യുദ്ധവും വീരന്മാരും
യുദ്ധവും വീരന്മാരും
പ്രഭാത തിരക്കുകൾ
നഗരത്തെ ഭ്രാന്തനാക്കി
ഇരുചക്ര, മുചക്ര, നാല് ചക്ര വാഹനങ്ങൾ
വഴിയോരങ്ങൾ പിടിച്ചടക്കി.
തിരക്കിനെ കീറിമുറിച്ച് അജയ്യനാകാൻ ഉദ്യോഗന്മാർ യുദ്ധസജ്ജരായി.
വീരന്മാർ പടക്കുതിരയെ ലക്ഷ്യത്തിലേക്ക് ധൃതഗതിയിൽ നയിക്കുന്നു.
ലക്ഷ്യം മാത്രം കണ്ടു വീര അന്ധന്മാർ.
യുദ്ധഘോഷങ്ങൾ അറിയാതെ
തെരുവോരത്തെ നിദ്രതൻ
സുഖലോകത്ത് ലക്ഷ്യമറ്റു കിടക്കുന്ന
ഏതോ കാലത്തെ കിരീടവും
ചെങ്കോലും നഷ്ടപ്പെട്ട വീരന്മാർ,
വാളും പരിചയും നഷ്ടപ്പെട്ട ഭാണ്ഡങ്ങൾ.
രക്തക്കറകൾ പുരളാത്ത പാതയിൽ
യുദ്ധകാഹള മണികൾ
ശ്രവിക്കാതെയെത്തുന്നു
തെരുവ് നായ്ക്കൾ.
വിശന്നൊട്ടിയ വയറിൻ കാളൽ തീർക്കാൻ
ഒരു പിടി അന്നം ലക്ഷ്യമാക്കി
യുദ്ധം നടത്തും ശ്വാനപുത്രന്മാർ
തെരുവിനെ പുണർന്നു കിടക്കും
ഭാണ്ഡങ്ങൾ നാസികയാൽ ഉരുമി.
ഒരു വറ്റ് അന്നം കാണിക്കാത്തൊരാഴ്ച്ചതൻ
കഥ പറയാൻ വെമ്പും നിദ്രയെ പുണരുന്ന
വീരന്മാരുടെ ഭാണ്ഡങ്ങൾ.
നിമിഷ ദൈർഘ്യത്തിൽ വിവർത്തനപ്പെടും
ആശ നിരാശയാൽ പ്രതീക്ഷയറ്റ
ശ്വാനന്മാർ കൂട്ട് തേടിടും
വീരന്മാരുടെ നിദ്രയിൽ.