സൂക്തങ്ങൾ
സൂക്തങ്ങൾ
ഈ രാത്രിയിൽ ഒരു ഉത്തമർണ്ണനെ -
പ്പോലെ ഞാനിരുന്നു,
ഏകാന്തതയും യുക്തിയും
എനിക്കൊപ്പമിരുന്നു,
ഞാൻ ഉറക്കമൊഴിച്ചില്ല,
ഉറക്കമൊഴിച്ചതായി പലരും
കണ്ടു, അതൊരു സ്വപ്നം
മാത്രമായിരുന്നു,
ഭീതിതമായ സ്വപ്നം,
ഏതോ പകലുകളിൽ
നഷ്ടപ്പെടേണ്ട സ്വപ്നം,
പുലർകാലസ്വപ്നം
സത്യമായിത്തീരും,
അന്ധവിശ്വാസങ്ങളുടെ നിറക്കൂട്ട്...
ആരോ എന്നെ തുറിച്ചു
നോക്കുന്നത് ഞാൻ കണ്ടു,
ചന്ദ്രനും നക്ഷത്രങ്ങളുമായിരുന്നില്ല
നനുത്ത നിലാവത്തെ
പ്രേതങ്ങളായിരുന്നില്ല,
അടഞ്ഞ കണ്ണുകൾ
ചിമ്മിത്തുറന്ന്, അതെന്നെ
തുറിച്ചു നോക്കുന്നതു ഞാൻ കണ്ടു, അതെന്റെ നിഴലായിരുന്നു...
ഈ രാത്രിയിൽ തണുപ്പു
വീഴാൻ തുടങ്ങുന്നേയുള്ളു,
എന്റെ കാലുകൾ മരച്ചു
തുടങ്ങുന്നേയുള്ളു,
കസേരക്കയ്യുകളിൽ
തണുപ്പേറുന്നതറിഞ്ഞു...
മുന്നിൽ തുറന്നപുസ്തകത്തിൽ
വരികൾ ചെറുതാകുന്നതും
വലുതാകുന്നതും ഞാനറിഞ്ഞു,
ദൂരെ മാനത്തെ ചന്ദ്രൻ
എനിക്ക് നല്ല രാത്രി
നേർന്നതും മറ്റൊരു
രാത്രിയിൽ നേരത്തേ
എത്തുമെന്നു പറഞ്ഞതും
ഞാനറിഞ്ഞു,
ഇനിയും ഒരു രാത്രി
എനിക്കുണ്ടാവുമെന്നു
മാത്രം ഞാനറിഞ്ഞില്ല,
മരണപാശം എനിക്കായി
ചുരുട്ടുന്നതുഞാനറിഞ്ഞില്ല,
കുറ്റിച്ചൂള തന്റെ ഇണയെ
മധുരമായ് വിളിച്ചത് ഞാനറിഞ്ഞു...
എന്റെ തലക്കുമുകളിൽ
ചിറകടി ശബ്ദം ഞാൻ കേട്ടു
എന്റെ കഴുത്തിൽ പാശം
മുറുകുന്നതറിഞ്ഞു,
ആത്മാവ് എന്റെ ജഡത്തെ
തിരസ്കരിക്കുന്നതു കണ്ടു
ജഡം കസേരക്കയ്യുകളിൽ
തൂങ്ങിയിരിക്കുന്നത് ഞാൻ കണ്ടു...
ഈ കസേരയിൽ തൂങ്ങി -
യിരിക്കുന്ന ജഡത്തെ നോക്കി
നക്ഷത്രങ്ങൾയാത്രപറഞ്ഞു.
ആരവത്തോടെ പകലെത്തി
ഞാൻ മരിച്ചുപോയെന്ന്
ജനം പറഞ്ഞു
ഞാനുമതങ്ങു വിശ്വസിച്ചു...
'അവന്റെ വിശ്വാസം
അവനെ രക്ഷിക്കട്ടെ, '
'മരണം ജനനത്തിന്റെ
മുന്നോടിയുമല്ലോ,' സൂക്തങ്ങൾ പുനർജ്ജനിക്കുകയായി...