കാത്തിരുന്ന ഹൂറി
കാത്തിരുന്ന ഹൂറി
ചന്ദനക്കുറിതൊട്ട് മന്ദഹാസത്താൽ മാത്രം കടന്നു വന്നിരുന്ന ‘അയാൾ’ ക്ലാസിൽ എല്ലാവർക്കും സ്വീകാര്യൻ ആയിരുന്നു.
സമാധാനപ്രിയനും മൃദുഭാഷിയുമായിരുന്ന ‘അയാൾ’ പെൺകുട്ടികളുടെ മാത്രമല്ല ആൺകുട്ടികളുടെ ഗുഡ്ലിസ്റ്റിലും ഉൾപ്പെട്ടിരുന്നു; അപ്പോൾ പിന്നെ അദ്ധ്യാപകരുടെ കാര്യം പറയേണ്ടതില്ലല്ലോ.
ഷഹാനയുടെ കലാലയജീവിതത്തിലെ മറക്കാനാവാത്ത ചില ഓർമ്മത്താളുകളിൽ ‘അയാളുടെ’ മുഖവുമുണ്ടായിരുന്നു. ഒരു ഗ്രുപ്പിലും കാണാത്ത, ഒരു സോഷ്യൽ മീഡിയിയിലും പ്രത്യക്ഷപ്പെടാത്ത അജ്ഞാതനായ ‘അയാൾ’ ഇങ്ങനെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട്; നാടകീയമായി പറഞ്ഞാൽ 'പരകായപ്രവേശം' നടത്തുമെന്ന് അവിശ്വസനീയമായിത്തോന്നി; ഷൈനിന്റെ വാട്സാപ്പ് സന്ദേശം കണ്ടപ്പോൾ.
പഠനകാലത്തേതന്നെ അയാളുടെ വീക്ഷണങ്ങൾ തികച്ചും വ്യത്യസ്തമായിരുന്നു. സെക്കന്റ് ലാങ്ക്വേജ് മലയാളം ആയതിനാൽ ഷീല ടീച്ചർ ചൂണ്ടിക്കാണിച്ച ചക്രവാളസീമ; എന്നും ഭാഷകൾക്കും ജാതിമത അസമത്വത്തിനും ഇടയിലൂടെയുള്ള വിശാലമായ നടപ്പാതയായിരുന്നു. ആ പാതയിൽ നടന്നു തുടങ്ങിയ ഒരാളെ; ആരാണ് കബളിപ്പിച്ചത്. ഹൂറിയും വീഞ്ഞും ഈ ദുനിയാവിൽ തന്നെയാണെന്ന സത്യം എപ്പോഴാണ് അയാളുടെ മനസ്സിൽ നിന്ന് മാഞ്ഞു തുടങ്ങിയത്. ആരോടെന്നില്ലാതെ ഷഹാന പിറുപിറുത്തു.
ക്ലാസിലെ എല്ലാവരിലും നിന്നും വ്യത്യസ്തമായി കമ്പ്യൂട്ടർ സയൻസിൽ പ്രാവീണ്യം നേടിയ ‘അയാൾ’ സൈബർ സെല്ലിൽ കുറച്ചുകാലം ജോലി നോക്കിയിരുന്നെന്നു ശാരികയും ഗോപനും എപ്പോഴോ വിളിച്ചപ്പോൾ പറഞ്ഞതായി അവൾ ഓർത്തു.
പറഞ്ഞു കേൾക്കുന്നത് ഇപ്പോൾ അയാൾ ഹൂറികളെയും ദേവദൂതന്മാരെയും കാണാൻ വിസ കൊടുക്കുന്ന കൂട്ടരുടെ കൂടെ ചേർന്നെന്നാണ്.
കഴിഞ്ഞ ദിവസം പല ചാനലുകളിലും ഒരു ഹൂറിയുടെ ദീനരോദനം കേട്ടാണ് ഈ വിവരം ചങ്ങാതിമാർ തന്നെയും അറിയിച്ചത്.
മകനെ തിരിച്ചു കൊണ്ടുവരാൻ സർക്കാരിനോട് അലമുറയിടുന്ന മറ്റൊരു ഹൂറിയുടെ വിലാപം.