പുനർജ്ജന്മം
പുനർജ്ജന്മം
പ്രണയ തീമഴയുടെ
നെഞ്ചുരുക്കം പോൽ
കടലുരുകിപെയ്യുന്ന
സങ്കടങ്ങൾ ........
അകപ്പൊരുളുടയുന്ന
വിശുദ്ധിയുടെ മരണകിടക്കയിൽ
ആത്മാവിന്റെ നിലവിളി ....
നിന്റെ പ്രണയപ്രാണനെ
കൊരുക്കുവാനൊരു
പരകായഭ്രമരം.
അപ്പോൾ മരണഭയമൊഴിയും
നിന്നെ ഞാനെന്റെ
ജീവന്റെ ചിറകിലേറ്റിപ്പറക്കും...
പിന്നീടങ്ങു ദൂരെ .....
മരണ തീരങ്ങൾക്കപ്പുറ -
മാകാശ ചരിവിലെ-
നനുത്ത താഴ്‌വരയിൽ
പുനർജനിക്കാം …..
അപ്പോൾ നമുക്കിടയിലെ -
യതിരുകൾ ,പ്രണയ -
ചൂടിനാലുരുകിയൊലിച്ചു പോകും
ഞാനൊരിളം പൈതലായ്
നീയാകും,
നീയൊരു, ശ്രുതി, താള
ലയമായെന്നിലലിയും.
വീണ്ടും, ഞാൻ
മരണ തീരങ്ങൾക്കപ്പുറം
നിത്യ ശോകമൂകതയിൽ
ജീവന്നറുതിയെ പുൽകുന്നു ...
നിനക്കായ് പുനർജനിക്കാൻ ...
പകലവൻ, മരിച്ചു
സന്ധ്യയായ് പുനർജനിച്ചപോൽ
വീണ്ടും , ജീവന്നറുതിയെ
പുൽകുന്നു ഞാൻ ....