നിദ്രയില്ലാത്തൊരാ നിഴൽ
നിദ്രയില്ലാത്തൊരാ നിഴൽ
ഇന്നേറെ ദൂരമീ പകലിനു-
മിരവിനുമെന്നറിയവെ ,
ഇലകൾ പൊഴിഞ്ഞൊരായിട-
മിന്നലെ പൂത്തുനിന്നതായ്
സ്മരണകളുണർത്തുന്നു,
ശുഷ്കമാമെൻ്റെ വിരലുകള-
ന്നൊരിക്കൽ ആർദ്രമായി-
രുന്നതറിയുന്നിതു ഞാൻ,
നരകയറിയോരെൻ്റെ മുടി-
നാരുകളൊക്കെയും സ്വരങ്ങൾ
തെറ്റിയൊരാ ഈരടിയിലേ-
ക്കൂർന്നു വീഴുന്നു,
ഇന്നലെ കൂട്ടിനുണ്ടായിരുന്നു നീ;
കല്ലിനാൽ തീർത്തൊരായിരിപ്പിട-
ത്തിലാഴത്തിൽ പൊട്ടിച്ചിരിച്ചു നീ,
ഞാനിന്നാ കല്ലിനറ്റം തന്നെ;
ഒരു മാത്ര നീ അകലുന്നുവോ
സഖി, ഞെട്ടറ്റു വീഴുന്നൊരായില-
യായി നീയും; പെറുക്കിയെടുത്തു
ഞാനാ ഇലകളോരോന്നും
തിരികെ സ്മൃതിയിലേക്കു നടന്നു,
തെറ്റിയ വഴികളെൻ്റെയതിരുകളാം
വിസ്മൃതിയെന്നതത്രേ;
വിജനമാമീ വഴിക്കോണിലെൻ്റെ
വരികളും നിഴൽ പോലെ
നിശബ്ദമെങ്കിൽ ഞാനോ
ഏകനത്രേ; വറ്റിവരണ്ടൊരായെൻ്റെ
മിഴികളിലന്നൊരിക്കൽ മഴ
പെയ്തിറങ്ങിയെങ്കിലും ഇനി-
യുമുറവയില്ലാത്തൊരാ വേനലെൻ്റെ
ഊന്നുവടിക്കൊപ്പം കൂടി:
ക്ഷണികമീ ദിനങ്ങളോരോന്നും
നിശിതമായിന്നെൻ്റെ നോവുകളത്രേ!
തൂലികയിലടരുന്നൊരാ വരികളോരോന്നും
ഹൃദസ്ഥമാക്കെ, തേടി നടന്നൊരാ
നിഴലുകൾ അതെൻ്റെയത്രേ,
ഞെട്ടറ്റയിലകളാ കരങ്ങളിൽ
നിറയവെ, മണ്ണിന്റെ ഗന്ധത്തിലേറ്റു
പാടിയാ നൊമ്പരം പാണൻ്റെ
പാട്ടുപോലെ........