കവിത :- പൂരം.
രചന :- ബിനു. ആർ.
കണ്ടുകണ്മയങ്ങുന്നുണ്ട് ചുറ്റിലും
കാഴ്ചകൾക്കപ്പുറം നിറയുന്ന
വെള്ളിവിതാനങ്ങളിൽ
കാണുന്നതെല്ലാം,ആരവങ്ങളിൽ
കാഴ്ചകളിലെ നേർക്കാഴ്ചകൾ!
കൊമ്പനും വമ്പത്തരം കാട്ടാൻ
കണ്ണുകൾ ഇടംവലം ചുഴറ്റിയെറിഞ്ഞ്
കെൽപോടുയർന്നുയർന്നു
തലയും ഉയർത്തിപ്പിടിച്ചുകൊണ്ടു
നിൽക്കവേ, സ്വർണ്ണത്തിടമ്പിൽ
രാജപ്രൗഢിയോടെ നിറഞ്ഞാടുന്നു
ദേവീദേവ,തന്മയീഭാവങ്ങൾ!
കേളികൊട്ടിയാടുന്നൂ കോലങ്ങൾ
കുതിരയും കാളയും ഗോപുരങ്ങളും
തേരുകളുമേറ്റിത്തളരുന്നു മാനവർ -
തൻ വിശ്വാസക്കോമരങ്ങൾ!
അന്ധവിശ്വാസമെന്നാർപ്പുവിളിപ്പവർ കൊട്ടിഘോഷിക്കുംജഢിലതകൾ!
നിറയുന്നു വിശ്വാസത്തിൻ മർമ്മരങ്ങൾ!
നിറയുന്നൂ,ഈശ്വരസമക്ഷത്തിന്നു-
മപ്പുറം,മുഴങ്ങിക്കേൾക്കുന്നുണ്ട്
കതിനകളുടെ വിജ്രുംഭണങ്ങൾ
ഭയത്തിന്റെ നേരില്ലാകിരണങ്ങൾ
നെഞ്ചുരുക്കും വിഹ്വലതയുടെ
കാരുണ്യമില്ലാപടഹശബ്ദങ്ങൾ!
നുറുങ്ങിത്തകർന്നുപോകുന്നുണ്ട്
മനസ്സിൻഭ്രാന്തമാം നേരില്ലാവിറങ്ങലുകൾ
ഊരിത്തെറിച്ചുപോകും മാനസിക
വെല്ലുവിളികൾ, ഭയപ്പാടുകൾ
ഇരുളിന്റെ കറുപ്പാർന്നനീലിമകൾ!
കൊട്ടിയുയരുന്നുണ്ട് പാണ്ടിമേളങ്ങൾ
പഞ്ചാരികൾ,ചേങ്ങിലകൾ ഇടയ്ക്കകൾ
കൊമ്പുക്കുഴലുകളുടെ നാദങ്ങൾ
മേളപ്പദങ്ങളുടെ കൊട്ടിക്കയറലുകൾ
മേളംമുറുക്കും ആറാംകാല -
ആരോഹണാവരോഹണങ്ങൾ!
പലർ മാനസികവിഭ്രാന്തികളെ തടവിൽനിന്നൂരിയെറിയുന്നുണ്ട്
കാലത്തിൻ അലൗകികതകൾപോൽ
അനന്തവിഹായസ്സിലൂടെ പല കാണാ
മാനസികങ്ങൾ ലയിച്ചു ചേരുന്നുണ്ട്!
തോന്തരവുകളെല്ലാമിനിയിങ്ങു
മടങ്ങിവരാത്തവണ്ണം അനന്തത-
യിലേയ്ക്ക് മടങ്ങിപ്പോകുന്നുണ്ട് !
കാലമെല്ലാം നിർവൃതിയടയുന്നുണ്ട്!.
ബിനു.ആർ.