന്നുണ്ട്. "


അതുകേട്ട ഹരി അവനെയൊന്നു സൂക്ഷിച്ചു നോക്കി. 


അന്നും ഹരിയുടെ കണ്ണുകൾ മീരയുടെ കണ്ണടയുടെ പിന്നിൽ ഒളിച്ചിരിക്കുന്ന കണ്ണുകളിലേക്ക് പാറി വീണു. 


പരിപാടിയെല്ലാം കഴിഞ്ഞു പുതിയ ഭരണ പരിഷ്കാരത്തിന്റെ ഭാഗമായി എല്ലായിടത്തും ക്യാമറകൾ സ്ഥാപിക്കപ്പെട്ടു. അതെല്ലാം മീരയുടെ റൂമിലെ വലിയ സ്ക്രീനിലേക്ക് കണക്ടഡ് ആയി..


പല പരിഷ്കാരങ്ങളും അവിടെ കൊണ്ടുവന്നു രോഗികൾക്ക് ഉപകാര പ്രദമായ പല കാരുണ്യ പ്രവർത്തനങ്ങൾ ഉണ്ടാക്കി. 


സാമ്പത്തികമായി പിന്നോക്കം നിക്കുന്നവർക്ക് പുതിയ ചികിത്സാ നിരക്കുകൾ കൊണ്ടുവന്നു മൊത്തത്തിൽ ഹോസ്പിറ്റലിന്റെ മുഖഛായ തന്നെ മാറ്റി. 


രാവിലെ എട്ട് മണിക്ക് തന്നെ മീര എത്തിയിരുന്നു കാര്യം ഹരിയുടെ ഒപിയുടെ മുന്നിലാണെങ്കിലും അങ്ങോട്ട് കാര്യമായ ശ്രെദ്ധ അവൾ കൊടുത്തിരുന്നില്ല. ഒരു ദിവസം മീര വന്നപ്പോൾ ഒപിയുടെ വാതിലിൽ വെച്ചിരുന്ന നെയിം ബോർഡ് താഴെ കിടക്കുന്നത് കണ്ടു അവളതെടുത്തു വായിച്ചു.


" ഡോക്ടർ ഹരികേശ് എം ഡി കാർഡിയോളോജിസ്റ്റ് " 


അവളതുമായി ഓഫീസിലേക്ക് കയറി മൈന്റെനൻസ് ഡിപ്പാർട്മെന്റിൽ വിളിച്ചു വിവരം പറഞ്ഞു. രാവിലെ ഹരി വന്നപ്പോൾ സിസ്റ്റർ ബോർഡിന്റെ കാര്യം പറഞ്ഞു അവർ സംസാരിച്ചു നിന്നപ്പോൾ മീര പുറത്തേക്ക് ഇറങ്ങി വന്നു.


" സിസ്റ്റർ ഇതാ നെയിം ബോർഡ്..ഇത് ഫിറ്റ് ചെയ്യാൻ വരാനായി ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്..."


" താങ്ക്സ് മാം..." ഹരി പറഞ്ഞു.


പക്ഷേ അതൊന്നും ശ്രെദ്ധിക്കാതെ മീര അകത്തേക്ക് കയറി പോയി. 


അവനത് നോക്കി നിന്നു. ഒരു ദിവസം ഹരി രോഗിയെ പരിശോധിച്ച് കൊണ്ടിരിക്കുകയായിരുന്നു അപ്പോഴാണ് പുറത്തു വലിയ ശബ്ദം കേട്ടത്‌. 


അത് എന്താണെന്ന് അവൻ ശ്രെദ്ധിച്ചു അപ്പോഴേക്കും ഒരാൾ അകത്തേക്ക് ഓടി വന്നു.


" അയ്യോ ഡോക്ടറെ ഓടി വാ.." അയാൾ പറഞ്ഞു. 


അതുകേട്ട ഹരിയും സിസ്റ്ററും പുറത്തേക്ക് ഓടി അപ്പോഴാണ് ഒരാൾ താഴെ വീണു കിടക്കുന്നു. ഹരി ഓടി അയാളുടെ അടുത്തിരുന്നിട്ട് പൾസ് നോക്കി അവൻ വേഗം സിസ്റ്ററിനോട് പറഞ്ഞു.. 


" സിസ്റ്റർ വേഗം കോഡ് ബ്ലൂ ടീമിനെ വിളിക്ക് ഐ സി യൂ വിൽ വിളിച്ച് ഒരു ബെഡ് പറയ്‌ വെന്റിലേറ്റർ എല്ലാം റെഡിയാക്കാൻ പറയണേ.."


ഹരി പറഞ്ഞത് കേട്ട സിസ്റ്റർ അകത്തേക്ക് കയറി. 


പുറത്തെ ഒച്ചയും കോഡ് ബ്ലൂ ടീമിനെ അനൗൺസ് ചെയ്യുന്നതെല്ലാം കേട്ടാണ് മീര വാതിൽ തുറന്നത്. 


അപ്പോൾ അവൾക്കു മുന്നിൽ താഴെയിരുന്നു രോഗിയുടെ ജീവൻ രക്ഷിക്കാനായി ശ്രെമിക്കുന്ന ഹരിയെയാണ് കാണുന്നത്. 


ഉടൻ തന്നെ കോഡ് ബ്ലൂ ടീമെത്തി ബാക്കി കാര്യങ്ങൾ അവരേറ്റെടുത്തു. വിയർത്തു നനഞ്ഞ ഡ്രെസ്സുമായി ഹരി അവരെ സഹായിച്ചു പെട്ടന്ന് തന്നെ അയാളെ ഐ സി യൂ വിലക്ക് മാറ്റി..


അന്നാദ്യമായി മീരയുടെ കണ്ണുകൾ ഹരിയെ ശ്രെദ്ധിച്ചു...


അവന്റെ മുഖവും അവന്റെ പ്രവർത്തികളും അവൾ സൂക്ഷ്മമായി ശ്രെദ്ധിച്ചു . അവന്റെ കണ്ണുകൾക്ക് എന്തോ ഒരു പ്രത്യേകത അവൾക്ക് തോന്നി ആ കണ്ണുകളിൽ ഒരു കുസൃതി നിറഞ്ഞു നിൽക്കുന്നത് പോലെ. അതിനുശേഷം എന്നും മുറിയിലെ സ്‌ക്രീനിൽ ഹരി വരുന്നതും പുറത്തേക്ക് പോകുന്നതുമെല്ലാം അവൾ നിരീക്ഷിച്ചു.


തനിക്കിത് എന്തുപറ്റിയെന്നു മീര ആലോചിച്ചു . ഒരു ദിവസം മീര ഓഫീസിൽ ചെന്ന് ഹരിയുടെ ഫയലെടുത്തു പരിശോധിച്ചു . അവനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും മനസിലാക്കി ..അപ്പോൾ മുപ്പത്തിയഞ്ചു വയസ് ഉണ്ടല്ലേ മീര മനസ്സിലോർത്തു. 


മാസങ്ങൾ കടന്നുപോയി ഇടക്ക് പരസ്പരം കാണുമ്പോൾ ഒരു പുഞ്ചിരി രണ്ടുപേരും കൈമാറിയിരുന്നു. ഒരു ദിവസം ഹരിയുടെ ഒപിയിൽ ആരെയും കാണാത്തതു കൊണ്ട് മീര അങ്ങോട്ട് ചെന്നു അവിടെ സിസ്റ്റർ മാത്രമേ ഉണ്ടായിരുന്നുള്ളു 


" സിസ്റ്റർ.." വിളികേട്ട് സിസ്റ്റർ വന്നു.


" ഇന്നെന്താ ഇവിടെ ഒപിയില്ലേ.. ആരെയും കാണുന്നില്ല..?


" അത് മാഡം ഡോക്ടർ ലീവാണ് അതുകൊണ്ട് അപ്പോയ്ന്റ്മെന്റ് എല്ലാം ക്യാൻസൽ ചെയ്തു.."


" ഡോക്ടർ എവിടെ പോയി..? "


" സാറിന്റെ ആരോ മരിച്ചു..മലപ്പുറത്തായത് കൊണ്ട് സാർ ഒരാഴ്ച്ച ലീവാണ് "


" മ്മ്.." ഒന്ന് മൂളിയിട്ട് മീര തിരിച്ചു മുറിയിലേക്ക് കയറി എന്തോ ഒരു നിരാശ മനസിൽ നിറയുന്നത് അവൾ മനസിലാക്കി..


അമ്മയെയും കൂട്ടി ഹരി മലപ്പുറത്തെത്തി. മാധുരിയുടെ അമ്മാവനാണ് മരിച്ചത് അതുകൊണ്ട് തന്നെ അവർക്കവിടെ കുറച്ചു ദിവസം താങ്ങേണ്ടതായി വരുമെന്ന് അറിയാവുന്നത് കൊണ്ടാണ് ഹരി ഒരാഴ്ച് ലീവെടുത്തത്. 


അമ്മയെ മരിച്ച വീട്ടിലാക്കിയിട്ട് അവൻ സ്വന്തം വീട്ടിലെത്തി വീടുകൾ തമ്മിൽ വലിയ ദൂരമില്ലായിരുന്നു യാത്ര ക്ഷീണം ഉള്ളതുകൊണ്ട് ഒന്ന് കുളിച്ചിട്ട് അവൻ ഉറങ്ങാൻ കിടന്നു.


ഫോണെണെടുത്തു വെറുതെ ഫേസ് ബുക്ക് തുറന്നു ഹരി.ഫേസ് ബുക്ക് ഒരുപാട് ഉപയോഗിക്കുന്നൊരാൾ അല്ലായിരുന്നു ഹരി.


അവൻ അതിൽ വന്നിട്ടുള്ള ഓരോന്നും നോക്കി കിടന്നു. പെട്ടന്നാണ് ഹരിയുടെ മനസിൽ മീരയുടെ മുഖം കടന്നു വന്നത് വേഗം അവളുടെ പേര് സെർച്ച് ചെയ്യാൻ തുടങ്ങി. എഴുത്തുകാരി കൂടിയായത് കൊണ്ട് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടില്ലായിരുന്നു. 


അവനതിലെ ഓരോ ഫോട്ടോയും നോക്കി ആ മുഖവും നീളൻ പൊട്ടും പിന്നെ കടൽ തിരകൾ ഒളിപ്പിച്ച പോലുള്ള കണ്ണുകൾ അവൻ ഫോട്ടോയെല്ലാം സൂം ചെയ്തു നോക്കി കിടന്നു എപ്പോഴോ അവനുറങ്ങി..


മീരയും വല്ലാത്തൊരു അവസ്ഥയിലായിരുന്നു. പഠിച്ചിരുന്ന സമയത്തു റാംമുമായി അഗാധമായ പ്രണയമായിരുന്നു. അവനല്ലാതെ മറ്റൊരു ലോകവും ഇല്ലായിരുന്നു. അവന്റെ പിറകെ ഓരോന്ന് പറഞ്ഞു നടന്ന ഒരു പതിനെട്ടുകാരി അവളുടെ മനസിൽ വിങ്ങലോടെ തെളിഞ്ഞു വന്നു അവളുടെ മനസിലേക്ക് കഴിഞ്ഞ കാലങ്ങൾ കടന്നുവന്നു.


ഡിഗ്രിക്ക് ചേർന്നപ്പോഴാണ് ആദ്യമായ് കോളേജിൽ ചേരുന്നത് . മലയാളം സാഹിത്യം തലക്കുപിടിച്ച ഒരു പെൺകുട്ടിയായിരുന്നു താൻ പ്രശസ്ത്നായ അച്ഛന്റെ മോളായിട്ടും ഒരു ഡോക്ടറാവാൻ താല്പര്യം തോന്നിയില്ല.


തന്റെ ക്ലാസ്സിൽ തന്നെയായിരുന്നു റാമും അധികം സാമ്പത്തികമൊന്നുമില്ലങ്കിലും പഠിക്കാനും കലാരംഗത്ത് നിറ സാനിധ്യവും ആയിരുന്ന റാമുമായി അടുക്കാൻ പെട്ടന്ന് തന്നെ സാധിച്ചു. 


ഒരേ അഭിരുചിയുള്ള രണ്ടുപേർ സൗഹൃദമായി അധികം താമസിയാതെ പ്രണയവും അച്ഛനറിഞ്ഞപ്പോൾ കുറച്ചു പ്രശനങ്ങൾ ഉണ്ടാക്കിയെങ്കിലും അവസാനം അച്ഛൻ സമ്മതിച്ചു.. 


ഡിഗ്രിയും പിജിയും ഒന്നിച്ചാ

യിരുന്നു. ' മീര റാം ' ഈ പേരുകൾ അറിയാത്ത ആരും ആ ക്യാമ്പസ്സിൽ ഉണ്ടായിരുന്നില്ല . അവരുടെ എഴുത്തി നോടൊപ്പം തന്നെ അവരുടെ പ്രണയവും എല്ലാവർക്കും അറിയാമായിരുന്നു. പഠിപ്പ് കഴിഞ്ഞയുടൻ തന്നെ അച്ഛൻ കല്ല്യാണ ആലോചനയുമായി റാമിനെ കാണാൻ ചെന്നു..


" അങ്കിൾ എനിക്ക് അമേരിക്കയിൽ ഒരു ജോലി ശരിയായിട്ടുണ്ട് അടുത്തമാസം പോകേണ്ടി വരും.."


" അതിനെന്താ റാം ഒരു നിച്ഛയം നടത്തിയിട്ട് പോകാലോ.." 


" അതെല്ലാം ഇനി വന്നിട്ട് തീരുമാനിക്കാം എനിക്കിപ്പോൾ അതിനുള്ള മാനസികാവസ്ഥയല്ല.."


" ശരി..റാമിന്റെ ഇഷ്ടം പോലെ ആവട്ടെ.. ഒന്ന് ചോദിച്ചോട്ടെ എന്റെ മകളിനി റാമിനായി കാത്തിരിക്കണോ..? "


ആ ചോദ്യത്തിന് മുന്നിൽ അവൻ മൗനമായി നിന്നു..


റാം അമേരിക്കക്ക് പോയി അവിടെ നല്ലൊരു ജോലി ലഭിച്ചു എന്നൊക്കെ പിന്നീട് മീരയറിഞ്ഞു.. ഒരു കത്തോ ഫോണോ അവളെ തേടിയെത്തിയില്ല. 


ഡോക്ടർ ദേവന്റെ സ്വാധീനം വച്ചുള്ള അന്വേഷണത്തിൽ അവിടെയുള്ള ഒരു അമേരിക്കൻ മലയാളിയുടെ മകളുമായി അവന്റെ കല്ല്യാണം കഴിഞ്ഞെന്നറിഞ്ഞു..


" മോളെ ഇനി അവനുവേണ്ടി കാത്തിരിക്കണോ നമുക്ക് മറ്റൊരു കല്യാണം ആലോചിച്ചാല്ലോ..? "


" എനിക്കിനി ഒരു കല്ല്യാണം വേണ്ടച്ചാ "


പിന്നെ വാശിയായിരുന്നു പല കോഴ്‌സുകൾക്ക് ചേർന്നു പല ഡിഗ്രികളും പേരിന്റെ കൂടെ കൂട്ടി ചേർത്തു എഴുത്തിലേക്ക് ശക്തമായി തിരിച്ചു വന്നു പല അവാർഡുകളും തേടി വന്നു. പിന്നീട് പ്രണയം എന്നൊരു വാക്കിന് ജീവിതത്തിൽ ഒരു സ്ഥാനവും നൽകിയില്ല.

പക്ഷേ ഇവിടെയെന്തോ മനസ് പതറി പോകുന്നത് പോലെ..ഹരി തന്റെ പ്രായം തന്നെയാണ് എന്താ ഇപ്പോ ഇതൊക്കെ ആലോചിക്കുന്നതെന്ന് ഓർത്ത് അവൾ അത്ഭുതപ്പെട്ടു എന്നാലും എന്തിനെന്നറിയാതെ മീരയുടെ കണ്ണുകളിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ ഇറ്റു വീണു.


ഒരാഴ്ച്ചത്തെ ലീവ് കഴിഞ്ഞു ഹരി വീണ്ടും ഹോസ്പിറ്റലിലെത്തി.


അവൻ വരുന്നതും ഒപിയിലേക്ക് കയറുന്നതുമെല്ലാം മീര കാണുന്നുണ്ടായിരുന്നു. എന്തോ ഒരു നിർവൃതിയാൽ മനസ് നിറയുന്നത് പോലെ മീരയ്ക്ക് തോന്നി. 


ഹരിക്ക് ഒരാഴ്ചത്തെ അപ്പോയ്ന്റ്മെന്റ് ക്യാൻസൽ ചെയ്‌തതു കൊണ്ട് നല്ല തിരക്കായിരുന്നു. ഉച്ചക്ക് ഏറെ വൈകിയാണ് അവൻ കഴിക്കാനായി ക്യാന്റീനിൽ പോയത്‌ അവൻ പോകുന്നത് കണ്ട മീരയും അവന് പിറകെ പോയി..


ക്യാന്റീനിൽ വച്ചു പരസ്പരം അവർ കാണുകയും ചെയ്തു. ഹരി ഫുഡ്‌ ഓർഡർ ചെയ്തിട്ട് അടുത്തുകണ്ട മേശയ്ക്ക് മുന്നിലിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ മീരയും അവന്റയടുത്തു വന്നിരുന്നു എന്നിട്ട് അവനോട് സംസാരിച്ചു തുടെങ്ങി.


" ആരായിരുന്നു ഡോക്ടർ മരിച്ചത്..? "


" അത് അമ്മയുടെ അമ്മാവനായിരുന്നു. "


" ആണോ..ഇത്രയും ദിവസം ലീവായതു കൊണ്ട് ചോദിച്ചതാ. "


" മലപ്പുറത്തായിരുന്നു പിന്നെ അമ്മയ്ക്ക് കുറച്ചു ദിവസം അവിടെ തങ്ങേണ്ട ആവശ്യം ഉണ്ടായിരുന്നു. ജോലി കിട്ടി ഇവിടെ വന്നിട്ട് നാട്ടിൽ പോയില്ലായിരുന്നു അതാണ് അത്രയും ദിവസം ലീവ് എടുത്തത്.." 


അത്രയും പറഞ്ഞപ്പോഴും മീരയുടെ മുഖത്തേക്ക് നോക്കാൻ ഹരി നന്നെ പാടുപെട്ടു . അവളുടെ കണ്ണുകളെ നേരിടാൻ അവനു കഴിഞ്ഞിരുന്നില്ല. 


ഓർഡർ ചെയ്ത ഫുഡ്‌ വാങ്ങി രണ്ടുപേരും അവിടെയിരുന്നു കഴിച്ചു ആ കാഴ്ച്ച അതിലെ വന്ന എല്ലാവർക്കും പുതിയ കാഴ്ചയായിരുന്നു. 


കാരണം മീരയുടെ സ്വഭാവം എല്ലാവർക്കും അറിയാവുന്നതാണ് അവൾ ആരോടെങ്കിലും സംസാരിക്കുന്നതോ ചിരിക്കുന്നതോ പലരും കണ്ടിട്ടില്ലാ യിരുന്നു.


മാസങ്ങൾ കടന്നുപോയി ഹരിയും അമ്മയും അവിടെയെത്തിയിട്ട് ആറ് മാസമായി . ഒരു ദിവസം ഭക്ഷണം കഴിക്കുന്നതിനിടയിൽ മാധുരി ഹരിയോട് വിവാഹത്തെപ്പറ്റി സംസാരിച്ചു.


" എന്താ നിന്റെ പരിപാടി..ഇതുപോലേ എന്നും ഒറ്റതടിയായി ജീവിക്കാനാണോ അതുപോലെയുള്ള മനാഫിനു കുഞ്ഞൊന്നായി. "


" അമ്മയെനിക്ക് കുറച്ചു സമയം കൂടി താ ഉടനെ ഈ കാര്യത്തിൽ തീരുമാനം ഉണ്ടാക്കാം.."


മനാഫുമായി സംസാരിച്ച ഒരു ദിവസം ഹരി അവനോട് എല്ലാം പറഞ്ഞു മീരയോട് തോന്നുന്ന ഇഷ്ടത്തെക്കുറിച്ചും അവന്റെ അഭിപ്രായവും ചോദിച്ചു.


" ഞാൻ അന്ന് ഒരു കാര്യം പറഞ്ഞത് മോൻ ഓർക്കുന്നുണ്ടോ..അന്ന് എന്താ പറഞ്ഞത് ഇപ്പോ എങ്ങിനെയുണ്ട് കറക്റ്റ് ആയില്ലേ..നീയാദ്യം മീരയുടെ മനസറിയണം എന്നിട്ട് ഓക്കേ ആയാൽ മുന്നോട്ട് പോകാം. "


ഓരോ ദിവസവും കടന്നുപോകുന്തോറും ഹരിയും മീരയും നല്ല സൗഹൃദത്തിലേക്ക് കടക്കുകയായിരുന്നു.


റാമുമായുള്ള പ്രണയവും റാമിന്റെ പിന്മാറലുമെല്ലാം അവരുടെ സംസാരവിഷയങ്ങളായി. എപ്പോഴോ മനസുകളിൽ പ്രണയം പൂവിട്ടത് അറിഞ്ഞിട്ടും പറയാതെയവർ കൊണ്ടുനടന്നു. എന്നാൽ അവരുടെ സൗഹൃദം മറ്റുള്ളവർക്കിടയിൽ പ്രണയമായി വ്യഖ്യാനിക്കപ്പെടാൻ അധിക നേരം വേണ്ടി വന്നില്ല..


മീരയെ സാരിയിൽ കാണാനായിരുന്നു ഹരിക്ക് ഏറെയിഷ്ടം അവനത് ഒരു ദിവസം അവളോട് തുറന്നുപറഞ്ഞു. അപ്പോൾ തിരിച്ചൊരു ചോദ്യമാണ് വന്നത് വേറെ എന്ത് പ്രത്യേകതയാണ് ഹരിക്ക് ഇഷ്ടമെന്ന് പിന്നെ ഹരി മടിച്ചില്ല ആദ്യമായ് കണ്ടതുമുതൽ അന്നുവരെയുള്ള എല്ലാ കാര്യങ്ങളും അവളോട് പറഞ്ഞു. ആ നീളൻ പൊട്ടിനോടും ആ കണ്ണടക്ക് പിന്നിൽ ഒളിച്ചിരിക്കുന്ന കണ്ണുകളോടും തോന്നിയ ആരാധനയെ കുറിച്ചുമെല്ലാം അവൾ അത്ഭുതത്തോടെ കേട്ടിരുന്നു..


മീര ഹരിയെ ഒരു നിമിഷം നോക്കി നിന്നു എന്നിട്ട് ചോദിച്ചു 


" ഹരിക്കെന്നെ കല്ല്യാണം കഴിക്കാമോ..? "


" മീര താനൊന്താ ഈ പറയുന്നത്..? " 


കേട്ടത്‌ വിശ്വസിക്കാനാവാതെ ഹരി ചോദിച്ചു. 


" അതെ ഹരി ഞാൻ ചോദിച്ചത് സത്യമാണ്  ഇനിയൊരിക്കലും ഒരു പ്രണയമോ വിവാഹമോ ഞാൻ സ്വപനം കണ്ടിരുന്നില്ല. പക്ഷേ ഇപ്പോൾ ഞാൻ ആ തീരുമാനം മാറ്റി ഹരിക്ക് സമ്മതമാണെങ്കിൽ എനിക്കും സമ്മതമാണ്..നമ്മൾ ഇരുപതോ ഇരുപത്തിരണ്ടോ വയസുള്ളവരല്ല ഇത്രയും പ്രായമായവരാണ് ഹരിയെന്ത് പറയുന്നു "


" എനിക്കിഷ്ടമാണ് അമ്മയോട് കൂടി ആലോചിക്കണം.."


ഒട്ടും മടിക്കാതെ തന്നെ മീര ഡോക്ടർ ദേവന്റെയടുത്തു കാര്യമവതരിപ്പിച്ചു. ഹരി മാധുരിയോടും എന്നാൽ അവർക്കത് താല്പര്യമല്ലായിരുന്നു കാരണം മീരയെ കുറിച്ച് അവർ കേട്ടത്‌ വളരെ അഹങ്കാരിയെന്നാണ്. എന്നാൽ അങ്ങിനെയെല്ലന്നും പാവമാണെന്നൊക്കെ പറഞ്ഞ് ഹരി ഒരുവിധം അവരെ സമ്മതിപ്പിച്ചു. അങ്ങിനെ പെണ്ണ് കാണാനായി അമ്മയും മനാഫുമായി ഹരി ദേവന്റെ വീട്ടിൽ ചെന്നു.


മീരയോട് സംസാരിച്ചു കഴിഞ്ഞപ്പോൾ ഹരി പറഞ്ഞത് ശരിയാണെന്ന് അവർക്ക് മനസിലായി. 


നിച്ഛയമൊന്നും ഇല്ലാതെ നേരെ കല്യാണത്തിനുള്ള ദിവസം കുറിച്ചു.അങ്ങിനെ ആ ദിവസം വന്നെത്തി ഹോസ്പിറ്റലിലെ ഒട്ടുമിക്ക ജോലിക്കാരും ആ മംഗളമൂഹൂർത്തത്തിന് സാക്ഷ്യം വഹിക്കാനെത്തി.


എല്ലാവരുടെയും സാന്നിധ്യത്തിൽ മീരയുടെ കഴുത്തിൽ താലികെട്ടി സീമന്ത രേഖയെ ഒരുതരി കുങ്കുമം ചാർത്തി ചുവപ്പിച്ച് ഹരി മീരയെ തന്റെ ജീവന്റെ പാതിയാക്കി.. 


കല്യാണം കഴിഞ്ഞവർ നേരെ ഹരിയുടെ കോർട്ടേഴ്സിലെത്തി. മാധുരി കൊടുത്ത അഞ്ചു തിരിയിട്ട് കത്തിച്ച നിലവിളക്ക് വാങ്ങി പ്രാർത്ഥനയോടെ വലതുകാൽവെച്ച് മീര ആ വീടിന്റെ മരുമകളായി...


രാത്രിയായപ്പോൾ മാധുരി കൊടുത്ത പാലുമായി മീര ഹരിയുടെ മുറിയിലെത്തി. 


അവൾ വരുന്നത് നോക്കിയിരിക്കുകയായിരുന്നു ഹരി അവൾ കൊണ്ടുവന്ന പാലുവാങ്ങി അടുത്ത് കിടന്ന മേശയിൽ വച്ചിട്ട് അവളെ അരികത്തുപിടിച്ചിരുത്തി ആ കണ്ണുകളിലേക്ക് നോക്കിയിരുന്നു. 


" ഇതെന്താ ഹരി ഇങ്ങനെ നോക്കുന്നത്..?"


മീര അവനെ കളിയാക്കി ചോദിച്ചു.


" ഒന്നുമില്ലടോ...നിന്റെ ചാരത്തിരുന്നു കൊണ്ട് ആ കണ്ണുകളുടെ ആഴങ്ങളിൽ അലിയാനാണ് എനിക്കിഷ്ടം അതാണ് എന്റെ ആഗ്രഹവും.."


ഹരിയുടെ വാക്കുകൾ കേട്ട് മനസിൽ നിറഞ്ഞ പ്രണയത്തോടെ മീര ഹരിയുടെ തോളിലേക്ക് തലചായ്ച്ചു . അവളെ തന്നിലേക്ക് ചേർത്തുപിടിച്ചുകൊണ്ട് ഹരിയും മീരയും അവരുടെ പുതിയ ജീവിതത്തിലേക്ക് കടന്നു...പ്രണയം മാത്രം നിറഞ്ഞ അവരുടെ ലോകത്തേക്ക്...


                    അവസാനിച്ചു...


ചെറിയ കഥയാണ് ഇഷ്ടമായാൽ ഒരു വരി അഭിപ്രായം എഴുതണേ


Rate this content
Log in

More malayalam story from Sony Abhilash

Similar malayalam story from Romance