മഷിതണ്ട്
മഷിതണ്ട്
ടീച്ചറമ്മ തൻ സാരിത്തുമ്പിൽ തൂങ്ങി,
പാഠഭാഗങ്ങൾ ഏറ്റു പഠിക്കവേ,
വെമ്പുന്നു ഞാൻ ജനാലരികത്ത് ഞാവൽ,
പഴച്ചാറ് പുരണ്ട മരചോട്ടിൽ ഓടി കളിക്കുവാൻ.
കൂട്ടുകാരോത്ത് തൊട്ടും തഴുകിയും,
പിച്ചവെച്ചും വളർന്ന വിദ്യാലയം.
ഊട്ടുപുര തൻ ഉഷ്ണത്തിൽ അമാനമാടുന്ന,
സുഗന്ധിയാം അമ്മിണിയേച്ചി തൻ,
സ്നേഹലാളനയിൽ ചാലിച്ചേഴുതിയ ചോറും കറികളും,
വിശപ്പാൽ ഉണർണ കനലിനെ തളക്കുവാൻ,
മോന്തികുടിച്ച വിസ്മയം.
പുൽനാമ്പുകൾ, കുഞ്ഞുപൂമൊട്ടുകൾ,
ഇമചിമ്മാതെ പുൽക്കിയ വേളയും.
എഞ്ചുവടി ചൊല്ലിപഠിക്കുവാൻ,
തെല്ലുമടിച്ച ദിനങ്ങളും.
നീലിമുത്തശ്ശി നാമങ്ങൾ ചൊല്ലി,
ദീപസാന്ദ്രമാക്കിയ സന്ധ്യയും.
മുറ്റത്തെ മാവിലായി കാറ്റത്തു പാറിടും,
മൂവാണ്ടനെ ഞെട്ടട്ടു പൊട്ടിച്ച്,
ഉപ്പും മുളകും കൂട്ടി കഴിച്ചതും.
ഒഴിവുകാലത്ത് തുമ്പികുഞ്ഞുങ്ങളെ,
കുസൃതിയോടെ കല്ലെടുപ്പിച്ചതും.
ഉത്സവതാലപൊലി മേളം,
കാതിൽ ഇരമ്പം കൊള്ളുന്ന രാവുകൾ.
കുപ്പിവളകൈ കിലുക്കത്തിൻ ആരവം,
കൊള്ളുന്ന കസവു നെയ്‌ത പാവാടയും.
മുല്ലപ്പൂ ചൂടിയ ഈറൻമുടിയിഴക്കിടയിലായി,
ഒളിച്ചു കളിച്ച ഇളം കാറ്റും.
കണക്കു പുസ്തകം മറന്നുവെച്ചതും, ചാക്കോ മാഷിന്റെ തല്ലുകൊണ്ടതും.
അച്ഛൻ കൊണ്ടുവന്ന പുത്തനുടുപ്പു,
കണ്ട സന്തോഷതിമിർപ്പാൽ ഉയർന്നാവേശവും.
നടുമുറ്റത്തായി മഴ കൊണ്ട് നിന്നതും.
അമ്മ കാണാതെ വേലി കടന്നു പോയി,
മഞ്ചാടി പെറുക്കിയ ബാല്യവും.
ശീബോത്തി വെക്കുവാൻ കറുകപുൽനാമ്പുകൾ,
തപ്പി അലഞ്ഞ സായാഹ്നവും.
പച്ചപ്പുഊയൽ ആടും കടവത്തു,
നീന്തൽ പഠിക്കുവാൻ മോഹിച്ചു ചെന്നതും,
പുളിപെറുക്കി രസിച്ചു കഴിച്ചിട്ടു,
വയറുനൊന്ത് കഴിച്ചു കൂട്ടിയ നേരവും. അപ്പൂപ്പൻ താടിയെ കണ്ട കൗതുകവും.
മൈലാഞ്ചി ഇല ചാറുകൊണ്ട് കൈ ചുവപ്പിച്ചതും.
മണ്ണപ്പം ചുട്ടു വിളമ്പുന്ന തീക്ഷണയും.
വൈദ്യുതി ഓടി മറയുന്ന രാത്രിയിൽ,
ഉണരുന്ന റാന്തൽ വിളക്കുപോൾ,
മനസിലെ കോണിലായി ഒരുതുള്ളിവെട്ടമായി,
വിങ്ങുന്ന അനുഭവം.
ഉഷ്ണചൂടാൽ വിങ്ങുന്ന ഫ്ലാറ്റിന്റെ,
തീചൂള എത്താത്ത ബാൽക്കണിയിൽ,
ഇന്നും ഓർക്കുന്നു തറവാടുജീവിതം.
കാലം ഇന്ന് മെട്രോ കണക്കെ മിന്നി മറയുമ്പോൾ,
ഇന്നും മനസ്സിൽ കെടാത്ത വെളിച്ചമായി,
കുഞ്ഞുഞാൻ തത്തികളിക്കുന്നു.
വിദൂരതയിൽ മാറിനിന്ന ചങ്ങാതിയെ,
ഓൺലൈൻ മെസ്സേജായി കാണവേ,
നഷ്ടമാക്കുന്നു സൗഹൃദവളയത്തിൻ അച്ചുതണ്ടായ സ്നേഹസംഭാഷണം.
നേർകാഴ്ച്ച തൻ അനുഭൂതി മാഞ്ഞു പോയി.
കാലചക്രം തിരിഞ്ഞുമറഞ്ഞു പോയി.
ആമസോണിൽ വസ്ത്രം വാങ്ങവേ,
ഓർക്കുന്നു പണ്ടച്ഛൻ സമ്മാനിച്ചപ്പോൾ,
കുഞ്ഞുമനസ്സിൽ ഉണർന്ന സന്തോഷതിര.
വിഷുകൈനീട്ടം ജി പേയായി നൽകവേ,
ഓർക്കുന്നു ഞാൻ കുഞ്ഞുകൈതണ്ടയിൽ,
വെള്ളി നാണയം ഉരസുന്ന വേളകൾ.
ഓരോ മഴക്കാലം ചെമ്പിൻ തളിർയിലയിൽ,
മറന്നു വെച്ച നീഹാരമുത്തുപോൽ.
എന്റെ കവിൾ നനയവേ, കൺപോള കവിയവേ,
ഇന്നും എന്നിൽ ഒളിച്ച ബാല്യകാലം എത്ര രുചിക്കരം.
ചന്ദ്രയാനും ആദിത്യയും വാനിൽ കുതിക്കവേ,
ഓർക്കുന്നു അമ്മ അമ്പിളിമാമനെ കാണിച്ചുകൊണ്ട്,
വെള്ളികിണ്ണത്തിൽ തന്ന ചോറുരുളകൾ.
മഷിത്തണ്ടാൽ മായാത്ത നറുമുത്തുകൾ എന്റെ സ്വപ്‌നങ്ങൾ.