പെൺശില്പം
പെൺശില്പം
പുനഃസൃഷ്ടിക്കപ്പെട്ട പെണ്ണുടലിൽ,
വിറയാർന്ന കരങ്ങൾ മെല്ലെ തഴുകവേ..
അഴകളവുകളാകല്ലിൽ കൊത്തിയ
ഈ ശില്പി പോലും ഒരുവേള അമ്പരന്നു..
ഒരുനിമിഷം ശങ്കിച്ചുപോയിതു
പെണ്ണോ അതോ നാരിതൻ ശില്പമോ..
അരുണകിരണങ്ങളടരാടിയ മുഖകാന്തിയിൽ,
ആലയിലെ ചൂടിൽ ഉരുക്കിയെടുത്ത,
ശില്പമങ്ങനെ തെളിഞ്ഞുനിൽക്കയാണ് മുന്നിൽ..
ആടയാഭരണങ്ങൾ ഇല്ലാത്ത ദേവലോക സുന്ദരിപോൽ..
അഴകിന്റെ ആത്മീയരൂപം..
ശില്പമാണൊരുക്കിയതെങ്കിലും
അമ്മയാണുള്ളം നിറയെ..
ആ മനോഹര സങ്കല്പമാണീശില്പിതൻ വിരലിൽ ഉതിർന്നത്..
ഞാനെന്ന ശില്പിക്കു വികാരങ്ങളില്ല, വിചാരങ്ങളില്ല...
ആത്മീയതയിൽ തപം ചെയ്ത നാളുകൾ,
കാവലിനായി ഒപ്പമിരുന്നത് ആ
പെറ്റവയറിന്റെ കാവലായിരുന്നു..
കാലം കല്പിച്ച കാല്പനികതയിൽ,ഉയിർ-
ത്തെഴുന്നേറ്റൊരു ഛായാഗ്രാഹകൻ ഞാൻ..
നിറങ്ങളില്ലാത്ത കരിങ്കല്ലിൽ,
നിറപ്പകിട്ടാർന്ന രൂപങ്ങൾ
മെനയുന്ന വെറുമൊരു സാത്വികൻ..
ദേവദേവീശില്പങ്ങളിൽ എൻ കരങ്ങൾ,
അനായാസം ഒഴുകിയിറങ്ങവേ,
ഉള്ളിലൊരു സങ്കല്പമുണ്ടെന്നും
എന്റെ അമ്മയാണത്..
വിറയ്ക്കാതെ ചലിക്കാതെ
കൊത്തുന്ന ഓരോ ശിലകളിലും,
ഞാൻ ഒരുക്കുന്ന സ്ത്രീസങ്കൽപ്പം...
അത്ര മനോഹരിയാണീ അമ്മസങ്കൽപ്പം..