ഒറ്റയാൾപട്ടാളം
ഒറ്റയാൾപട്ടാളം


ഒരുപാടു കഷ്ടപ്പാടിനൊടുവിൽ കെട്ടിപ്പൊക്കിയതാണ് ആ കൊച്ചു വീട്.
പണ്ട് എൺപതുകളുടെ ഒടുവിൽ അച്ചുവേട്ടൻറെ വീട് എന്ന സിനിമ കണ്ടു വല്ലാതെ ആധി പിടിച്ചിട്ടുണ്ട് വിനയനും ഭാര്യ ഉഷയും; ഇനി അങ്ങനെവല്ലതും ജീവിതത്തിൽ സംഭവിക്കുമോ എന്ന ഉത്കണ്ഠ.
ജീവിതത്തിൽ സ്വരുക്കൂട്ടിവച്ച മുതൽ ഒക്കെയും എടുത്തു ഉണ്ടാക്കിയ ആ കൊച്ചു വീട്ടിൽ കടത്തിന് മുകളിൽ ആണ് വാസമെങ്കിലും വിനയനും ഭാര്യ ഉഷയും രണ്ടു പെൺമക്കളും അടങ്ങുന്ന കുടുംബത്തിനു സ്വർഗം തന്നെയായിരുന്നു.
പലരും ചോദിച്ചു വന്നു തുടങ്ങിയിരുന്നു - വീട് വിൽക്കാൻ പദ്ധതിയുണ്ടെന്ന് കേൾക്കുന്നു- എത്ര കിട്ടിയാൽ കൊടുക്കും; ആദ്യം ഇതൊക്കെ തമാശയായി മാത്രം അവർ കണ്ടു പിന്നെ വീടുകാണാൻ വരുന്നവരുടെ തിരക്ക് കൂടിയപ്പോൾ അവർ ആകെപ്പാടെ വിഷണ്ണരായി. കടക്കാരും വീട്ടിൽ വന്നുതുടങ്ങിയപ്പോൾ ‘ഇനി വിൽക്കേണ്ട അവസ്ഥ എത്തുമോ’ ആ കൊച്ചു കുടുംബം പേടിച്ചു. അക്കാലത്താണ് ലോക്കൽഫോൺ കണക്ഷൻ കിട്ടുന്നത്. പിന്നെ അങ്ങോട്ട് രാപകൽ ഇല്ലാതെ വീടിന്റെ വില നിലവാരം അറിയാനായുള്ള ഫോൺ വിളികൾ ആയി.
ഈ ദ്രോഹത്തിന്റെ പിന്നിൽ സാക്ഷാൽ രാഘവൻനായരും ഭാര്യ ഗിരിജയും ആണെന്ന് വിനയനും കുടുംബവും അറിഞ്ഞത് വളരെ വൈകിയായിരുന്നു. നേരിട്ട് അവരോടു കൊമ്പു കോർക്കാൻ ആ പാവങ്ങൾക്ക് സാധിച്ചില്ല.
തന്റെ വസ്തുവിടെ ഒരുഭാഗം വാങ്ങി വീടുവച്ചവൻ തൻ്റെ മുന്നിൽ സന്തോഷമായി താമസിക്കുന്നത് രാഘവൻ നായർക്ക് നന്നേ പിടിക്കുന്നുണ്ടായിരുന്നില്ല. ആ പ്രദേശത്തെ പ്രമുഖ കുടിയനും ഗുണ്ടയും ഒക്കെയായിരുന്നു അയാൾ. അതിന്ടെ തലക്കനം ഭാര്യ ഗിരിജക്കും ഉണ്ടായിരുന്നു എന്ന് സാരം. അന്യജാതിക്കാരന്റെയൊപ്പം ഇറങ്ങിപ്പോയ മകളെ നാലാളറിയാതെ പിടിച്ചു കൊണ്ടുവന്നു എടിപിടിയിൽ കല്യാണം നടത്തേണ്ട അവസ്ഥ വന്നപ്പോളാണ് അയാൾ ഭൂസ്വത്തിന്റെ കണ്ണായ ഒരുഭാഗം വിൽക്കാൻ തീരുമാനിച്ചത്.. ആ ശത്രുത പാവപ്പെട്ട വിനയൻറെ തലയിൽ വന്നു പതിച്ചെന്നു മാത്രം.
പോലീസിൽ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. പലതരത്തിലുള്ള അവഹേളനങ്ങൾക്കു പാത്രീഭവിച്ചതുമാത്രം മിച്ചം.
ഒടുവിൽ രണ്ടുംകല്പിച് വിൽപ്പനചോദ്യങ്ങളുമായി എത്തുന്നവർക്കായി ഉഷ ചൂണ്ടിക്കാട്ടി; രാഘവൻ നായരുടെ വീടും പറമ്പും. അവിടെയൊരു ഒരു ദുർബല സ്ത്രീയുടെ ഒറ്റയാൾപ്പോരാട്ടം ആരംഭിക്കുകയായിരുന്നു. ജീവിക്കാൻ വെല്ലിവിളികൾ ഏറ്റെടുത്ത ഒരു സാരഥിയുടെ പിറവി.
വർഷങ്ങൾക്കിപ്പുറം പുതുതായി വാങ്ങിയ വീടിൻറെയും പറമ്പിന്റെയും ആധാരം അലമാരയിൽ വെച്ച് പൂട്ടുമ്പോൾ അവർ മന്ദഹസിച്ചു. പഴയ ഉടമസ്ഥൻറെ പേര് കണ്ടിട്ട് - താഴെപ്പറമ്പിൽ രാഘവൻ നായർ.