മഴയാത്രകൾ
മഴയാത്രകൾ
അയാൾ പതിവിനു വിപരീതമായി ഈ യാത്ര കെ.എസ്.ആർ.ടി.സി ബസിലാക്കിയത് ഒരുപാടോർമ്മകളെ തിരിച്ചു പിടിക്കാനുള്ള ആവേശംകൊണ്ടാണ്. ചെറിയ ചാറ്റൽമഴയുണ്ട്,പഴയൊരു വിനോദയാത്രയുടെ നിഴൽപോലുള്ള ഓർമ്മകൾ....
അന്നും മഴപെയ്‌തിരുന്നു !!
വയനാടൻ കാടുകളിലൂടെയുള്ള പാത. അന്നത്തെ അനുഭവം കൊണ്ടാണോ എന്നറിയില്ല ഈ ഭൂപ്രകൃതിയോട് വല്ലാത്തൊരു ഇഷ്ടമുണ്ട്.
മഴയത്ത് വ്യൂപോയിന്റ്റിൽ നിന്നുള്ള കാഴ്ച്ച, പൂർവബന്ധം ഇല്ലെങ്കിൽ പോലും തന്റ്റെതായി മാറിയ സ്ഥലം.
അന്നയാളുടെ കുടകിഴിൽ അയാൾക്കുപുറമെ അവൾ കൂടിയുണ്ടായിരുന്നു
ഇങ്ങനെ ചിന്തിരിക്കുമ്പോഴാണ് ബസ്സ് ചുരം കേറിത്തുടങ്ങിയത് , തുരുമ്പിച്ച ജനൽപാളിയിൽ ചാഞ്ഞിരുന്ന അയാൾക്കു എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഓരോ മഴത്തുളികളും വെളുത്തുതുടങ്ങിയ അയാളുടെ മുടിയിലും തുടർന്ന് നരവീണുതുടങ്ങിയ താടിയിലും ഒഴുകിവീണു .
അവളെകുറിച്ചിപ്പൊൾ ഒരു വിവരവുമില്ല , എവിടെയാണെന്നുപോലും അറിയില്ല.
കാലം എത്ര സത്യമാണ് !! അതവർക്കിടയിൽ ഓർമ്മകളെ മാത്രമാണ് ബാക്കിവെച്ചിട്ടുള്ളത്.ഓർമ്മകളെന്നു പറയുമ്പോൾ കുറേപേർക്കിടയിലെവിടെയോ ഒരേമനസായി സഞ്ചരിച്ച കഴിഞ്ഞു പോയ വൈകുന്നേരങ്ങൾ , എന്നാൽ പിന്നീടെപ്പഴോ ചുരുക്കിയെഴുതിയ കത്തിൻറെ ഇരുകോണുകളിലെ വിലാസത്തിലേക്ക് ചുരുങ്ങിപോയിരുന്നു .ഇന്ന് തീർത്തും അന്യമായിപോയിരിക്കുന്നു . ആ മാറ്റം അനിവാര്യമാണ്.കാലം അങ്ങനെയൊക്കെയാണ്.
മാറിവരുന്ന ഋതുക്കളെ പോലെ അവരും...!എങ്കിലും പ്രിയപ്പെട്ടത് ആ വർഷകാലമാണ് .ചുരത്തിലേക് പെയ്‌തലച്ചുപോയ മഴയാത്രകൾ.
മഴപെയ്യാൻ കൊതിച്ചു നിൽക്കുന്ന കറുത്ത മേഘങ്ങളെ നോക്കിയിരിക്കുന്നത് അവർ രണ്ടുപേർക്കും പ്രണയംകലർന്ന വിനോദമായിരുന്നു....
.ബസ്സ് വ്യൂ പോയിന്റ്റിൽ എത്തി നിന്നു. അഞ്ചുമിനിറ്റ് മാത്രമുള്ള ഒരു ഇടവേളയാണത്. അതുകൊണ്ട് തന്നെ അധികദൂരം പോവരുതെന്ന താക്കീതും ബസ്സ് ജീവനക്കാർ തന്നിരുന്നു.
അയാൾ മെല്ലെ ഇറങ്ങുകയും വ്യൂ പോയിന്റ്റിലേക് നടക്കുകയും ചെയ്തു.പലയാത്രികർക്കിടയിലെവിടെയോ പരിചിതമായ ഒരു സ്ത്രീരൂപം അയാളുടെ കാഴ്ച്ചയിൽ പതിഞ്ഞതും മഴ തിമിർത്തു പെയ്തുതുടങ്ങിയതും ഒരുമിച്ചായിരുന്നു...അവൾക്കു വലിയ മാറ്റങ്ങളൊന്നുമില്ല മുടിച്ചുരുളുകളിൽ ചെറുതായി നരവീണതൊഴിച്ചാൽ വേറെ മാറ്റങ്ങളൊന്നുമില്ല .
ചുരമിറങ്ങി വന്ന കാറ്റിനു മുന്പെപ്പഴോ അനുഭവിച്ച മഴക്കാലത്തിന്റെ ഗന്ധമായിരുന്നു ... അത് തീർത്തും തോന്നലായിരുന്നില്ല.. അന്യോനം കണ്ടെങ്കിലും രണ്ടുപേർക്കും ഭാവമാറ്റങ്ങളൊന്നും ഉണ്ടായില്ല. മഴയുടെ മങ്ങിയ കാഴ്ചയിലെവിടെയോ ആ ദൃശ്യം മാഞ്ഞില്ലാതാവുകയായിരുന്നു ..
ആ സ്ത്രീ വന്ന ബസ്സിൻറെ കലമ്പിച്ച ശബ്ദം വിദൂരത്തിലേക്കായിക്കഴിഞ്ഞിരിക്കുന്നു
ഒന്നും പറഞ്ഞതുമില്ല ചോദിച്ചതുമില്ല , ജീവിതത്തിൻറെ ദിശാസന്ധികളിലെപ്പഴോ താൻ കാരണം നഷ്ടപെട്ട ഒരു സ്വപ്നമായിരുന്നു അവൾ.
അയാൾ സഞ്ചരിച്ച ബസ്സ് ഒൻപതാമത്തെ ഹെയർപിൻ വളവും കഴിഞ്ഞു മുകളിൽ നഗരത്തോടടുത്തുതുടങ്ങിയിരുന്നു ..ആ സ്ത്രീ സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സ് ചുരമിറങ്ങി കഴിഞ്ഞിരുന്നു ,ചെറിയ വെള്ളപ്പൊട്ടുകൾ പോലെ താഴെ താഴ്‌വാരം.
അതിനിടയിലെവിടെയോ നീങ്ങികൊണ്ടിരുന്ന ചെറു വെളിച്ചം , അത് വിശാലമായ പരമമായ ഒന്നിലേക്ക് ലയിച്ചുതുടങ്ങിയിരുന്നു...
അവിചാരിതമായ കണ്ടുമുട്ടൽ ... നിയോഗം പോലെ ,
ഒന്നുമില്ലായിമയുടെ അപാരതയിൽ അയാൾ മെല്ലെ ഉറങ്ങിത്തുടങ്ങിരുന്നു ....ഒരുമിച്ചു സഞ്ചരിക്കാൻ ഇഷ്ടപ്പെട്ട യമഹ ആർ എക്സ് ഹൺഡ്രഡിലുള്ള നീണ്ടയാത്രകളായിരുന്നു സ്വപ്നത്തിൽ ... പിന്നിട്ടിട്ടില്ലാത്ത ഇടവഴികൾ , പുഴയോരങ്ങൾ , കടൽത്തീരങ്ങൾ , അനുഭവിച്ചിട്ടില്ലാത്ത പകലിന്റെ കാപ്പികുടികൾ എല്ലാത്തിനും അപ്പുറം അനുഭവിച്ചിട്ടില്ലാത്ത ഇന്നലെകളും, ഇന്നും, സ്വപ്‌നമായിരുന്ന നാളെകളും ..
ഒന്നുമില്ലായിമയുടെ തുടക്കവും തീരെ അപ്രതീക്ഷിതമായ ഒടുക്കവും !!