ഒരു പെണ്ണിൻ്റെ കഥ
ഒരു പെണ്ണിൻ്റെ കഥ
സമയം അർദ്ധരാത്രി പന്ത്രണ്ട് മണി... ഒരു നിലവിളി കേട്ട അവൾ ആഞ്ഞു കരയാൻ തുടങ്ങി... അവളുടെ ആദ്യത്തെ കരച്ചിൽ... ചിലപ്പോൾ അമ്മയുടെ ഗർഭപാത്രത്തിൽ നിന്നും പറിച്ചെടുത്ത ദേഷ്യമായിരിക്കാം, അല്ലെങ്കിൽ അവൾ മനസ്സിലാക്കിക്കാണും... താൻ വന്നു പെട്ടിരിക്കുന്ന ഈ ലോകം തൻ്റെ അമ്മയുടെ ഗർഭപാത്രം പോലെ സുരക്ഷിതമല്ല എന്ന്... എന്നാലും അവൾ ഈ ലോകത്തെ ശുദ്ധവായു തന്നിലേക്കു ആവാഹിക്കുവാൻ ആഞ്ഞു കരഞ്ഞുകൊണ്ടിരുന്നു... ആ കരച്ചിലിലൂടെ അമ്മയുടെ മുലപ്പാലിൻ്റെ മധുര്യം അവളുടെ ആദ്യത്തെ വിശപ്പിനെ അകറ്റി.
"കുഞ്ഞു ജനിച്ചു... പെൺകുട്ടിയാണ്... "
അവളുടെ ഓരോ വളർച്ചയിലും അവൾ കേട്ട ഉപദേശം അതു തന്നെയായിരുന്നു...
" പെൺകുട്ടിയാണ്..."
അറിവു വച്ച കാലം മുതൽ വീട്ടുകാർക്കും നാട്ടുകാർക്കും വാതോരാതെ പറയാൻ കൊടുത്ത ഒരു പരസ്യമാണ്... " നീ ഒരു പെൺകുട്ടിയാണ്.. "
കൂട്ടുകാരോടൊത്ത് കളിക്കേണ്ട പ്രായത്തിൽ പെൺകുട്ടി ആയതിൻ്റെ പേരിൽ നാലു ചുവരുകൾക്കിടയിൽ അടുക്കളയാണ് ഒരു പെണ്ണിൻ്റെ ഏറ്റവും വലിയ ലോകമെന്ന് കാണിച്ചു തരുന്ന ബന്ധുക്കൾ ... അവരെ അനുസരിക്കാതെ അവളുടെ ഇഷ്ടത്തിനിറങ്ങിയാൽ പിന്നെ ഈ ലോകത്തെ തന്നെ നശിപ്പിച്ചുകളയും എന്നുള്ള വിചാരം കൊണ്ടായിരിക്കും ശരവാക്കുകൾ കൊണ്ട് അവളെ പ്രഹരമേൽപ്പിക്കുന്നത്. ആ പ്രഹരങ്ങൾ ഏറ്റുവാങ്ങി മറുത്തൊന്നും പറയാതെ ചുവരുകൾക്കുള്ളിൽ അവളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും കുഴിച്ചുമൂടിയാൽ അവൾ നല്ല ..."പെൺകുട്ടി." എന്നാൽ അവളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും സഫലീകരിക്കാൻ ആ നാലു ചുവരിനു പുറത്തിറങ്ങിയാൽ അവൾ അഹങ്കാരിയായ "പെൺകുട്ടി."
കാലങ്ങൾ കഴിഞ്ഞവൾ ഋതുമതിയാകുമ്പോൾ... അവളുടെ തെറ്റുകൊണ്ടാണോ ഋതുമതിയായത് എന്നവൾക്ക് തോന്നിപ്പോകും... എല്ലായിടത്തു നിന്നും അകറ്റി ഒരു മുറിയിൽ ഒറ്റയ്ക്കു കഴിയേണ്ടി വന്നവൾ... വിവാഹിതയായി സ്വന്തം വീട് വിട്ടിറങ്ങുന്ന അവൾക്ക് കിട്ടുന്ന ഉപദേശങ്ങളിൽ മുന്നിട്ടു നിൽക്കുന്നതും ''നീ ഒരുപെൺകുട്ടിയാണ്, എല്ലാവരും പറയുന്നത് അനുസരിച്ച് ജീവിക്കുക. എല്ലാം ക്ഷമിച്ചു സഹിച്ചും ജീവിക്കേണ്ടവളാണ് നീ" എന്നു തന്നെ ആയിരിക്കും... ഒരു മുറിയിൽ നിന്നും മറ്റൊരു മുറിയിലേക്ക് പ്രവേശിക്കും പോലെ അവിടേയും അവൾക്കായി നാലു ചുവരുകൾ ഉണ്ട്. പ്രത്യേകത എന്തെന്നാൽ അടിമയോട് സാദൃശ്യമുള്ള പുതിയ നാമകരണം അവൾക്കു ലഭിച്ചതു പോലെ... ഭാരം ചുമക്കുന്നവളായതുകൊണ്ടാണോ ഭാര്യ എന്ന പേര് കിട്ടിയത് എന്നവൾ ചിന്തിച്ചു. അങ്ങനെയങ്ങനെ അവളൊരു ജീവനു ജന്മം നൽകുമ്പോൾ അമ്മ എന്ന മനോഹര വാക്യം സമൂഹം പതിച്ചു നൽകുമ്പോൾ... അവൾ അനുഭവിക്കുന്ന പ്രതിസന്ധികളിൽ സഹായിക്കാതെ അവളോട് പറയും ഒരു പെണ്ണായി പിറന്നാൽ ഇങ്ങനെയെല്ലാം സഹിക്കണം അത് ഒരു പെണ്ണിൻ്റെ കടമയാണ്. ഈ പ്രശസ്തി പത്രങ്ങളൊകെ വാരിക്കുട്ടി തൻ്റെ ശവം ദഹിപ്പിക്കുന്നിടത്ത് കൊണ്ടു ചെല്ലാൻ പക്ഷെ അവൾക്കു സാധിച്ചില്ല... ഓരോ ശരീര ഭാഗവും കത്തി തീരുമ്പോൾ അവൾ ഒരു ജീവനുള്ള കളിപ്പാവയായിരുന്നു എന്നവൾക്ക് അറിയാതെ പോകേണ്ടി വന്നു..... പാവം പെൺകുട്ടി...