നീർമാതളം പൂക്കുമ്പോൾ
നീർമാതളം പൂക്കുമ്പോൾ
ഇതളിട്ട വസന്തത്തിൽ
നീൾമിഴിക്കോണിലായി തൂവെള്ളനിറം പൂകി,
നിലാവിന്റെമടിത്തട്ടിൽ
നിദ്രാവിഹീനയായി നിൽപ്പൂ അവൾ..
നീർമാതളം പൂക്കുമ്പോളെന്നുടൽ കുളിരുന്നു..
എൻ പ്രണയത്തിൻ കാതലായി
കാവലായീ പുഴയോരമുണ്ടാ വരുണം..
എന്നിണക്കിളിയുടെ മാദകഗന്ധമുണ്ടാചെറു-
കാറ്റിൽ നിന്നിതളുകളെന്നെതഴുകുമ്പോൾ..
വിറയാർന്നോരീ ചുണ്ടിൽ ചേർത്തുവെച്ചോ-
രിലയുടെ തളിരിൽ ഞാൻ പടർന്നുകയറി-
യൊരുടലുപോലെ നിന്നെ വാരിപ്പുണർന്നു..
ആർദ്രമാമെന്നുടെ ഹൃദയത്തിൻ
വാക്കുകളെപ്പോഴും ഇത്രമേൽ-
പ്രണയിച്ചൊരാനീർമാതളം പൂത്തകാലം..
സ്‌മൃതികളായി പൂത്തകാലം..
പൂവിട്ട ചില്ലയിൽ കായ് വന്നുചേർന്നപ്പോഴെൻ
പ്രണയത്തിൻ സാക്ഷിയായി നീ..
അത്രമേൽ നിന്നിലലിഞ്ഞുപോയ്
നീഹാരബിന്ദുവായ്...
എന്നുടെ വേരുകൾ ആഴത്തിലാണ്ടുപോയ്,
പ്രണയമാമാഴത്തിനാഴമളവില്ല...
കത്തിക്കരിഞ്ഞുപോയെങ്കിലുമെന്നുടൽ,
നിന്നിൽ തളിർക്കാനായി കാത്തിരിപ്പൂ..
നീർമാതളം പൂക്കുമാക്കാലം വരേയ്കും
ഞാൻ എന്റെ പ്രണയവും കാത്തുവെയ്ക്കും..
എന്നരികിൽ നീയെത്തുമ്പോൾ
കൈക്കുമ്പിളിൽ ആ പൂക്കളാൽ തീർത്തോരീ
ഹാരമുണ്ടാ കന്ധരത്തിൽ ചാർത്തുവാൻ..