Jyothi Kamalam

Abstract Comedy Action

4.8  

Jyothi Kamalam

Abstract Comedy Action

അവൾ "ഭൂമിക"

അവൾ "ഭൂമിക"

2 mins
431


അക്ഷരാർത്ഥത്തിൽ അവൻ പായുകയായിരുന്നു. ഡോക്ടറിൻടെ കണക്കു കൂട്ടൽ പ്രകാരവും സ്വയമെടുത്ത കണക്കു നിയമപ്രകാരവുമുള്ളതിനേക്കാൾ ഏകദേശം ഒരു മാസം മുൻപുതന്നെ കുഞ്ഞതിഥി ഇത്ര തിടുക്കപ്പെട്ടു പുറം ലോകത്തെ വിശേഷങ്ങൾ അറിയാൻ ഇങ്ങനെ എത്തിപ്പെടുമെന്നു അവർ ഒട്ടും കരുതിയില്ല.

സ്വതവേ കണിശക്കാരിയും മുൻശുണ്ടിക്കാരിയും ഒക്കെയായിരുന്ന ഗൈനക്കോളജിസ്റ്റിന്ടെ മുൻപിൽ തലേ ദിവസം മൃദുല വേദന കടിച്ചുപിടിച്ചു നിന്നതിനു കാരണം മറ്റൊന്നുമല്ല; ക്ലിനിക്കിൽ മറ്റ് ഗർഭിണികളുടെ പങ്കപ്പാടും പായാരം പറച്ചിലും അമർഷത്തൊടെ മാത്രമേ ഡോക്ടറിന് കേൾക്കാൻ സാധിച്ചിരുന്നുള്ളു.. അവരുടെ അഭിപ്രായത്തിൽ ഇപ്പഴത്തെ കുട്ടികൾ വെറുതെ നാട്യം ആണ് കാണിക്കുന്നത്. പാടത്തും പറമ്പിലും ഒക്കെ പെറ്റു എണിറ്റു കുട്ടിയെ അങ്ങോട്ട് മാറ്റിക്കടത്തി പിന്നെയും കൊയ്ത്തിനു പോയ കഥകൾ അവരും കേട്ട് കാണുമോ? അതിനെ ഒന്നുകൂടെ മഹത്വവൽക്കരിക്കാൻ ആണോ ഇവരും ഇങ്ങനെ പുച്ഛഭാവം കാണിക്കുന്നത്. എല്ലാര്ക്കും ശാരീരികക്ഷമത ഒരുപോലെ ആവിലില്ലല്ലോ കുറഞ്ഞ പക്ഷം ആ കനിവെങ്കിലും കാണിക്കാം എന്ന് പലകുറി അവൾക്ക് തോന്നിപോയി.

രാവിലെ തുടങ്ങിയ വേദന ഉച്ച കഴിഞ്ഞപ്പോൾ പതിയെ കൊളുത്തിപ്പിടിക്കലിന്റെ വക്കിൽ എത്തി നിൽക്കുന്നു. സപ്തനാഡികളിലും ഉരുണ്ടു കയറ്റം-ഇനി പറയാതിരുന്നിട്ടു തരമില്ല അങ്ങനെ ശാരീരികമായ അസ്വാസ്ഥ്യം പതുക്കെ അവൾ വീട്ടിൽ അറിയിച്ചു.

നേരെ പോയത് ക്ലിനിക്കിലേക്കു ആയിരുന്നു തൻ്റെ മുൻധാരണകൾ തെറ്റിച്ചു കൊണ്ട് ഇക്കുറി പരിഭ്രാന്തി പടർത്തിയത് ഡോക്ടർ ആയിരുന്നു ഒന്നും രണ്ടും പെയിൻ കഴിഞു ഇത് മൂന്നാമത്തെയാണ് എങ്ങനെ കടിച്ചു പിടിച്ചു ഇതെന്ന് ഡോക്ടർ ആരാഞ്ഞു. അല്ലേലും ഇപ്പഴത്തെ കുട്ടികൾക്ക് ഭയങ്കര മനക്കട്ടിയാ കണ്ടില്ലേ മിണ്ടിയിട്ടില്ല. ഡോക്ടർ നൈസ് ആയിട്ടു പ്ലേറ്റ് മാറ്റി ... തിക്കും തിരക്കും ഉണ്ടാക്കി വെളിയിൽ വരാൻ വെമ്പുന്ന കുരുന്നിനു അതിനുള്ള അവസരം മനഃപൂർവ്വം കൊടുക്കാതെ എത്രയും പെട്ടെന്ന് ക്ലിനിക്കിൽ നിന്നും ഹോസ്പിറ്റലിൽ എത്തുക എന്നത് വലിയ ഒരു കടമ്പയായിരുന്നു. പ്രത്യേകിച്ച് സ്കൂളും കോളേജും ഓഫീസുകളും ഒക്കെ വിടുന്ന സമയം-സെക്രട്ടേറിയറ്റ് ജംഗ്ഷൻ ഒന്ന് കഴിഞ്ഞു കിട്ടിയാൽ മതിയെന്നായി ഡ്രൈവർ സീറ്റിലെ സ്വന്തം തേരാളിക്കു..

തൻ്റെ അവകാശങ്ങളും ഒരു ഗർഭിണിക്ക് കിട്ടുമായിരുന്ന സിംപതിയെയേം ഉയർന്ന പരിഗണനയെയും ഒക്കെക്കുറിച്ചു വല്യ ധാരണ ഇല്ലാതിരുന്ന മൃദുല രണ്ടാം നിലയിലെ പ്രസവമുറി ലക്ഷ്യമാക്കി നടന്നു. സാധാരണ ഒരു കൂട്ടം ആൾക്കാരുടെ അകമ്പടിയോടെ ഒക്കെ പ്രസവിക്കാൻ പോകുന്നവരെമാത്രം കണ്ടു പരിചയിച്ച അറ്റെൻഡർമാർ ഇതെവിടുന്നു വന്നെടാ എന്ന മുഖഭാവത്തിൽ അവളെ നോക്കുന്നുണ്ടായിരുന്നു.

പ്രീ ഡെലിവറി സെക്ഷനിൽ കിടക്കുമ്പോൾ പ്രസവവേദനയെക്കാളും വലിയവേദന റൂമിൽ ഇടയ്ക്കു ഇടയ്ക്കു പലതരം മെഡിസിനുകളും ഫയലുകളും ഒക്കെയായി കയറിയിറങ്ങുന്ന അറ്റെൻഡർമാർ ആയിരുന്നു. അവർക്കു പലതും പുതുമ അല്ലാത്തതിനാൽ ഒന്നും അവരുടെ ശ്രദ്ധ തെറ്റിച്ചിരുന്നില്ല എന്നത് വാസ്തവം.

ഡ്യൂട്ടി നഴ്സിന്റെ പിറുപിറുപ്പിൽ നിന്നും ഡ്യൂട്ടി കൈമാറുന്ന സമയം ആണെന്ന് അവൾക്കു മനസിലായി. തന്നെ നോക്കുന്ന ഡോക്ടർ ഡെലിവറി റൂമിൽ എത്തുന്നത് മുൻപുതന്നെ ഡ്യൂട്ടി ഡോക്ടർ അവളുടെ പ്രസവം ഭംഗിയായി കൈകാര്യം ചെയ്തു. അങ്ങനെ ഭൂമിയിലെ സൂര്യ വെളിച്ചം കാണാൻ കുറച്ചു മണിക്കൂറുകൾ കൊണ്ട് അഭ്യാസം കാണിച്ചിരുന്ന കുഞ്ഞി കണ്ണുകൾ സൂര്യ വെളിച്ചം കണ്ടുതുടങ്ങി.

- അവൾ ഭൂമിക ...പിന്നെയൊരു നീണ്ട ഉറക്കം ആയിരുന്നു. എന്തോ വല്യ പണി കഴിഞ്ഞ മട്ടു - അതിപ്പഴും തുടർന്ന് പോകുന്നു. എന്തേലും ചെറിയ ഒരു പണി ചെയ്താൽ എന്തോ മലമറിച്ച മട്ടാണ്‌ ആൾക്ക്.

അങ്ങനെ ഓരോ വർഷങ്ങൾ കടന്നു പോകുമ്പോഴും അവർ ആ പഴയ ജന്മദിനക്കഥ പറഞ്ഞു കളിയാക്കും. അതിസാഹസികമായി ഭൂമിയിലേക്ക് അവതരിച്ച ഭൂമിയുടെ കഥ.


Rate this content
Log in

Similar malayalam story from Abstract