മണൽ മനുഷ്യൻ
മണൽ മനുഷ്യൻ
തെളിഞ്ഞ ആകാശത്ത് സൂര്യൻ സർവശക്തിയുമെടുത്ത് ഉദിച്ചുയർന്നു . നേരെ കണ്ട രണ്ടു വരി പാത അറ്റമില്ലാതെ നീളുന്നതായി അയാൾക്കു തോന്നി. ഈ പാർക്ക് ചെന്നു എത്തുന്നത് മെട്രോ സ്റ്റേഷന് അടുത്തേക്കാണ്.
അയാൾക്കു നടന്നു ,
നടന്നു .. വയ്യാതെ ആയി ..
“വയ്യ ഇനി ഒരു അടി വെക്കാൻ ..
എന്റെ ദൈവമേ”
കാലുകൾ മണലിൽ താഴ്ന്ന് പോകുന്നു. ഒരു കാൽ മണലിൽ നിന്നും പൊക്കി എടുത്താണ് അടുത്ത കാൽ വയ്ക്കുന്നത്. പാർക്കിന് ചുറ്റും ഉള്ള നടപ്പാത നല്ല വെയിൽ ആണ്. ഉച്ചയ്ക്ക് 12 മണി . ഒരിറ്റു വെള്ളം കുടിക്കാനുമില്ല. കണ്ണുകൾ അടഞ്ഞു പോകുന്നല്ലോ.
സൂര്യ രശ്മികൾ കണ്ണിലേക്ക് ആഴ്ന്നു ഇറങ്ങി.
“പച്ച മത്താപ്പൂ
ച്ചോപ്പ് മത്താപ്പൂ
നീല മത്താപ്പൂ
റ്റെ , റ്റെ റ്റെ ട്ടെ” മുത്തശ്ശന്റെ പാട്ട് രഘു കേട്ടു കൊണ്ടേ ഇരുന്നു .
വർഷങ്ങൾക്ക് മുന്പ് മുത്തശ്ശൻ വിഷുവിന് പാടികൊടുത്ത അതേ പാട്ട് ...
അയാളുടെ കണ്ണുകൾ അടഞ്ഞുപോയി . ആ ഈന്തപ്പനയുടെ ചുവട്ടിൽ അയാൾ വീണു.
“പാനീ .. പാനീ ..
ക്ക്യാ ഹൂ ആ ഭായി ..”
ആരോ നീട്ടിയ വെള്ളം രഘു ആർത്തിയോടെ കുടിച്ചു.
വേനലിൽ വിളയുന്ന ഈന്തപ്പനകളെ നെറ്റ് കെട്ടി സംരക്ഷിക്കുന്ന “ലാന്ഡ് സ്കേപ്പിങ് കമ്പനി” യിലെ ഏതോ നന്മനിറഞ്ഞ മനുഷ്യൻ നീട്ടിയ വെള്ളമാണ് അയാൾ കുടിച്ചത് .
“ കാം ഡൂൺട് രഹേഹോ ..”
അയാൾ പിന്നേം രഘുവിനോട് ചോദിച്ചു.
രഘുവിന് കണ്ണ് തുറക്കാൻ പറ്റുന്നില്ല.
അയാൾ അതേ എന്ന് തലയാട്ടി.
“രഘു, നീ ഈ റാങ്ക് സർട്ടിഫിക്കറ്റ് പിടിച്ചു,
നാലക്ക ശമ്പളത്തിന് ജോലി ചെയ്തു നടന്നാൽ
അനിയത്തിമാരെ ആര് നോക്കും.
അവർടെ കല്യാണം.. വീട് പണി”
അമ്മേടെ ശകാരം സഹിക്ക വയ്യാതെ ആയപ്പോൾ ആണ്. നാട് വിട്ടു മണലാരണ്യത്തിലെ സ്വർഗം തേടി ഇറങ്ങിയത് . ഒരിക്കലും അതായിരുന്നില്ല അയാളുടെ സ്വപ്നം. ഫിസിക്സ് ഫസ്റ്റ് റാങ്കും, ഗോൾഡ് മെഡലും കൊണ്ട് വിമാനം കയറുമ്പോൾ നല്ലൊരു അധ്യാപക ജോലികൊണ്ട് കുടുംബം പോറ്റാമെന്നായിരുന്നു .
ജാതകത്തിലെ കേതുർദശയോ , സമയ ദോഷമോ ഒരു ജോലിയും അയാൾക്കു ശരിയായില്ല. നാട്ടിൽ നിന്നു ആരും അയാളെ വിളിച്ചില്ല . ഒന്നു രണ്ടു വര്ഷം ചെറിയ ജോലികൾ ചെയ്തു. സഹായം ചോദിക്കാൻ അയാൾക്കു ഇഷ്ടവും ഉണ്ടായിരുന്നില്ല.
ഒരിക്കൽ അയാൾ അവസാനമായി വീട്ടിലേക്ക് വിളിച്ചു.
“നല്ലൊരു ജോലി ശരിയാവാതെ ഇനി ഇങ്ങോട്ട് വിളിക്കേണ്ടെ .. ഇവിടെ ആർക്കും നിന്നെ കാണണം എന്നുമില്ല”
ചില മറുപടികൾക്കു മരുഭൂമിയിലെ സൂര്യതാപത്തേക്കാൾ തീവ്രതയേറും . എന്നും ജോലി തേടി ഇറങ്ങും .. അന്നും അയാൾ പതിവ് പോലെ ഇറങ്ങിയതായിരുന്നു . ഇടയ്ക്ക് ഒന്നു പതറി.. പതിവ് തെറ്റിച്ച് വന്ന പൊടിക്കാറ്റ് അയാളെ വലം വച്ചു പോയി.
“ഭായി, ആപ് ഹമാരെ സാത് ആവോ ..
കാം സ്സറൂർ മിലേഗാ ..”
രഘു കണ്ണു തുറന്നു നോക്കി. നടന്നു വരുമ്പോൾ പനയുടെ മുകളിൽ കണ്ട അതേ കൃശഗാത്രൻ .
അയാൾ തനിക്ക് വെള്ളം തന്നുവോ.. എത്രെ നാളായ് ഒരാള് തന്നെ നോക്കി ചിരിച്ചിട്ട് , വർത്തമാനം പറഞ്ഞിട്ട് ....
അയാളുടെ നീല നിറമുള്ള യൂണിഫോമിൽ ആകാശത്തോളം ദയ പ്രതിഫലിക്കുന്നതായി തോന്നി.
കണ്ണിലെ സൂര്യപ്രകാശത്തിന്റെ പ്രഭാവം മാറിയപ്പോൾ അയാളുടെ പേരുള്ള നെയിം ബോർഡ് രഘു വായിച്ചു ..
“ഖാലിദ്. എ”
ഇത് വരെ കേട്ട പേരുകളോ, നന്മ മനുഷ്യരോ
രഘു, അന്ന് അവിടെ കേട്ടതോ , കണ്ടതോ ഇല്ല ..
“ഒരേ ഒരു ദൈവം .. അത് നിങ്ങളാണ്” രഘുവിന്റെ വരണ്ട ചുണ്ടുകൾ പതുക്കെ പറഞ്ഞു ... അയാൾ അവരിൽ ഒരാളായി ....വേനലിൽ കായ്ക്കുന്ന ഈന്തപ്പനകൾ അയാൾക്കു തണലേകി. ഒരിക്കലും കണ്ടിട്ടില്ലാത്തവർ ബന്ധുക്കളായി.. ചുട്ടുപൊള്ളുന്ന മണലിലും അയാൾ സ്നേഹത്തിന്റെ മരുപ്പച്ചയായി ....