മഞ്ഞുകാലം
മഞ്ഞുകാലം
മഞ്ഞുകാലത്തെ കോരി തരിപ്പിയ്കുന്ന തണുപ്പിൽ ഞാൻ ഊട്ടിയിലെത്തി. ആ തണുപ്പിൽ മുങ്ങികുളിച്ച് ഞാൻ അവിടമെല്ലാം ഓടി നടന്നു. സന്തോഷതിമിർപ്പിൽ എൻറെ വലതു കൈ ഒരു അയിസുകട്ടയിലേയ്ക് താണു പോയി. ആ അയിസു കട്ടയെടുത്ത് ഞാൻ ഒരു മനുഷ്യ രൂപം ഉണ്ടാക്കി. അപ്പോൾ ആ രൂപത്തിൻറെ ഇടതു കൈ അല്പം ചെരിഞ്ഞു. ഞാൻ ശരിയാക്കാൻ നോക്കി പറ്റിയില്ല. എത്ര ശ്രമിച്ചിട്ടും ശരിയായില്ല.
ഇനി എന്തു ചെയ്യുമെന്ന് ഞാൻ ചിന്തിച്ചപ്പോൾ, അയിസു മനുഷ്യൻ എന്നോട് ഒരു മരുന്ന് പറഞ്ഞു. ഞാൻ അത്ഭുതത്തോടെ അയാളെ നോക്കി! പിന്നെ ആ മരുന്ന് അന്വേഷിച്ച് ഞാൻ കടയിലെത്തി. അവിടെ ഒരു ഭാഗത്ത് കുറച്ചാളുകളിരുന്ന് തീ കായുന്നു. അവർ പരസ്പരം തമാശകൾ പറഞ്ഞ് പൊട്ടിചിരിയ്കുന്നുണ്ട്. ഞാനും കൂട്ടത്തിൽ കൂടി. അല്പ നേരം കഴിഞ്ഞ് ഞാൻ നടന്നുകൊണ്ട് മരുന്ന് വാങ്ങണമോ, വേണ്ടയോ? എന്നചിന്തയിലാണ്ടു…..“വാങ്ങണം,” എൻറെ മനസ്സ് പറഞ്ഞു! ഞാൻ മരുന്ന് വാങ്ങി കൊടുത്തു.
അയിസു മനുഷ്യൻ സന്തോഷത്തോടെ അത് കഴിച്ചു. പിന്നെ അവിടത്തെ കാഴ്ചകളെല്ലാം എനിയ്ക് കാട്ടിത്തരാം എന്നു പറഞ്ഞ് ഓരോരോയിടത്തിലേയ്ക് എന്നെ കൂട്ടിക്കൊണ്ടുപോയി. പല തരത്തിലുള്ള മഞ്ഞുരൂപങ്ങളും, വൻ മരങ്ങളും, പൂക്കളും തരാതരം ആകൃതിയിലുള്ള അയിസു കട്ടകളാൽ നിറഞ്ഞ സമുദ്രവും മറ്റു പലതും കണ്ട് ഞങ്ങൾ കാറ്റിലൂടെ ഒഴുകി നടന്നു.
കുറേ മധുരപലഹാരങ്ങൾ ഞങ്ങൾ വാങ്ങി കഴിച്ചു. അയിസുമനുഷ്യന് സന്തോഷമായി. “നല്ലത് വരും,” എന്ന് പറഞ്ഞ് എന്നെ അനുഗ്രഹിച്ചു. ഞാൻ ഭവ്യതയോടെ തൊഴുതു.
അപ്പോഴേയ്കും രാത്രിയായിതുടങ്ങിയിരിയ്കുന്നു. ഞാൻ വിറച്ചു പരവശയായി. എൻറെ ശരീരം തണുത്തുറഞ്ഞു. അയാളുടെ ഇടതു കൈ എൻറെ വലതു കയ്യിൽ തൊട്ടപ്പോൾ എന്നിൽ നിന്നും തണുപ്പ് വിട്ടകന്നു. ഞങ്ങൾ സുഖനിദ്രയിലാണ്ടു.
സൂര്യൻ ഉദിച്ചുയർന്നപ്പോൾ ഞാൻ എണീറ്റു. അയിസു മനുഷ്യനെ കണ്ടില്ല. ചുറ്റുപാടും നോക്കി. അയിസു മനുഷ്യൻ കിടന്ന സ്ഥലത്ത് കുറെ വെള്ളം കണ്ടു. ആ വെള്ളത്തെ നോക്കി ഞാൻ സ്തബ്ദയായി നിന്നു.