ഒരുവൻ
ഒരുവൻ
ഇടിമിന്നൽപിണര് പോലെ പൊട്ടിച്ചിതറുന്ന കർണകഠോരമായ ശബ്ദം കിഴുക്കാം തൂക്കായ കുന്നിൻ ചെരുവിൽ അലിഞ്ഞുചേർന്നില്ലാതായി. ആവുന്നതിലും ഉച്ചത്തിൽ അയാൾ അലറിവിളിച്ചു പക്ഷെ ആ വിളികൾ ഒന്നും തന്നെ ലക്ഷ്യപ്രാപ്തിയിൽ എത്തിയില്ല. ചോരവാർന്നു ഏതെങ്കിലും വന്യ മൃഗങ്ങൾക്കുള്ള അത്താഴം ആയിത്തീരും തന്റെ ദേഹമെന്ന് അയാൾ ഉറച്ചു...ആത്മാവ് അവസാനവട്ട മിനുക്കു പണികളിലേക്കു കടക്കുന്നതായി അയാൾ കല്പിച്ചു തുടങ്ങി ... അതിവേഗതയെ പ്രണയിച്ചിരുന്ന രാജു. ജീവിതം ഇങ്ങനെ കാട്ടുവഴിയിൽ ചോദ്യചിഹ്നമായി കുടുങ്ങി കിടക്കുമെന്ന് അയാൾ ഒരിക്കലും വിചാരിച്ചില്ല.
മരണദൂതൻ അടുക്കുമ്പോൾ ജീവിതത്തിലെ കടന്നുപോയ പുസ്തകത്താളുകൾ ഓരോന്നായി മിന്നി മറിഞ്ഞു.
അയാൾ ഓർത്തു; അന്നൊരു ദുരിതം പിടിച്ച ദിവസമായിരുന്നു. വണ്ടിക്കച്ചവടക്കാരൻ തമ്പിയുടെ മേട്ടുപ്പാളയത്തെ ഗോഡൗണിൽ സ്പെയർ പാർട്സ് എത്തിച്ചുകൊടുക്കൽ ആയിരുന്നു അക്കാലത്തെ പണി. അർത്ഥരാത്രിയിലും വെളുപ്പാൻകാലത്തും ഒക്കെ ഒരു വാടക ഡ്രൈവറായി ഓടിയോടി തന്ടെ ജീവിതം തന്നെ അര്ഥശൂന്യമായി എന്ന ഇച്ഛാഭംഗം വേട്ടയാടിത്തുടങ്ങിയ കാലം. അണപൈസക്ക് പോലും കണക്കു ചോദിക്കുന്ന തമ്പി മുതലാളി.
പട്ടിണിയിലും തങ്ങളെ പോറ്റി വളർത്തിയ വീട്ടുവേലക്കാരി തങ്കം എന്ന തൻ്റെ 'അമ്മ. എങ്ങനെയും ജീവിച്ചേ മതിയാവൂ എന്ന് ഊട്ടിയുറപ്പിക്കുന്ന ചുറ്റുപാടുകൾ. തിരിച്ചു ചെന്നിട്ടു എന്തായാലും ഇപ്രാവശ്യം കൂലി കൂട്ടി ചോദിച്ചിട്ടേ കാര്യമുള്ളൂ എന്നയാൾ ഉറപ്പിച്ചു. നാനാവിധ ചിന്തകളുമായി അങ്ങനെ മനസ്സിൽ കൂട്ടിക്കിഴിക്കലുകൾ നടത്തി.
ചുരം കയറുന്ന വളവിൽ റോഡിൽ നിന്നും അല്പം മാറി തലകീഴായി കിടന്നിരുന്ന കാർ രാജുവിൻറെ ശ്രദ്ധയിൽപ്പെട്ടു. വേണ്ടാത്ത പുകിലൊക്കെ തലയിൽ വെച്ച് കെട്ടേണ്ട എന്ന് മനസ് പലകുറി മന്ത്രിച്ചു. ഇനിയിപ്പോ ഇതിന്റെ പുറകെ പോയി വൈകിയാൽ വണ്ടിയിലുള്ള സാധനങ്ങൾ സമയത്തിന് വർക്ഷോപ്പിൽ എത്തിക്കാനും സാധിക്കില്ല. പക്ഷെ നടന്നകലാൻ തുടങ്ങിയ അയാളെ തടുക്കാൻ ആ ദീനരോദനത്തിനു കഴിഞ്ഞു. എതിർദിശയിൽ പോകേണ്ടിയിരുന്ന അയാൾ ജീവനോട് മല്ലിടുന്ന മനുഷ്യജീവിയെ കോരിയെടുത്തു ആശുപത്രി ലക്ഷ്യമാക്കി പാഞ്ഞു. ഉള്ള ജോലി തീർച്ചയായും പോയിട്ടുണ്ടാവുമെന്നു രാജുവിന് അറിയാമായിരുന്നു.
ബോധം വന്ന സമയത്തു ആശുപത്രി കിടക്കയിൽ അയാൾ കൈ പിടിച്ചു; നരേന്ദ്ര ബോസ് എന്ന് സ്വയം പരിചയപ്പെടുത്തി നന്ദി അറിയിച്ചു.
അതൊരു പുതിയ തുടക്കമായിരുന്നു. ഈക്കാലമത്രയും ബോസിന്റെ കൂടെ എല്ലാമെല്ലാമായി. അന്ന് മുതൽ ഇന്നുവരെ അനുഭവിച്ച സൗഭാഗ്യങ്ങൾ, സഹായം അഭ്യർത്ഥിച്ചു വരുന്ന എല്ലാവര്ക്കും തുണയായി, കരുതലിന്ടെ മുഖമായി, ബോസിന്റെ കരുണ വറ്റാത്ത മുഖം പതിവുപോലെ രാജുവിന് ആർജവം പകർന്നു. മരണത്തിൽ നിന്നും പറന്നുയരാനുള്ള ആർജവം.
അരണ്ട വെളിച്ചത്തിൽ രാജു കണ്ടു ആരോ അശ്രദ്ധമായി കടന്നു പോകുന്നു. ശക്തി മുഴുവൻ സംഭരിച് അയാൾ കൈ ഉയർത്തി ഉറക്കെ വിളിച്ചു....ഹെല്പ് പ്ളീസ്.