ഇടറിയ ശബ്ദം
ഇടറിയ ശബ്ദം
പിറന്നു വീഴും പിഞ്ചു കുട്ടിയുടെ മധുരിതമാം ശബ്ദം
കേട്ട് നിർവൃതി കൊള്ളും മാതൃഹൃദയം
പിന്നെ കാതോർക്കുന്നു അമ്മേ
എന്നൊരോമൽ വിളിക്കായി.
പിച്ചവെച്ച നാൾ പിന്നിട്ടവൻ അറിവിൻ ലോകത്തിലേക്കായി
പടി കയറവേ ആനന്ദത്തിൻ ശബ്ദ താളങ്ങൾ
കേട്ട് തുടിക്കുന്നൊരു മാതൃഹൃദയം.
കാലമറിയാതെ വളർന്ന എൻ
പൈതലിൻ വേറിട്ട ഒരു മുഖം
കണ്ടുമുട്ടിയ വേളയിലെല്ലാം എന്നെ കണ്ടില്ലെന്നൊരു ഭാവം.
ഇടറിയ വാക്കുകൾ കേട്ടില്ലെന്ന
- മാതിരി നടന്നകലുന്ന എന്നോമൽ പൈതൽ
കാപട്യത്തിൻ പടവുകൾ കയറി
ജന നേതാവായതും ജനക്ഷേമം പുലമ്പി
തനിക്കായി പണിത മണിമന്ദിരങ്ങളും
സ്വാർത്ഥമാം ലാഭത്തിനായി നീട്ടിയ കരങ്ങളും
കൂപ്പുകൈകളും കണ്ടു മനമുരുകി മാതൃഹൃദയം.
ജീവിതവഴിയിൽ കൂട്ടിനായി ചേർന്നൊരു നാരിയെ
കിട്ടിയ മാത്രയിൽ എല്ലാം മറന്നെൻ പ്രിയപുത്രൻ.
കാലം കരവിരുതു കാട്ടി
എല്ലും തോലുമായി
ചുരുങ്ങിയ നേരം ഇടറുന്ന ശബ്ദം
ഒന്നുമറിയാത്ത ഭാവത്തിൽ ഒന്നും പറയാനില്ലാതെ
സഖിതൻ മൃദുല കരങ്ങളിൽ പിടിച്ചകലുന്നു പ്രിയപുത്രൻ.
മനമുരുകിയ മാത്രയിൽ നീർകണങ്ങൾ
കവിൾ നനച്ച രാത്രിയിൽ മരണത്തിന്റെ
ഭീതികരമാം ശബ്ദം കേട്ട് പിടയുന്ന അമ്മ മനം തുടിച്ചു ഓമൽ പുത്രനായി.