വിലക്കപ്പെട്ട പ്രണയം.
വിലക്കപ്പെട്ട പ്രണയം.
സായാഹ്ന ചുവപ്പ് അവളുടെ മാന്ത്രിക കരങ്ങളാൽ
അന്തിയെയും മാനത്തെയും മനോഹരിയാക്കി.
ഓളങ്ങളിൽ വെട്ടിത്തിളങ്ങും നിൻ വശ്യതയിൽ
മതിമറന്നു മത്സ്യങ്ങൾ തുള്ളി കളിച്ചു.
ഓളങ്ങൾ കളകളം മന്ദഹാസം തൂകി.
പറവകൾ കൂട്ടമായി പൊട്ടിച്ചിരിച്ചു പറന്നുല്ലസിച്ചു.
പൂക്കൾ ആനന്ദത്താൽ പ്രണയാതുരനായി ആടികളിച്ചു.
മന്ദമാരുതൻ ചന്ദനവുമായി ആലിംഗനത്തിൽ മുഴുകി എങ്ങോ മറഞ്ഞു.
പ്രകൃതി ഒരുക്കുമീ വരദാനത്തിൻ കൂട്ടിൽ ഏകാന്തതയിൽ
മനഃസമാധാനം തേടുമെൻ മനത്തെ എന്തിനു നീ ദിശ തെറ്റിച്ചു നയനമേ,
പ്രണയത്തിൻ വിരഹവേദന എന്തെന്നറിയുവാനോ?
പേരറിയാൻ വയ്യ പൈങ്കിളിയേ,
എന്നിരുന്നാലും മൂകനാകും നീയും എന്നെപോൽ
ഏകാന്തതയിലേകനായി മൂവന്തിയെ മനം കൊണ്ട് ചുംബിക്കുവല്ലോ,
മനഃസമാധാനം ആർജിക്കുന്നുവല്ലോ.
ദിനങ്ങൾ മാസങ്ങളായി കൊഴിഞ്ഞു.
മൂവന്തി നേരത്തെ പുഴയോരം മാത്രമല്ല നീയെൻ
പൂങ്കവനത്തിലെയും നിത്യ സന്ദർശകനായി.
നിശബ്ദതയുടെ ആഴങ്ങളിൽ മനം നിറച്ചുകൊണ്ടിരിക്കും
ഊഷ്മളതയെ ഞാനറിഞ്ഞു.
നിന്റെ ദൃഷ്ടി എന്നെ നോക്കുന്നുവെന്ന തോന്നലോ, മിഥ്യയയോ
എന്നെ ഉല്ലാസവതിയാക്കി എനിക്കായി മാത്രം,
ഒഴുകും നിൻ മധുര ഗാനത്തിൽ ഞാൻ മതിമറന്നു.
രാത്രി യാമങ്ങൾ പിന്നിടുമ്പോഴും എൻ ജാലകവാതിൽക്കൽ
നിൻ ചെറുനിഴൽ കണ്ടെന്നുള്ളം പുഞ്ചിരി തൂകി.
നാളിതുവരെ അറിയാത്തൊരീ പ്രണയത്തിൻ രുചി
അറിയാതെന്നിൽ, പ്രകൃതിയാൽ വിലക്കപ്പെട്ട ഒരു പ്രണയമായി പൂവിട്ടു.
രണ്ട് വർഗ്ഗങ്ങളാൽ ഭേദിക്കപ്പെട്ടിരുന്നാലും
വാസ്തവമിതു തന്നെ പൈങ്കിളി,
നീ തന്നെയെൻ പ്രാണപ്രണയ നാഥൻ.
നിനക്കായി മാത്രം ഓടി എത്തുകയാണെൻ മനവും, ശരീരവും.
മൂവന്തി രാത്രിയുടെ കരങ്ങളിൽ ഞെരിഞ്ഞമർന്നിട്ടും,
രാത്രി പുലർച്ചയിൽ അലിഞ്ഞില്ലാതായിട്ടും
മടിച്ചു ഞാൻ നിന്നെ പിരിയുവാൻ.
മനം വെമ്പുന്നു, നയനങ്ങൾ ഈറനണിയുന്നു, കാലുകൾ വിറ കൊള്ളുന്നു.
എന്താണെന്നറിയില്ലെങ്കിലുമെൻ പ്രിയ പൈങ്കിളി,
നീയുമെന്തേ പോകാൻ വയ്യാതെ ദീനമായെന്നെ നോക്കി ചിറകിട്ടടിക്കുന്നു.