സന്താപങ്ങൾ
സന്താപങ്ങൾ
മഷിത്തണ്ടിനാൽപ്പോലും
മായ്ച്ചാലും മായാത്ത
നുറുങ്ങുകവിതകൾ
അന്നു ഞാൻ മനസ്സാകും
പൊട്ടുന്നസ്ലേറ്റിൽ കുറിച്ചിട്ടിരുന്നു,
തറപറപന എന്നൊരാപ്തവാക്ക്യം
എൻ ജീവിതത്തിൻ
അടിത്തറകെട്ടിപ്പൊക്കിയിരുന്നു...
സന്തോഷങ്ങളെല്ലാം
മുഖചിത്രത്തിൽ മാത്രം
ഒതുങ്ങിയിരിക്കവേ,
മനസ്സിന്റെ അടിത്തട്ടിലെല്ലാം
ആരെയും മുഖദാവിൽ
കാണാനാകാത്ത
വിതുമ്പലുകൾ നിറയുന്നു.
മാമരച്ചില്ലകളെല്ലാം
ഇലകളേതുമില്ലാതെ
വരണ്ടുണങ്ങിയതുപോൽ
കാറ്റത്തൂയലാടുന്നതുകാൺകെ,
വേനലിന്നറുതി കണ്ടമ്പരന്നു
നിൽപ്പൂ ഞാൻ.
ഇന്നിന്റെ മുതുകിലെ മാറാപ്പിലേന്തി
ബാല്യത്തിലേ സന്തോഷമെല്ലാം
നഷ്ടപ്പെടവേ,
കൗമാരം ലഹരിയുടെ മാറാപ്പുമായി
ഊരുചുറ്റുന്നതുകാൺകേ,
ആരോടും ദയാവായ്‌പില്ലാത്ത
ചതഞ്ഞ യൗവനത്തിന്റെ
മടുപ്പുകൾകണ്ടു
നിരാശരാകുന്നു വാർദ്ധക്യം.
അയൽവക്കത്തെ
കൂട്ടുചേരലുകൾക്കിടയിൽ
മുളപൊട്ടിയിരുന്ന സന്തോഷമെല്ലാം
കവർന്നെടുത്തിരിക്കുന്നൂ
ചുറ്റും ആളുയരത്തിൽ
പൊക്കിക്കെട്ടിയ മതിലുകളെല്ലാം,
അടുത്താരാണെന്നു
പോലുമറിയാതെ
ഏകാന്തമായിരിക്കുന്നൂ
ഓരോ തുടിപ്പുകളും
കരുതൽ തടങ്കലിലെന്നപോൽ!
മഹാമാരികൾ കോലം
മാറിവന്നു തീട്ടൂരം തരുമ്പോൾ, സ്വന്തബന്ധങ്ങളെയും
സ്നേഹിതരെയും
തട്ടിപ്പറിച്ചുകൊണ്ടുപോകവേ,
സന്താപങ്ങൾ വന്നു കൂടുകൂട്ടുന്നു
മനസ്സിലാകേയും
ചിന്തകളിലൊക്കെയും..!
കുപ്പിയിലടയ്ക്കപ്പെട്ട
ജീവന്റെ ജലവും നോക്കി
വിൽപ്പനക്കടയുടെ
മുമ്പിൽ നിൽക്കും നേരം, തൊണ്ടവരണ്ടിട്ടൊരുതുള്ളി
ജലമെൻ തൊണ്ടക്കുരലിൽ
വീഴാതിരിക്കെ,കീശയിലൊരു ചക്രംപോലുമില്ലാതെ
ഞാൻ ഉമിനീരിറക്കുവാൻ
പണിപ്പെട്ടീടുന്നൂ..!