നോക്കുകുത്തി
നോക്കുകുത്തി
വാഴചുവട്ടിലെ വെണ്ണീറുവെള്ളത്തി-
ലേറെ പീടത്തൊരാ കൊച്ചു ജീവി
താങ്ങായി കിട്ടിയൊരു കൊച്ചു കടലാസു
തോണിയിലേറി നിശ്വാസമിട്ടു
ഈശ്വരാ രക്ഷിച്ചു! മേലോട്ടു കൈകൂപ്പി
ആശ്വസിച്ചാ നോക്കുകുത്തിച്ചാരെ
പ്രാർത്ഥനകേട്ടൊരുൾ കുളിരിൽ കടിച്ചൊരു
ചോണനുറുമ്പിനെ വിട്ടയച്ചു
ചാഞ്ഞുകിടന്നൊരാ വാഴക്കുലയിലെ
കോടിക്കയറിെയാരണ്ണാർക്കണ്ണൻ
തേൻകുടിച്ചാർക്കുന്ന വണ്ടത്താനെ കണ്ട്
പേടിച്ച് പിന്നോട്ട് ചാഞ്ഞു പോയി
തൊട്ടപ്പുറത്തൊരു ജാഥതൻ ശബ്ദമ-
ങ്ങുച്ചത്തിൽ കേട്ടൊരാ ഉച്ചനേരം
തൻ ചെവി വട്ടം പിടിച്ചു പാവം കണ്ടു
കുഞ്ഞുറുമ്പിൻ്റെ ഘോഷയാത്ര
ചീരത്തടത്തിലെ വിത്തും കവർന്നുകൊ-
ണ്ടോടിപ്പോയിട്ടുമുറുമ്പിൻ കൂട്ടം
പെട്ടെന്ന് നിന്നു വഴിയിൽ മല പോലെ
തെക്കേടത്തുണ്ണീടെ കാലു രണ്ടും
ഒന്നിനേം ബാക്കിയാക്കാതെ ചവിട്ടിയ -
രച്ചതു കണ്ടു കരഞ്ഞു പോയി പാവം
ഈശ്വരാ ഇങ്ങനെയെന്തെന്ത് കാഴ്ചകൾ
നിത്യവും കാണും ഞാൻ നോക്കുകുത്തി.