പന്നീന്റെ മക്കൾ!
പന്നീന്റെ മക്കൾ!


ആകട്ടെ, സമ്മതിക്കാം,
‘പന്നീന്റെ മക്കൾ’ തന്നെ ഞങ്ങൾ,എന്നും.
എന്നും സൂകരസന്തതികൾ!!
കറയേതും തീണ്ടാത്ത ജന്മങ്ങളെന്നു
സ്വയം വിശ്വസിക്കുന്ന
നിങ്ങൾക്കസ്പൃശ്യർ ഞങ്ങൾ,
സംസ്കാരശൂന്യർ!
ശരി തന്നെ,
ചേറിലഴുക്കിൽ പൂണ്ടിരിക്കുവോർ,
ഞങ്ങൾ! കൂട്ടം കൂടി, മുക്രയിട്ടു,
ലഹളകൂട്ടി, ബഹളം കൂട്ടി
നടക്കുവോർ ഞങ്ങൾ!
വാസ്തവമോ?
മലമുണ്ടാക്കുന്നവർ നിങ്ങൾ,
അലക്കുവാൻ പറ്റാത്ത
വിഴുപ്പു കോരിയവിടവിടെ
നിക്ഷേപിക്കുന്നവർ നിങ്ങൾ!
നിങ്ങൾ സംസ്കൃതചിത്തർ സൃഷ്ടിക്കും
ചപ്പുമഴുക്കും ചവറും
തിന്നും കുടിച്ചും ഒടുക്കേണ്ട കര്‍മ്മം
നിയോഗമായേറ്റ
ഞങ്ങളശുദ്ധരും, നികൃഷ്ടരും!
നിർമ്മലപ്രഭൃതികൾ, കറയറ്റവർ നിങ്ങളും!
വിധിവൈപരീത്യമോ,
വിരോധമോ, ആഭാസമോ,അറിയില്ല.
ടിപ്പണിയും, അവസാനവാക്കും
നിന്റേത് തന്നെയാവട്ടെ!
എങ്കിലും, നിനക്കിന്ന്
ഹൃദയത്തോടൊന്നു ചേർത്തുവാൻ,
പുതുതൊന്നു പകരമായ് വെക്കുവാനുള്ളത്
ഞങ്ങളീ സൂകരപുത്രർ കനിവാർന്നു
നൽകുന്ന വരദാനം മാത്രം!
ഞങ്ങൾ ‘പന്നീന്റെ മക്കൾ’
തൻ ഹൃദയത്തിന്നലിവ്!
ഞങ്ങളുടെ കറയില്ലാത്ത
കുഞ്ഞുഹൃദയം മാത്രമാക്കേണ്ട.
ആർദ്രമായ കരളും,
പിന്നെ ബാക്കിനിൽക്കുന്ന ശരീരഭാഗങ്ങളും
കൂടെ പകുത്തെടുത്തു സ്വന്തം ശരീരത്തിൽ
വെച്ച് കെട്ടിയ ശേഷമെങ്കിലും,
കണ്ണാടിയിൽ നോക്കി വിളിക്കാൻ മറക്കരുതേ,
"പന്നീന്റെ മോനെ”!