തിരമാലവിപ്ലവം
തിരമാലവിപ്ലവം


ലക്ഷോപലക്ഷങ്ങൾ തെരുവിൽ നിരന്നു
രോഷാരവങ്ങൾ പ്രകമ്പനം തീർത്തു
രക്തം തിളച്ചു സിരയിൽ പടർന്നു
ഉരുക്കു മുഷ്ടിയിൽ പറന്നു പതാകകൾ
ഇനിയില്ല അസമത്ത്വം ഇനിയില്ല അഴിമതി
ഇനിയില്ല കൂരയിൽ പട്ടിണി മരണങ്ങൾ
ഉശിരുണ്ടോ അധികാരി ഇനിഞങ്ങൾ മുന്നോട്ട്
ഒരുമരണമതുവരെ അതെന്റെയോ നിന്റെയോ
കൊട്ടാരപാതയിൽ ജനങ്ങൾ നിരന്നു
അധികാര സേനകൾ അവരെ വളഞ്ഞു
സന്ധ്യയിൽ തിരുമുറ്റം അടർക്കളമായി
ചുവപ്പ് പകർന്നത് സൂര്യനോ ചോരയോ
ജനരോഷകടലിൽ സേനകൾ കൊഴിഞ്ഞു
കൊട്ടാരമതിലുകൾ ചിതറി തെറിച്ചു
കടാരകൾ മേലാള രക്തം നുകർന്നു
വാളിൽ രമിച്ചു തിരുമേനി ശിരസ്സുകൾ
പുതുയുഗ സ്വപ്‌നങ്ങൾ പ്രജകളിൽ നിറഞ്ഞു
ആനന്ദഘോഷങ്ങൾ ആകെ പരന്നു
വിടർന്നു സൂക്തങ്ങൾ മറന്ന അധരങ്ങൾ
അട്ടഹാസമായ് ഏതോ ഉന്മാദമായ്
ഇനിയാരെന്നാരോ ഉറക്കേ തിരക്കി
ആഘോഷം മൗനത്തെ പതിയെ വരിച്ചു
പിറുപിറുത്തവർ അടക്കം പറഞ്ഞു
ഉടക്കിപ്പിരിഞ്ഞു ചേരിതിരിഞ്ഞു
വാക്വാദമായി കൈക്രിയയായി
അടങ്ങിയ വാളുകൾ വീണ്ടും ഉണർന്നു
തീതീനി പാറ്റകൾ കരിഞ്ഞൊടുങ്ങി
ശേഷിച്ച മേലാളൻ നൃപനായ് ചമഞ്ഞു
മാറിയ പതാക പാറിപ്പറന്നു
നയങ്ങൾ പിന്നെയും ജീർണിച്ചുനിന്നു
മാറിയോ മുഖങ്ങൾ ചേലകൾ
അധികാര മോഹങ്ങൾ മായാതെ പുലർന്നു
പിന്നെയും തിരകൾ പലതും അണഞ്ഞു
ഒന്നൊന്നും ആകാതെ കരയിൽ ഒടുങ്ങി
അഴലുകൾ അകറ്റുന്ന ഏതോ തിരക്കായി
ഇന്നും തിരയുന്നു ഒരായിരം മിഴികൾ