ഞാൻ പഠിച്ച പള്ളിക്കൂടം
ഞാൻ പഠിച്ച പള്ളിക്കൂടം
വള്ളിനിക്കറുമിട്ടു തൂവെള്ള സഞ്ചിയുമായ്
ചേലെഴും ചിരിയോടെ വിദ്യാലയത്തിൽ പൂകി
സ്കൂളിന്റെ ഒരുകോണിൽ നിൽക്കുന്ന പൂവാകയും
നെല്ലിയുമെനിക്കായി സ്വാഗതമേറെയേകി
പുത്തൻ പുതു കൂട്ടുകാർ ചന്തത്തിൽ വന്നണഞ്ഞു
കുശലമേറെയോതി സന്തോഷ പൂത്തിരിയായി
സ്കൂളിലെ അദ്ധ്യാപകർ സാരോപദേശം നൽകി
ഞങ്ങൾ തൻ ആവേശത്തെ വാനോളമാക്കി തീർത്തു
ഗണിതം മലയാളം ശാസ്ത്ര ഭാഷയുമായി
നാളുകളൊന്നൊന്നായി കൊഴിഞ്ഞുവീണു ന്യൂനം
ഗണിതം പഠിപ്പിക്കും ഗുരുവിൻ വൈഭവത്തെ
വാനോളം പ്രശംസിച്ചു സ്നേഹത്തിൻ തേൻ കനിയാൽ
മദ്ധ്യാഹ്‌ന സമയത്തു അർക്കന്റെ ചൂടേൽക്കാതെ -
യാനെല്ലി മരം ചുറ്റും പച്ചക്കുട പിടിച്ചു
മുത്തുപോലുള്ള ഫലം മെച്ചത്തിൽ ഞാൻ നുകർന്നു
അംഭസും പാനം ചെയ്തു തൻ മധുരിമയോടെ
തുംഗമാം വേനൽച്ചൂടിൽ വർഷപ്പരീക്ഷ വന്നു
ചോദ്യങ്ങൾക്കെല്ലാം തന്നെ ശരിയുത്തരമേകി
വിദ്യതൻ സരസ്വതി ശ്രീകോവിലടച്ചപ്പോൾ
വേദന നീറും ഹൃത്താൽ അവിടം വിട്ടൂ ഞാനും
സ്കൂളുകൾ തുറന്നപ്പോൾ റിസൾട്ട് ദർശിച്ചപ്പോൾ
ഏറെ ഞാൻ സന്തോഷിച്ചു ആമോദം തിരതല്ലി
എന്നെ ഞാനാക്കിത്തീർത്ത കൈരളി കൊച്ചുപെണ്ണേ
ശ്രേഷ്ഠയാം ഭാഷയല്ലോ എന്നുടെ കുറുമ്പത്തി
വസന്ത കാലമായി കുയിലിന്നാഘോഷമായി
വർണ്ണപ്പൊട്ടുകൾ പോലെ ദിനങ്ങൾ വഴിമാറി
കാലങ്ങൾ കുളമ്പടി നാദത്താൽ കടന്നുപോയ്
അറിവിൻ കലാലയ ക്ഷേത്രത്തിൽ പദമൂന്നി
തുഞ്ചന്റെ കാവ്യങ്ങളും ഗാഥയും തുള്ളൽപ്പാട്ടും
ഓ എൻ വി ഗുരുവിന്റെ കോതമ്പുമണിയും ഞാൻ
രാവേറെ കഴിഞ്ഞപ്പോൾ ചിത്തത്തിൽ കോറിയിട്ടു
മലയാളം തൻ ക്ലാസ്സിൽ ഒരുനാൾ വന്നണഞ്ഞു
കാവ്യ ലോകത്തിനൊരു സുന്ദര സൂനമായി
എന്നിലെ കവിതയ്ക്ക് പേലവ മണം തീർത്ത
വന്ദ്യനാം ഗുരുനാഥൻ കാവ്യലോകത്തിൻ മുത്ത്
താവക തേനൂറുന്ന ഭാഷണം കേട്ടറിഞ്ഞു
എനിക്കു ജന്മംതന്ന ഗ്രാമത്തെ സ്തുതിച്ചു ഞാൻ
അല്ലയോ ഗുരുനാഥാ സ്വീകരിച്ചാലുമങ്ങ്
എന്നിലെ വികൃതിയാം കവിതാ കുസുമത്തെ
സമഭാവനയുടെ ദിവ്യമാം പ്രതീകമേ
സ്വീകരിച്ചാലും മമ കാവ്യത്തെ യഥാവിധി