നിമ്മിയുടെ ക്രിസ്തുമസ്
നിമ്മിയുടെ ക്രിസ്തുമസ്
അലോഷിയും മക്കളും വെക്കേഷന് നാട്ടിൽപോയപ്പോൾ ജോലിത്തിരക്കും പിന്നെ സ്വതസിദ്ധമായ മടിയും കാരണം ഇത്തവണ യാത്ര ഒഴിവാക്കി നിമ്മി. നഴ്സിന്റെ ജീവിതം ഇങ്ങനെ രാത്രിയും പകലുമൊക്കെയായി ഡ്യൂട്ടി മാറി വരും അതിനാൽ വീട്ടുകാരും പൊരുത്തപ്പെട്ടു.
പള്ളീൽ പോകുന്ന പതിവ് നാട്ടിൽ ഒരിക്കലും തെറ്റിച്ചിരുന്നില്ല പക്ഷെ ഇവിടെ കുടിയേറിപ്പാർത്ത ശേഷം ആ പതിവിനൊക്കെ അല്പസ്വല്പം അയവു വന്നു.
പുൽക്കൂടൊരുക്കൽ, വിളക്ക് തെളിക്കൽ, കരോൾ സംഘങ്ങൾക്ക് പാട്ടു ചിട്ടപ്പെടുത്തൽ എന്നിങ്ങനെ പോകും ആകെപ്പാടെ ബിസി ആവുന്ന കാലങ്ങൾ, വൈകുന്നേരമായാൽ പിന്നെ വട്ടയപ്പം കേക്ക് നിറയ്ക്കൽ കൂട്ടുകാരുടെ കൂടെ ആകെപ്പാടെ ഒരു ബഹളമാണ്. നാട്ടിലെ രീതികൾ തികച്ചും വ്യത്യസ്തമാണെങ്കിലും ഇടവക കുഞ്ഞാടുകൾ എല്ലായിടവും ഒരുപോലെയല്ലേ.
ഹൂസ്റ്റണിൽ വന്നിട്ട് ഇതിപ്പോ പതിനഞ്ചാമത്തെ ക്രിസ്മസ് ആണ്. ഒരു പത്തെൺപതു കിലോമീറ്റർ ദൂരെ അതിമനോഹരമായ പള്ളിയുണ്ട് വെറുതെയൊരു ഡ്രൈവ് ആയാലോ തിരികെ വരുമ്പോൾ എസ്തപ്പാൻ എന്ന തൻ്റെ കസിനെയും കണ്ടു മടങ്ങാം നിമ്മി കണക്കു കൂട്ടി.
പെരുവഴിയിൽ ഇങ്ങനെ ഒരബദ്ധം തന്നെ തേടി ഇരിക്കുന്നതായി അവൾ അറിഞ്ഞതേയില്ല. ക്രിസ്തുമസിനെയും പുതുവര്ഷത്തെയും ഒന്നിച്ചു വരവേറ്റോ എന്ന് സന്ദേഹം ജനിപ്പിച്ചുകൊണ്ടു മദ്യപിച്ചിരുന്ന ഒരാളുമായി അവൾ തർക്കത്തിൽ ഏർപ്പെട്ടു. തർക്കത്തിനിടയിൽ ‘കാർ പെയർട്’ എന്ന മെസേജ് വണ്ടിയുടെ മെസ്സേജ് ബോർഡിൽ കാണപ്പെട്ടു. പിന്നെ എന്താണ് സംഭവിച്ചതെന്ന് അവൾക്കൊന്നും മനസിലായില്ല. വണ്ടിയിൽ കയറി എങ്ങോട്ടെന്നില്ലാതെ നിയന്ത്രണം നഷ്ട്ടപ്പെട്ടു ചീറിപ്പാഞ്ഞു. അതിവേഗം പാഞ്ഞ കാർ ചെന്ന് നിന്നതു വളരെ വിജനമായ ഒരു കുന്നിൻ ചെരുവിൽ ആയിരുന്നു. തന്നെ ആ കുന്നിന്റെ അഗാധതയിൽ തള്ളിയിടുകയാണ് അയാളുടെ ഉദ്ദേശം എന്നവൾ മനസിലാക്കി. രക്ഷിക്കാൻ ആരുമില്ലെന്നറിഞ്ഞിട്ടും ഉച്ചത്തിൽ അവൾ അലറി വിളിച്ചു ....കയ്യിൽ കരുതിയിരുന്ന വെള്ളക്കുപ്പി അയാൾക്ക് നേരെ വലിച്ചെറിഞ്ഞു.
മമ്മി ആർ യൂ ഓക്കേ ?? പുഞ്ചിരിക്കണോ അതോ ചമ്മൽ ഒളിപ്പിക്കണോ എന്നായി പിന്നത്തെ ആലോചന. ഒന്ന് കണ്ണടച്ചതേയുള്ളു തലേ ദിവസം കണ്ട ഏതോ ഹൊറർ മൂവി ഇങ്ങനെ ചതിക്കുമെന്നു കരുതിയില്ല.
“കഥ ഇനി നാട്ടിൽ വല്യപ്പച്ചനോട് പറഞ്ഞു രസിക്കാം ...” കോറിഡോറിൽ നിന്നും അലോഷിയുടെ ശബ്ദം അല്പം കളിയാക്കൽ നിറഞ്ഞു കേൾക്കപ്പെട്ടു. എല്ലാരും കുരിശു വരച്ചു ഭക്ഷണം കഴിക്കാൻ ഇരുന്നു. ഇതൊരു സ്ഥിരം കലാപരിപാടി ആയതിനാൽ ഒട്ടും ചമ്മൽ ഇല്ലാതെ നിമ്മിയും കൂടെക്കൂടി.
“ഏട്ടന്മാരും എടത്തിമാരും നാട്ടിൽ എത്തി, ഇനി നമ്മൾ കൂടിയേ ഒള്ളു. നാളെ രാവിലെ പതിനൊന്നു മണിക്കാണ് ഫ്ലൈറ്റ് അലോഷി ഓർമിപ്പിച്ചു.