ഏട്ടൻ
ഏട്ടൻ
ഇന്ന് രക്ഷാബന്ധൻ ദിനമാണ്. മനസ്സ് ഓർമ്മകളിലൂടെ ഓടിക്കൊണ്ടിരുന്നു. എനിയ്ക്ക് കാർട്ടൂൺ കാണണം. ഏട്ടന് ഡാൻസും പാട്ടും കാണണം. ടിവി കാണുമ്പോൾ ഏട്ടൻ ഒന്നെണീറ്റുനിന്നാൽ ഞാൻ ചാനൽ മാറ്റി കാർട്ടൂൺ കാണും. ഞാൻ അങ്ങോട്ടോ ഇങ്ങോട്ടോ തിരിഞ്ഞാൽ ഏട്ടൻ ചാനൽ മാറ്റി ഡാൻസും പാട്ടും കാണും. പിന്നെ ഞങ്ങൾ തമ്മിൽ റിമോട്ടിനുവേണ്ടിയുള്ള അടിയായി. അമ്മ അത് കണ്ടുകൊണ്ടു വരും.
അമ്മ പറയും, "മോളു അര മണിക്കൂർ കാർട്ടൂൺ കണ്ട് എണീറ്റു പോകണം. മോനു അര മണിക്കൂർ ഡാൻസും പാട്ടും കണ്ട്, ടിവി ഓഫ് ചെയ്യണം." അങ്ങനെ അമ്മ ഞങ്ങളെ പ്രായോഗികമാക്കി.
ഞങ്ങളുടെ വീട്ടിൽ ധാരാളം വാഴപഴങ്ങളുണ്ട്. അടുക്കളയിൽ പഴം ഇരിയ്ക്കുന്നതു കണ്ടാൽ ആ പഴങ്ങളൊക്കതിന്ന്, അതിൻറെ തൊലി പഴത്തിൻറെ അതേമാതിരിവെയ്കും. ഏട്ടൻ വന്ന് പഴമാണെന്നു കരുതി കഴിയ്കാൻ തുടങ്ങുമ്പോൾ ഞാൻ പൊട്ടിച്ചിരിച്ച് ഓടും."കള്ളീ" എന്നു വിളിച്ച് ഏട്ടൻ എൻറെ പിന്നാലെ ഓടി വരും. "വട്ടൻ" എന്നു വിളിച്ച് ഞാൻ കുതിച്ചു പായും. പിന്നെ ഏട്ടൻ അച്ഛൻറെ അടുത്ത് കേസെത്തിയ്കും. അച്ഛൻ ഏട്ടന് കുറെ പഴങ്ങൾ കൊടുത്ത് സന്തോഷിപ്പിക്കും. പിന്നാലെ ചെന്ന എനിയ്കും അച്ഛൻ ചിരിച്ചുകൊണ്ട് പഴങ്ങൾ തരും. അങ്ങനെ ഞങ്ങൾ രണ്ടു പേരും കേസിൽ വിജയികളാകും.
രക്ഷാബന്ധൻ ദിനം വന്നാൽ എനിയ്കു വളരെ സന്തോഷമാണ്. അമ്മ വിളക്ക് കൊളുത്തിവെയ്കും. ആ വിളക്കിൻറെ മുമ്പിൽവെച്ച് ഞാൻ ഏട്ടൻറെ കയ്യിൽ രാഖികെട്ടും. ഏട്ടൻ എനിയ്ക് സമ്മാനങ്ങളായി മിഠായികളും റിബ്ബണുകളും തരും. ഞാൻ സന്തോഷംകൊണ്ട് തുള്ളിച്ചാടും.
രക്ഷാബന്ധന് ഒരു കഥയുണ്ട് എന്നു പറഞ്ഞ് അച്ഛൻ പറയാൻ തുടങ്ങി. കർണ്ണാവതി എന്നു പേരുള്ള ഒരു റാണിയെ യുദ്ധത്തിൽ അയൽ രാജാക്കന്മാർ സഹായിച്ചു. അതിൻറെ നന്ദി സൂചകമായി ആ രാജാക്കന്മാരുടെ കയ്യിൽ സന്തോഷത്തോടെ റാണി രാഖി കെട്ടി അവരെ സഹോദരന്മാരായി അംഗീകരിച്ചു. അതായത് ഏത് ആപത്ത്ഘട്ടത്തിലും സഹോദരന്മാർ സഹോദരിമാരെ രക്ഷികുമെന്നാണ് വസ്തുത. രക്ഷാബന്ധൻ ദിനത്തിൽ ഒരു സ്ത്രി ഏതൊരാളുടെ കയ്യിൽ രാഖി കെട്ടുന്നുവോ അവർ അയാളെ സഹോദരനായി സ്വീകരിച്ചു എന്നാണ് രാഖി കെട്ടുന്നതിൻറെ അർത്ഥം. അച്ഛൻ പറഞ്ഞതു കേട്ട് ഞങ്ങൾ സന്തോഷത്തിൽ മുങ്ങി.
ഞങ്ങൾ കുറച്ചുകൂടി വളർന്നു. ഞാനും ഏട്ടനും കൂടി ബാഡ്മിൻറൺ കളിയ്ക്കും. കമ്പ്യൂട്ടറിൽ കളിയ്ക്കും. നീന്തലറിയാത്ത എന്നെ ഏട്ടൻ കുളത്തിലേയ്കുകൊണ്ടുപോയി ഏട്ടൻറെ കൈകളിൽ കിടത്തി നീന്തിപ്പിയ്കും. നീന്തൽ പഠിച്ചുകഴിഞ്ഞ് ഞാനും ഏട്ടനുംകൂടി നീന്തും. ഹാ………! എന്തൊരു സന്തോഷമാണെന്നോ!
ഏട്ടൻ പരീക്ഷയ്ക്ക് നന്നായി മാർക് മേടിയ്കാൻ തുടങ്ങി. എനിയ്കും നല്ല മാർക് കിട്ടണമെന്ന് ആഗ്രഹം തോന്നി. എനിയ്ക് മനസ്സിലാകാത്തതൊക്ക ഏട്ടനോട് ചോദിച്ച് ഞാൻ മനസ്സിലാക്കി. പിന്നെ എനിയ്കും നല്ല മാർക് കിട്ടിത്തുടങ്ങി.
ഇന്ന് ഏട്ടൻ ബിസിനസുകാരനാണ്, ഞാൻ പോലീസുദ്യോഗസ്ഥയാണ്.
എൻറെ കുട്ടികൾ എന്നെ നോക്കി പറഞ്ഞു,
"അമ്മ മാമനെ ഓർമ്മിച്ചാൽ ഇപ്പോഴും അമ്മ ആ പഴയകാലത്തെ ചെറിയ കുട്ടി തന്നെ."
കുട്ടികളോട് സ്നേഹത്തിൽ ചിരിച്ചുകൊണ്ട് ഞാൻ പുറത്തേയ്ക് നോക്കി. ഏട്ടൻ വരുന്നുണ്ട്. ഏട്ടൻറെ കയ്യിൽ രാഖി കെട്ടണം. മോളും മോൻറെ കയ്യിൽ രാഖി കെട്ടും. എൻറെ മനസ്സിൽ സന്തോഷത്തിൻറെ പെരുമ്പറ കൊട്ടി.