മരണത്തിനു നിറമുണ്ട്
മരണത്തിനു നിറമുണ്ട്
ചിലർ മൊഴിയുന്നു മരണത്തിനു നിറമുണ്ടെന്ന്
കാകന്റെ കറുപ്പുപോൽ ഏഴഴകുണ്ടെന്ന്
മൃത്യുതൻ സന്ദേശവാഹകർ നിത്യവും വിലങ്ങനെ
പായുന്നു സന്ദേശമെന്തെന്നു സുവ്യക്തമാക്കുവാൻ
കൂമന്റെ രോദനം പോലവേ കേൾക്കുന്നു
മാനുഷ രണാങ്കണ ഭൂവിതിലെപ്പോഴും
അമ്മയുടെ അമ്മിഞ്ഞപ്പാൽ നുകരാത്ത
കുഞ്ഞിന്റെ രോദനം മാറ്റൊലികൊള്ളുന്നു
കരിനാഗ ഫണങ്ങൾ വിടരുന്നു ഭൂവിതിൽ
മൃതിതൻ കരാള ഹസ്തങ്ങളുമായി
മനുജന്റെ ദീനരോദനം മുഴങ്ങുന്നു
ആർത്തിരമ്പുന്നു അലകടലിൻ തിരകണക്കെ
നൂറായിരം അശ്വത്ഥമാവുമാർ പകയുടെ
കോമരക്കലി തുള്ളുന്നു ആടിത്തിമർക്കുന്നു
പൂർണ്ണമൊരായിരം ആദിത്യ ബിംബങ്ങൾ
ബ്രഹ്മാണ്ഡമൊട്ടുക്കും പൂത്തിരി കത്തിച്ചു
അണുവിസ്ഫോടനങ്ങളാൽ മുഖരിതമാകുന്നു
അങ്ങകലെ ഹിരോഷിമയിലെ മക്കൾ തൻ ഗദ്ഗദങ്ങൾ നേർത്തു നേർത്തു മായുന്നു
തീക്ഷ്ണമായി അർക്കന്റെ ചെന്തീക്കതിർ
പെയ്യുന്നു പെയ്തിറങ്ങീടുന്നു
ബ്രഹ്‌മാണ്ഡമൊട്ടുക്കും അന്ധകാരം നിറയുന്നു
മരണമേ ഞാൻ വരുന്നീല
എന്നെയൂട്ടിയ എന്നെ ഉറക്കിയ താരാട്ടിൻ
സ്വരലയ താളങ്ങളെ ചീന്തിയെറിയുന്ന
മരണമേ ഞാൻ വരുന്നീല...
ചിലർ പറയുന്നു മരണത്തിനു -
പട്ടടയുടെ നിറമാണെന്ന്
പട്ടടയിൽ നിന്നുതിരും തേജ:സ്പുലിംഗങ്ങൾ
ശതകോടി ഊർജമാവാഹിച്ചു കൊണ്ടിതാ
മനുജന്റെ തൃഷ്ണയെ ഭഞ്ജിച്ചു പായുന്നു
യമരാജന്റെ വാ
ഹനം പാഞ്ഞങ്ങടുക്കുന്നു
അവനിതൻ മക്കൾക്കു സ്ഥിര നിദ്ര നൽകുവാൻ
കത്തുന്ന പകലോന്റെ ശോണിമ മായുന്നു
കരിന്തിരിപോലവേ കത്തുന്നു...
മരണത്തിന്റെ പദന്യാസം
നേർത്തു നേർത്തെത്തുന്നു
യമരാജന്റെ വരവിനു കാതോർക്കുന്നു നാം
വീണ്ടും കാതോർക്കുന്നു നാം...
ചിലർ പറയുന്നു മരണത്തിൻ നിറം കാളിമയെന്ന്
സത്യാസത്യങ്ങൾ വേദവാക്യം പോലെ
നിത്യേന ഓതുന്ന മാനവ സംസ്കാരമേ
വ്രണിത ഹൃദയനായി ഞാൻ പരിതപിക്കുന്നു
എൻ ഹൃദയത്തുടിപ്പുകൾ പെരുമ്പറ കൊട്ടുന്നു
ചടുല ഭയാനകം ബീഭത്സരൂപമായി
ആർഷഭാരത സംസ്കാരം വിറ്റുതുലച്ച
നാടിൻ സംസ്കാരം...
പച്ചത്തൊണ്ടു പോലുള്ള ജിഹ്വാ തടംകൊണ്ട്
ജനനിയുടെ മുലചുരത്തി സ്നേഹ സ്‌നിഗ്ദ്ധത്തെ
ഊറ്റിക്കുടിക്കുന്ന നീയെന്തിനേ മരണത്തിൻ
ദൂതനായി ഇവിടെത്തി...
വിടവാങ്ങുന്നു എന്നിലെ കവി ഹൃദയം
ചുടുനിണ ചാലുകൾ ഒഴുകുന്നു
അതൊരു തടാകമാകുന്നു...
പുതിയൊരു ശംഖധ്വനി മുഴങ്ങുന്നു
പുതു പുലരി മൊട്ടുകൾ തളിരിട്ടിടുന്നു
അവ അവനിയിൽ നവ കുസുമങ്ങളായി
വിടർന്നു പരിലസിക്കട്ടെ... പരിമളം പരത്തട്ടെ
സ്നേഹത്തിൻ മാലാഖമാർ ആനന്ദ നൃത്തമാടുന്നു
പുതിയൊരു കാലത്തെ നെഞ്ചേറ്റി ലാളിക്കുവാൻ
മരണത്തിനു നിറമുണ്ട് ചോരയുടെ... ചതിയുടെ
പട്ടടയുടെ.... കാകോളത്തിന്റെ കാളിമയൊന്നുമേ
മർത്യനിൽ പടരാതിരിക്കട്ടെ ഒരിക്കലും