പ്രണയിനി
പ്രണയിനി
ശോകത്താൽ വാടിയ വദനാംബുജവുമായി
ജീവിതനൗക തുഴയുന്നിതോമലാൾ
അല്ലലും ദുഃഖവും വ്യഥയും കണ്ണീർ കടലും
എല്ലാം ചുമലേറ്റി കിതച്ചു ചരിക്കുന്നു
സ്വപ്നങ്ങൾ നെയ്തീടുന്നു
ചാരുതയാർന്ന കിളിക്കൂടു പോലവേ
മാരിവില്ലിൻ സപ്ത വർണ്ണങ്ങൾ ചാലിച്ചു
മോഹനമാം വദനാംബുജത്തിൽ
ദുഃഖത്തിൻ കാളിമ ചെറുപുഞ്ചിരിയിലും
എപ്പോഴും ദർശിക്കാമെൻ പ്രണയിനിയിൽ
നിദ്രാ വിഹീനങ്ങളായുള്ള രാവുകൾ
അവളുടെ കൂടപ്പിറപ്പായി മാറി
തൻ പ്രാണ നാഥന്റെ നെഞ്ചിലെ ചൂരെല്ലാം
കൂരമ്പായി പതിച്ചുവോ പ്രണയിനിയിൽ
കോകില ജാലങ്ങൾ പാടിതിമിർക്കുന്ന
ശീതള മാരുതൻ താലോലമാട്ടുന്ന
സുരഭില സുമർത്തുവിൻ പൊൻ വാസരങ്ങളെ
കണികണ്ടുണരുവാൻ വെമ്പുന്നു പ്രണയിനി
കാർമേഘ ശകലങ്ങൾ വാനിൽ പരക്കുമ്പോൾ
ആനന്ദ നടനം നടത്തുന്ന കേകിപോൽ
ആസന്ന ഭാവിതൻ പൊൻ കിരണങ്ങളാൽ
അവളുടെ മനതാരിൽ തേൻമഴ പെയ്യുന്നു
നന്മയുടെ ലോകത്തു കൈകോർത്തിടും
നമ്മൾ വീണ്ടും നവ താരങ്ങളെ പോലെ
ഒളിതൂകി നിന്നിടും നീല വിഹായസ്സിൽ
അതുകണ്ടു വ്രീളാ മുഖിയായി മാറിടും
നീ സഖേ മാമക പ്രണയിനീ