പ്രണയവും, മരണവും
പ്രണയവും, മരണവും
തൊണ്ടയിൽ തടയുന്നൊരു വാക്കിൻ വിങ്ങൽ;
എന്തിനെന്നറിയീല ....
ഭൂമിയുടെ വേരുകളിലേ -
ക്കൊഴുകുന്ന തണുത്ത ജലമർമ്മരം പോലെ -
യതെന്നിലാഴത്തിൽ,
തുലാവർഷക്കാട് പോൽ പെയ്യുന്നു
ശാന്തനായ് ; വെള്ള വിരിച്ച പായയിൽ ,
കിടന്നാ നിതാന്ത നിത്യതയിൽ
മയങ്ങുവാൻ ; തണുപ്പേറുന്ന നെഞ്ചിൽ
കൂടിലെ പ്രണയശ്വാസമേ ...
നിന്റെ നേർത്ത വിരലുകളാ-
ലെൻറെ പ്രണയത്തെ തഴുകിയെടുക്കുമോ?.
ആണ്ടൊരിക്കലൊരു നാക്കിലയിൽ
നീ വെയ്ക്കുന്ന പ്രണയപിണ്ഡം,
കൊത്തിയെടുക്കാവാൻ,
ഈ കൂട്ടിൽ മിടിക്കുന്ന
പ്രണയപ്പക്ഷിയെ,
തഴുകിപ്പറത്തൂ നീ .....
അറ്റുപോകുന്ന ഹൃദയതുടിപ്പിൻ,
മൂകവേദന-
യിൽനിന്നരിച്ചുയരുന്നൊരാ
ശ്രുതിതാള ഭംഗങ്ങളെ തഴുകിയെടുക്ക നീ ....
കത്തിത്തീരുവാനൊരു പ്രണയത്തുടിപ്പും
കരുതിവെക്കാതെ ....
നീ തഴുകിയെടുക്കുക...
നഗ്‌നനാക്കപ്പെട്ട ആത്മാവിന്റെ
തുച്ഛനായ കാവൽക്കാരാ
നര മാന്തിയ നിന്റെ ഉടലിനുള്ളിൽ
നിത്യതയിൽ അഭിരമിക്കുന്ന
പൊരുളിന്റെ തുടിപ്പുണ്ട്,
ജനന മരണങ്ങൾക്കതീതനായ
പ്രണയത്തിന്റെ സത്തയുണ്ട്
നിന്റെ രക്തവും , മാംസവുമായ
സകല ജീവൽത്തുടിപ്പുകളോടുമുള്ള
പ്രണയതുടിപ്പുണ്ട് .
കടലെടുത്ത പഴംകഥയുടെ
ചിതലരിച്ച താളുകളിൽ,
ചിലതു മാന്തിയ നേരം,
ഊർന്നു വീണുകിടക്കുന്നു!
ഞാറ്റുപോൽ,
ചുരമാന്തിയ ചില സ്മൃതിപച്ചകൾ ..
വിത്തിൽ നിന്നിലയിലേക്കുള്ള
ദൂരമെത്രയെന്ന പോൽ,
പിന്നെ ?
നിന്നിലേക്കുള്ള ദൂരമാ
വീടണയാത്ത കിനാപക്ഷിയായ്,
ചേക്കേറിയ പ്രണയതുരുത്തിൽ,
ചതുപ്പിൽ പിന്നെ , ദുരിതപർവ്വങ്ങളി-
ന്നാഴങ്ങളിൽ, വീണു പുതച്ച മരണത്തിന്റെ
തണുത്ത കൈകളിൽ .