ഉൾകാഴ്ച
ഉൾകാഴ്ച
ജനനിബിഢമായിരുന്നു ആ ഉത്സവപറമ്പ്. ആളും,ആരവവും, മേളവും, ആനയും. ദേശത്തിന്റെ ഉത്സവം ആ ജനത ആഹ്ലാദപൂർവം ആഘോഷിക്കുന്നു.ആ ഗ്രാമത്തിലെ ജനങ്ങൾ മുഴുവനും അവിടെ ഉണ്ടായിരുന്നു.ക്രമസമാധാനത്തിനായി പോലീസും.
ഈ ശബ്ദം എല്ലാം കേട്ടുകൊണ്ട് തന്റെ ബലൂൺ കടയുടെ മുൻപിൽ ഇരിക്കുകയാണ് രാജു.ജന്മനാ അന്ധനാണ് അയാൾ. തൊട്ട് അടുത്ത നിൽക്കുന്ന അദേഹത്തിന്റെ മകളുടെ കൈ അയാൾ മുറുകെ പിടിച്ചു. അയാൾ കേൾക്കുന്ന ശബ്ദത്തിന്റെ വ്യാപ്തി കൂടിക്കൂടി വരുന്നതായി അയാൾക്ക് തോന്നി. മനസ്സിൽ എവിടെയോ ചെറിയ ഭയവും. അയാളുടെ ഭാര്യ മിനി കടയിൽ കച്ചവടം നടത്തുകയാണ്. കടയിൽ നല്ല തിരക്കുമുണ്ട്.അവരെ സഹായിക്കാൻ വേറെ ആരും ഇല്ല.
ഒരുതരത്തിൽ പറയുകയാണെങ്കിൽ അഭ്യാർഥികൾ ആണ് ആ കുടുംബം. അവരുടെ അഭയം ഇതുപോലുള്ള വലുതും ചെറുതുമായ ആഘോഷങ്ങൾ ആണ്. അവർക്ക് ആ ആഘോഷങ്ങൾ കണ്ടുനിൽക്കാൻ മാത്രമേ കഴിയു..... അവരുടെ ഉപജീവന മാർഗം ആണ് അത്.
സമയം അർധരാത്രിയോട് അടുക്കുന്നു. പകൽ പോലെ ആണ് അവിടുത്തെ ജനം. ഒട്ടും കുറവില്ല.മുറുകെ പിടിച്ച മകളുടെ കൈ ഇപ്പോഴും വിട്ടിട്ടില്ല.
"സമയം എത്ര ആയി " രാജു മിനിയോട് ചോദിച്ചു.
എന്നാൽ മിനിക്ക് അത് കേൾക്കാൻ സമയം ഇല്ല. കടയിൽ നല്ല തിരക്കാണ്. സാധനങ്ങൾ എടുത്തുകൊടുക്കാൻ ആണെങ്കിൽ അവൾ മാത്രം. രാജുവിന് അവളുടെ അവസ്ഥ മനസ്സിൽ ആയി. അതുകൊണ്ട് തന്നെ കൂടുതൽ ഒന്നും ചോദിച്ചില്ല.
ഉത്സവ കമ്മിറ്റി ഓഫീസിൽ നിന്ന് മൈക്കിൽ ഒരു അറിയിപ്പ് വന്നു.
"ഫോൺ അടങ്ങിയ ഒരു പേഴ്സ് ഉം 2 വളയും കളഞ്ഞുപോയിട്ടുണ്ട്, കണ്ടുകിട്ടുന്നവർ ദയവായി കമ്മിറ്റി ഓഫീസിൽ ഏൽപ്പിക്കേണ്ടതാണ് "
ഇതെല്ലാം കേട്ടുകൊണ്ട് രാജു തന്റെ മകളെയും കൊണ്ട് ആ കസേരയിൽ തന്നെ ഇരിക്കുകയാണ്. തൊട്ട് അടുത്ത് നിൽക്കുന്ന 2 അപരിചിതർ ഇതിനെ കുറിച്ച് സംസാരിക്കുന്നത് രാജു കേട്ടു.
"ഇന്നലെ രാത്രിയിൽ ഇവിടെ അടുത്തുള്ള ഒരു വീട്ടിൽ മോഷണം നടന്നായിരുന്നു. വീട്ടിൽ ഉള്ളവർ എല്ലാം അമ്പലത്തിൽ ആയിരുന്നു. ആ സമയത്ത് ആയിരുന്നു."
" എങ്കിൽ ഒരു സംശയവും വേണ്ട അവർ തന്നെ ആയിരിക്കും. ഇന്നലെ വീട്ടിൽ ഇന്ന് ഇവിടെ. എന്തായാലും ഇതുപോലെയുള്ള സ്ഥലത്തു പൈസ കൊണ്ടുവെരാതിരിക്കുന്നതാണ് ബുദ്ധി..... "
കമ്മിറ്റി ഓഫീസിൽ നിന്ന് വന്ന ആ അറിയിപ്പും ഈ സംസാരവും രാജുവിൽ വീടും ഭയം നിറച്ചു. അയാൾ കസേരയിൽ നിന്നും എഴുന്നേറ്റ് തന്റെ മകളെ കസേരയിൽ ഇരുത്തി ഭാര്യയുടെ നേരെ പതിയെ നടന്നു.
രാജു നടന്നു വരുന്നത് കണ്ട് മിനി ചോദിച്ചു.
"കൊള്ളാം...... എഴുനേറ്റു എവിടെ പോകുവാ. കഴിഞ്ഞ ദിവസം വീണത് ഓർമയില്ലേ.ഇവിടുത്തെ കാര്യങ്ങൾ എല്ലാം ഞാൻ നോക്കില്ലേ. പിന്നെ എവിടെ പോകുവാ.
"എടി, നീ ആ അറിയിപ്പ് കേട്ടില്ലേ. നമ്മുടെ പൈസ ഒക്കെ എവിടെ ഇരിക്കുവാ." രാജു ചോദിച്ചു.
"പൈസ ഒക്കെ ഇവിടെ ഉണ്ട്. അതൊക്കെ ഇവിടെ സുരക്ഷിതമായി ഇരിക്കുവാ " മിനി പറഞ്ഞു.
"നീ അത് നന്നായി സൂക്ഷിച്ചോണം. ചുറ്റിനും ഒരു കണ്ണ് വേണം. ആരെയും വിശ്വസിക്കാൻ കഴിയാത്ത കാലം ആണ്. മാത്രമല്ല സീസൺ അവസാനിക്കാൻ കൂടി പോകുവാ. ഇനി ഓണം വരെ വേറെ കച്ചവടം ഇല്ല.1 മാസം കഴിഞ്ഞാൽ മോളെ സ്കൂളിൽ വിടണം ". രാജു പറഞ്ഞു.
"അതൊക്കെ ഞാൻ നോക്കാം. ചേട്ടൻ ഇപ്പോൾ പോയി അവിടെ ഇരിക്ക് ".
മിനി പറഞ്ഞത് കേട്ട് രാജു പെതുക്കെ തിരിച്ചു നടന്നു. വേറെ ഒന്നും പറയാൻ നിന്നില്ല കാരണം കടയിൽ നല്ല തിരക്കുണ്ട്, അവിടെ അവൾ മാത്രം.
അങ്ങനെ പതുക്കെ തിരിച്ചു നടക്കുന്നതിന് ഇടയിൽ ആൾക്കൂട്ടത്തിനിടയിൽ നിന്ന് വലിയ ശബ്ദം ഉയരുന്നത് രാജു കേട്ടു. എന്തോ പ്രശ്നം ഉള്ളതായി അയാൾക്ക് തോന്നി. ആ ശബ്ദം കൂടി കൂടി വന്നു.
"അയ്യോ അങ്ങോട്ട് ആരും പോവല്ലേ. അവിടെ പോലീസും വേറെ കുറച്ചു ആൾക്കാരും തമ്മിൽ അടി നടക്കുകയാണ് ". ആൾക്കാർ ഉറക്കെ പറഞ്ഞോണ്ട് ഓടുന്നു.
രാജു തന്റെ മകളെ ഇരുത്തിയ കസേരയുടെ അടുക്കലേക്ക് ചെന്നു. കസേരയിൽ തൊട്ട് നോക്കി. അതിൽ ആരും ഇല്ല.
"അയ്യോ അയ്യോ, എന്റെ മോൾ എവിടെ " അയാൾ ഉറക്കെ അലറി കരഞ്ഞു.ഇത് കേട്ടു രാജുവിന്റെ അടുത്തോട്ടു മിനി വന്നു.
"നമ്മുടെ മോൾ എവിടെ, മോളെ.... മോളെ....." മിനിയുടെ ആ ശബ്ദം രാജുവിന്റെ അടുത്ത് നിന്നും പതിയെ അകലാൻ തുടങ്ങി.
രാജു അവിടെ തന്നെ തന്റെ മകളെ വിളിച്ചു കൊണ്ട് കരഞ്ഞു നിന്നു. അയാൾക്ക് എന്ത് ചെയ്യണം എന്ന് അറിയില്ല. ആൾക്കാർ കൂട്ടത്തോടെ ഓടുകയാണ്. രാജു തന്റെ വടിയും കൈയിൽ എടുത്ത് മകളെ അന്വേഷിച്ച് ആ ആർത്ത് ഇരമ്പി വരുന്ന ജനക്കൂട്ടത്തിനിടയിലേക്ക് ഇറങ്ങി. അയാൾക്ക് ചുറ്റും ഇരുട്ടാണ്. എങ്ങോട്ട് പോകണം എന്ന് അറിയാതെ മകളെയും വിളിച്ചു കരഞ്ഞു കൊണ്ട് അയാൾ നടന്നു.
അയാൾ നടക്കാൻ ഉപയോഗിക്കുന്ന വടി തറയിൽ വീണു. അത് രാജുവിന് നഷ്ടമായി. എന്നാലും അയാൾ നടന്നു. നടന്നു അയാൾ എത്തിയത് അക്രമം നടന്ന സ്ഥലത്തു ആണ്. അവിടെ ഇപ്പോഴും പോലീസും ആയി ആക്രമണം നടക്കുന്നു. അതിന്റെ ഇടയിലേക്ക് ആണ് ആ അന്ധൻ കയറിചെന്നത്.രാജു അക്രമി ആണെന്ന് കരുതി പോലീസ് രാജുവിനെയും മർദിച്ചു. പോലീസിന്റെ മർദനത്തിൽ അയാൾ തറയിൽ വീണു. ഓടുന്ന ആൾക്കാർ രാജുവിനെ ചവിട്ടി ഓടി.
രാജു ആ ഉത്സവപറമ്പിൽ അങ്ങനെ മർദനം ഏറ്റു കിടന്നു. അയാളെ സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ല. പക്ഷേ, അത്രെയും വേദന സഹിച്ചു കിടക്കുമ്പോഴും രാജു കരഞ്ഞുകൊണ്ട് പറഞ്ഞുകൊണ്ടേയിരുന്നു.
"എന്റെ മോളേ........."
സംഘർഷം കാരണം ജനമിബിഢമായിരുന്ന ഉത്സവപറമ്പിൽ പെട്ടന്ന് തിരക്കൊഴിഞ്ഞു. പെട്ടന്ന് തന്നെ ശാന്തമായി. അപ്പോഴും ഒന്നും ചെയ്യാൻ പറ്റാതെ നിസ്സഹായനായി രാജു തറയിൽ കിടക്കുകയാണ്. പെട്ടെന്ന് മിനി ഈ ദൃശ്യം കണ്ടു. തറയിൽ കിടക്കുന്ന രാജുവിന്റെ അടുത്തേക്ക് അവൾ ഓടി എത്തി. പിടിച്ചു എഴുനേൽപ്പിച്ചു.
"നമ്മുടെ മോളെ കണ്ടോ?" രാജു ചോദിച്ചു
മിനി കരഞ്ഞുകൊണ്ട് പറഞ്ഞു "ഞാൻ എവിടെ എല്ലാം നോക്കി, ഇല്ല "
"നമ്മൾ ഇനി എന്ത് ചെയ്യും " രാജു പറഞ്ഞു
ഇതെല്ലാം കേട്ടുകൊണ്ട് ഒരു പോലീസ്‌കാരൻ അവരുടെ അടുത്തേക്ക് വന്നു.
"എന്താ, എന്താ കാര്യം " പോലീസ്‌കാരൻ ചോദിച്ചു.
"അത് സാറേ, ഞങ്ങൾ ആ കടയിലെ കച്ചവടക്കാർ ആണ്.ഇവിടെ അടി നടന്നതിനു ശേഷം ഞങ്ങടെ മോളേ കാണുന്നില്ല. ഞാൻ ഇവിടെ എല്ലായിടത്തും നോക്കി. എവിടെയും ഇല്ല." മിനി പറഞ്ഞു.
"നിങ്ങൾ വാ, നമുക്ക് എസ് ഐ സാറിന്റെ അടുത്ത് സംസാരിക്കാം "
ആ പോലീസ്‌കാരൻ അവരെയും വിളിച്ചുകൊണ്ടു എസ് ഐ യൈടെ അടുത്തേക്ക് പോയി. രാജുവിനെ അടിച്ചത് ആ എസ് ഐ ആണ്. അയാൾക്ക് നല്ല ദേഷ്യം ഉണ്ട്.
"താൻ ഇത് എവിടെ പോയി കിടക്കുവായിരുന്നെടോ" എസ് ഐ ചോദിച്ചു
"അത് സർ ഇവർ അവിടെ......."പോലീസ്‌കാരൻ പറഞ്ഞു.
"ഇവർ ആരാ?"
രാജുവിനെ നോക്കി എസ് ഐ പറഞ്ഞു. " നീ ആ അടിയുടെ ഇടക്ക് ഇല്ലായിരുന്നോ "
"ഉണ്ടായിരുന്നു സർ, ഞാൻ മോളേ അന്വേഷിച്ച് വന്നതാ " രാജു പറഞ്ഞു.
"കൊള്ളാം....മോളെ തപ്പി അടിയുടെ ഇടക്ക് ആല്ലേ കയറുന്നെ. താൻ മൊത്തത്തിൽ ഒരു ഉടായിപ്പ് ആണെല്ലോ..... എനിക്ക് സംശയം ഉണ്ട് ആ മോഷണത്തിന് പിന്നിലും അടിയുടെ പിന്നിലും ഇവൻ ആണോ എന്ന്. ഇതുപോലെ ഉള്ള കണ്ണ് പൊട്ടന്മാരെ നമ്മൾ സൂക്ഷിക്കണം. ഇവന്മാർ ആയിരിക്കും എല്ലാത്തിനും പിന്നിൽ. പിന്നെ ആരും സംശയിക്കില്ലലോ. കാരണം അന്ധൻ ആല്ലേ ".
"അയ്യോ സർ അങ്ങനെ ഒന്നും പറയല്ലേ.... ഞങ്ങൾ ഒന്നും അല്ല..." മിനി പറഞ്ഞു.
"സർ, ഞങ്ങളുടെ മോള് " കരഞ്ഞുകൊണ്ട് രാജു പറഞ്ഞു.
എസ് ഐ വിശദവിവരങ്ങൾ രാജുവിൽ നിന്നും മിനിയിൽ നിന്നും തിരക്കി.
"ശരി, ഞങ്ങൾ ഒന്ന് അന്വേഷിക്കട്ടെ".എസ് ഐ അവരോട് പറഞ്ഞു.
അത് കേട്ട ഒരു താത്കാലിക ആശ്വാസത്തിൽ അവർ തിരിച്ചു നടന്നു. രാജു ആകെ തളർന്നു.ശൂന്യമായ ആ മൈതാനത്തിലൂടെ മിനിയുടെ കൈ പിടിച്ച് രാജു നടന്നു. അവർ അവരുടെ കടയുടെ മുന്നിൽ എത്തി. രാജുവിനെ കസേരയിൽ ഇരുത്തി. രാജു പതിയെ കാതോർത്തു. ഒരുമണിക്കൂർ മുൻപ്പ് വരെ കേട്ട ജനത്തിന്റെ ഇരമ്പൽ ഇപ്പോൾ ഇല്ല. വളരെ ശാന്തം. മനസ്സ് മുഴുവൻ മകൾ. അവൾ എവിടെ പോയി എന്ന ചിന്ത മാത്രം........
പെട്ടന്ന് അപ്പുറത്ത് നിന്നും മിനി.
"അയ്യോ...... നമ്മുടെ പൈസ..... അയ്യോ......"
മിനിയുടെ ശബ്ദം കേട്ട് രാജു ചോദിച്ചു. "മിനി എന്ത് പറ്റി ".
"നമ്മുടെ പൈസ..... പൈസ കാണുന്നില്ല " മിനി പറഞ്ഞു.
"ദൈവമേ എന്തിനാ നീ ഞങ്ങളെ ഇങ്ങനെ പരീക്ഷിക്കുന്നെ " കരച്ചിലോടെ ആ അന്ധൻ ചോദിച്ചു.
നേരം വെളുക്കാറായി. അതുവരെ സംഘർഷവസ്ഥ പരിഗണിച്ചു എസ് ഐ ഉം സംഘവും അവിടെ ഉണ്ടായിരുന്നു. അവർ അവിടെ നിന്നും പോകാൻ തയ്യാർ എടുക്കുന്നു.
കോൺസ്റ്റബിൾ : സാർ, നമുക്ക് പോയാലോ.... ഇനി ഇവിടെ പ്രശ്നം ഒന്നും ഉണ്ടാവില്ല. ഇവിടെ ഒന്നും ആരും ഇല്ലാലോ. മാത്രമല്ല, ഉത്സവം തീർന്നു.
എസ് ഐ : ആ പോകാം. പിന്നെ ഞാൻ പറഞ്ഞല്ലോ.... മോൾടെ കല്യാണ തിരക്ക് ആയതുകൊണ്ട് 2 ആഴ്ച ലീവ് ആയിരിക്കും എന്ന്. ഞാൻ ഇല്ലാത്തതിന്റെ കുറവ് ഒന്നും ആർക്കും ഉണ്ടാവല്ല്. എല്ലാവരും ചേർന്ന് നന്നായി മാനേജ് ചെയ്യണം.
കോൺസ്റ്റബിൾ : ശരി സാർ.
എസ് ഐ : പുതിയ കേസ് ഒന്നും വന്നിട്ടില്ല അത് കൊണ്ട് കൊഴപ്പമില്ല.
2 ആഴ്ചത്തേക്ക് ഇനി വരത്തിലായിരിക്കും. വന്നാലോ വല്ല അടി പിടി കേസും. അത് വേണ്ട പോലെ ഡീൽ ചെയ്താൽ മതി.
കോൺസ്റ്റബിൾ : സാർ, മറ്റേ ബലൂൺ കടകാരന്റെ മകളെ കാണാനില്ല എന്ന കേസ്.
എസ് ഐ : ഏത്, ആ കണ്ണ് പൊട്ടന്റെ ആണോ. എടൊ നമ്മൾ അത് ഒന്ന് ചോദിച്ചു അറിഞ്ഞതെ ഒള്ളു. കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. പിന്നെ 2,3 ദിവസം കഴിയുമ്പോൾ ബോഡി എവിടുന്നേലും കിട്ടും. ബാക്കി അപ്പോൾ നോക്കാം. ചുമ്മാ അതിന്റെ പുറകെ പോണ്ട.
കോൺസ്റ്റബിൾ : സാർ അത് പ്രശ്നം ആവത്തില്ലേ.....
എസ് ഐ : എന്ത് പ്രശ്നം. സ്വന്തമായി വീടോ ഒന്നും ഇല്ല. ചോദിക്കാനും പറയാനും ആരും ഇല്ല. ഉത്സവം തീർന്നില്ലേ..... നാളെ തൊട്ട് വേറെ സ്ഥലം നോക്കണം അവർക്ക്. പിന്നെ എന്താടോ പ്രശ്നം.
കോൺസ്റ്റബിൾ : ഉം...... ശെരി സാർ.....
അങ്ങനെ അവർ വണ്ടിയിൽ കയറി. ജീപ്പ് മുന്നോട്ട് നീങ്ങി. രാജുവിന്റെ കടയുടെ മുന്നിൽ എത്തിയപ്പോൾ മിനി പെട്ടെന്ന് പോലീസ് ജീപ്പിന്റെ മുന്നിലോട്ട് വന്നു.
എസ് ഐ : എന്താ?
മിനി : സാർ, ഇത് അവളുടെ ഒരു ഫോട്ടോ ആണ്.
എസ് ഐ : ഉം....സമാധാനമായി ഇരിക്കൂ. നമുക്ക് അന്വേഷിക്കാം.
മിനി : ഞങ്ങൾ ഇനി എവിടെയും പോകുന്നില്ല സാർ, ഇവിടെ എവിടേലും താമസിക്കുവാ..... മോളെ കുറിച്ച് വല്ല വിവരവും വന്നാൽ....
എസ് ഐ : മോളെ തിരിച്ചു കിട്ടുക തന്നെ ചെയ്യും. നിങ്ങൾ സമാധാനമായി ഇരിക്കൂ....
രാജു ഇതെല്ലാം കേട്ട് കടക്ക് അടുത്ത ഇട്ടിരിക്കുന്ന കസേരയിൽ വണ്ടിയുമായി ഇരിക്കുന്നു. അദേഹത്തിന്റെ മുഖത്ത് ദുഃഖം ഉണ്ട്. എസ് ഐ രാജുവിനെ ഒന്ന് നോക്കി.
ജീപ്പ് എടുക്കാൻ കോൺസ്റ്റബിൾ ന്റെ കൂടെ പറഞ്ഞു. ജീപ്പ് പതുക്കെ മുന്നോട്ട് നീങ്ങി. മുന്നോട്ട് നീങ്ങിയ ജീപ്പിൽ നിന്ന് കുട്ടിയുടെ ഫോട്ടോ എസ് ഐ വഴിയിലേക്ക് എടുത്ത് എറിഞ്ഞു. ഉത്സവത്തിന്റെ അവശേഷിപ്പുകൾ ആയ വർണകടലാസ്സിന്റെ കൂടെ ആ ഫോട്ടോയും നിലത്തു വീണു കിടന്നു....