നാളെ
നാളെ
എരിഞ്ഞടങ്ങുന്നു വേനൽ..
കത്തിയെരിയുന്നു ചിതകൾ..
കാലം കലഹിക്കുന്നു തമ്മിൽ...
മനുഷ്യൻ ദാഹിക്കുന്നു പ്രാണനു വേണ്ടി...
ഇലപോയ ശിഖരങ്ങൾ ഇരയെ തേടുന്നു...
കാലന്റെ പുസ്തകതാളുകളിൽ ഇടമില്ലിനിയും...
സ്വച്ഛന്ദമൊഴുകിയ പുഴകൾ മലിനമാകുന്നു...
പ്രണവായുവിന് വേണ്ടി കേഴുന്ന ലോകം....
പഴിചാരി പിഴയൊടുക്കുന്നു പിഴകൾ...
കളിചിരികൾ അസ്തമിക്കുന്ന ബാല്യങ്ങൾ ...
കൈകൾ ഒന്ന് ചേർത്തുപിടിക്കാനാവില്ല...
മൂർദ്ധാവിൽ ഒരു ചുംബനത്തിൻ ചൂടില്ല...
നെഞ്ചോരം വാരിപുണരാനാവില്ല...
എന്തിനേറെ ദാഹജലം പോലും അന്യം...
വായ്ക്കരിയിടാനൊരുപിടി മണ്ണോ മകനോയില്ല....
അനാഥമാകുന്ന ആത്മാക്കൾ...
ആറടിമണ്ണിന്റുടയോനും ആരാന്റെ പറമ്പിലെരിയുന്നു...
നീ ആഴ്ത്തിയ വേരുകളീ -മണ്ണിലാഴത്തിലുറച്ചുപോയി...
പിഴുതെറിയാനോ കത്തിച്ചുകളയാനോ കഴിയുന്നില്ല...
ഉഷസ് പുലരാൻ മടിക്കുന്നു....
നാളെയെന്ന പ്രതീക്ഷകൾ അസ്തമിക്കുമോ...
ഇരുണ്ടുപോകുന്ന രാത്രികളെ ഭയക്കുന്നു ...
മൂടുപടമണിഞ്ഞു ഭൂമിയും മനുഷ്യരും..
പുഞ്ചിരിച്ചാൽ ഇന്നത് ആരുമറിയുന്നില്ല....
കണ്ണുനീരാണെങ്കിൽ അത് നാട്ടിൽ പാട്ടാകും....
ഉത്സവങ്ങൾ ഇല്ല വാദ്യമേളങ്ങളില്ല...
നാട്ടുകൂട്ടമോ ചായസൽക്കാരങ്ങളോ ഇല്ല....
മൃതസഞ്ജീവനി തേടി പായുകയാണ് മനുഷ്യൻ....
കിളികളും മൃഗങ്ങളും വിഹരിക്കുന്നു പേടികൂടാതെ....
നാൽക്കാലികളേക്കാൾ ഇരുകാലികൾ വേട്ടയാടപ്പെടുന്നു..
ഇനിയൊരു നല്ല നാളേകൾ
ഇനിയും വരുമോ..