മാമ്പൂവും മക്കളും
മാമ്പൂവും മക്കളും
ഞാൻ നട്ട മാവിൻതൈ
വളർച്ച നോക്കി നിന്ന കുട്ടിക്കാലം
മാമ്പൂ കണ്ടു കൊതിച്ചു നിന്ന കാലം.
ഞാൻ നൽകിടും സ്നേഹത്തിൻ
മറുപടിയായി മാമ്പഴ സമ്മാനം
നൽകിയെൻ വളർന്നു പന്തലിച്ചൊരു
മാവ്.
ചന്ദനം മണക്കും പാതിരാക്കാറ്റിൻ
തലോടലിൽ, വിശേഷങ്ങൾ കൈമാറിടും രാവുകൾ തീർത്തൊരുറ്റ സുഹൃത്തായി നീ
എന്നിൽ തണൽ തീർത്തു.
ആ തണലിൽ ഞാനാർദനായി.
ഋതുക്കൾ കൊഴിഞ്ഞു വീണു.
മതിമറന്നയെൻ വിവാഹനന്ദത്താൽ
കാലഹരണപ്പെട്ട ഓർമ്മകളുമായി
തൊടിയിൽ നീ ഏകനായി.
കാത്തിരിപ്പിനൊടുവിൽ ഞെട്ടറ്റു വീണ
നിൻ സ്നേഹസമ്മാനം
മണ്ണിൽ ചീഞ്ഞളിഞ്ഞു.
എൻ ബീജത്തിൽ
നിന്നുരുതിരിഞ്ഞ, ജീവരക്തം സിരകളിലോടും കുഞ്ഞോമാനതൻ
വളർച്ച നയനങ്ങളാകും ക്യാമറ ഒപ്പിയെടുത്തു.
ഋതുക്കൾ അവനിൽ
ബലിശമായ കരങ്ങൾ,
ഉറച്ച ശബ്ദം,
മേൽചുണ്ടിന് മുകളിൽ കറുത്തിരിണ്ട
അടയാളങ്ങൾ പതിച്ചു.
ഞാൻ നൽകിടും സ്നേഹമറുപടിയായി
അവഗണന നൽകിയെൻ ഓമന പുത്രൻ.
പഴഞ്ചൊല്ലുകൾ അർത്ഥമുൾമുനകളായി
നെഞ്ചിൽ തറച്ചു.
മക്കളെ കണ്ടും മാമ്പൂ കണ്ടും
കൊതിക്കരുത് നീ മനുഷ്യാ...
ഏകാന്തത അറിയാതെന്നിൽ
മാവിൻചോട്ടിലെ ഓർമ്മകൾ പരത്തി
വർഷങ്ങൾക്കപ്പുറം ഞാൻ നോക്കിയെൻ
ഓമന മാവിനെ.
ചുറ്റും ചീഞ്ഞളിഞ്ഞ മാമ്പഴസമ്മാനമായി ഏകനായെൻ ഉറ്റ ചങ്ങാതി.
ഹൃദയഭാരത്തോടെ ഞാൻ പെറുക്കി
പഴഞ്ചൊല്ലിൻ പതിരുകൾ.
മാമ്പൂ കണ്ടു കൊതിച്ചിരുന്നാലും
മനുഷ്യാ നീ മക്കളെ കണ്ടു കൊതിച്ചിടല്ലേ.