നേരിന്റെ പക്ഷം!
നേരിന്റെ പക്ഷം!


നൊടി പോലും പൂട്ടാത്തിമയുമായ്
ഭുവനത്തിൻ ടോർച്ചായി
കറങ്ങുമാ വെട്ടത്തിൻ തലവൻ,
അർക്കൻ മൊഴിയുവതിങ്ങിനെ:
"സത്യം സത്യമായ് ഞാൻ ഓതട്ടേ,
പകലാണ് സത്യം.
പകൽ തന്നെ നിത്യം.
കാണുന്നതിൻ സാധുതയല്ലെ വിശ്വാസം?
ഇരുട്ടെന്നില്ലൊരു വസ്തുവും.
വെട്ടമല്ലാതെ മറ്റൊന്നില്ല ഉണ്മയായ്."
അത് കേട്ട മാത്രയിൽ,
മുടി പുറകോട്ടു തള്ളി,
വാളെടുത്തുറഞ്ഞു തുള്ളി
തമസ്സിൻ നായകി, രജനി
മറുചൊല്ലു ചൊല്ലി,
"ഇപ്പ്രപഞ്ചം തമസ്സിന്റെ സന്തതി.
തമസ്സിൽ ജനിക്കുന്നു,
തമസ്സിൽ ലയിക്കുന്നു.
സാക്ഷി ഞാൻ. ഞാനാണ് സാക്ഷി.
കറ പുരളാത്തിരുട്ടാണെങ്ങുമീ ഭുവനത്തിൽ.
കാണാനെനിക്ക് കഴിഞ്ഞില്ലൊരു
കീറു വെട്ടം കൂടിതുവരെ!
ഇരുട്ടാണ് നിത്യം.
അല്ലാത്തതെല്ലാം ഇല്ലാത്തതല്ലോ."
പകലിനെപ്പോലിരുട്ടും,
ഇരുട്ട് പോൽ പകലും
സത്യമതെന്നറിയുന്ന തിങ്കളോ,
ഇടയുന്ന വാക്കുകൾ കേട്ട്,
ഉടയുന്ന നോക്കുകൾ കണ്ട്,
എതിരെതിരെ ഉയരുന്ന പിച്ചാത്തിമുനകളുടെ
ആക്രോശത്തിൽ വിഭ്രമം പൂണ്ട്,
എന്തുമേതും പറയുവാനാവാതെ,
സത്യം വിഴുങ്ങി,
വിളറിവെളുത്ത മുഖവുമായങ്ങിനെ,
രാത്രിയും പകലുമായ്
ഒളിച്ചും മറഞ്ഞും നടക്കുന്നതെന്നും!