നിശയുടെ ഏഴര മണി
നിശയുടെ ഏഴര മണി
ഭർത്തൃഗൃഹത്തിൽ തനിച്ചല്ല ഞാനെങ്കിലും,
നിശബ്ദത പടർത്തിയ നിഷയുടെ
ഏഴര മണിക്ക് ഞാൻ തനിയെ ഉരുകുന്നുവല്ലോ.
മനസ്സ് കൊച്ചു നാളിലേക്കറിയാതെ
സഞ്ചാരം തുടർന്ന്
നിലാവിൽ കുളിച്ച
നിശയിൽ ചെന്നെത്തി ഉറ്റു നോക്കി.
മൂന്നു വയസ്സു മുതൽ ഏഴര മണിക്കഛന്റെ
കൂടെ പലചരക്ക് കടയിലേയ്ക്ക് പോയ ദിനങ്ങളത്രയും
അച്ഛൻ ചൊല്ലിത്തന്ന പാഠങ്ങൾ പ്രിയപ്പെട്ടതായതോ,
കൊച്ചു മനസ്സിൻ ആഹ്ളാദതിമിർപ്പോ,
അച്ഛന് മുന്നേ ചാടിയിറങ്ങി പോകാൻ തിടുക്കം കൂട്ടും വിളികൾ.
അച്ഛന്റെ മുഖത്തെ സന്തോഷത്തിൻ നൈർമല്യം ചുറ്റും പ്രതിധ്വനിക്കും സമയം.
അച്ഛൻ നീട്ടിടും ചൂണ്ടുവിരലിൽ എൻ-
കൊച്ചു വിരലുകൾ കോർത്ത്
തൂങ്ങിയും, ചാടിയും, കൊഞ്ചിയും, ചിരിച്ചും, കളിച്ചും നടന്നു പോയിടും ദൂരം.
കടയിലെത്തും നിമിഷം എൻ കണ്ണിൽ
പെടുന്നതൊക്കെ വാങ്ങിയും, ശാസിച്ചും, പഠിപ്പിച്ചും
തരുന്നച്ഛന്റെ ചെറു പുഞ്ചിരി തൂകും സ്നേഹാർദ്രമായ മുഖം.
കാലങ്ങൾ കുതിച്ചു പായവേ ഋതുഭേദങ്ങൾ മാറിമറയവേ,
മൂന്നു വയസ്സ് ഏഴും, പത്തും, പതിനഞ്ചും കടന്നു.
നിഷയുടെ ഏഴര മണിയിൽ അരങ്ങേറും സുന്ദര ഓർമ്മകളെ
പയ്യെ പയ്യെ ഞാൻ മറന്നു തുടങ്ങി.
എന്നെ കാത്തിടും ഏഴര മണിയിൽ അച്ഛനോട് തനിയെ പോകാൻ പറഞ്ഞപ്പോഴും,
അച്ഛൻ പേടിച്ചിടും മോളെ, നീ കൂട്ടുവായെന്ന് നുണകൾ ചൊല്ലിടുമ്പോഴും,
ഞാനെൻ സന്തോഷത്തിലേക്കൊതുങ്ങി.
അന്നച്ഛൻ അനുഭവിച്ചിടും ഹൃദയ ഭാരത്തെ
കൗമാരത്തിൻ ഭാവമാറ്റങ്ങൾ അടക്കിവാണിടും ഹൃദയത്തിലൂടെ
എനിക്കളക്കാൻ കഴിഞ്ഞില്ല.
കാലങ്ങൾ കഴിഞ്ഞു പോകവേ, ഋതുഭേദങ്ങൾ മാറി മറയവേ,
പതിനഞ്ച് വയസ്സ് പതിനേഴും, ഇരുപതും, ഇരുപതിമൂന്നും കടന്നു.
യോഗ്യനായ ഒരുവൻ കൂടെ പറഞ്ഞു വിടും നേരം
അച്ഛന്റെ നയനങ്ങളിൽ നിന്നാദ്യമായി കണ്ണീരിന്റെ തിളക്കം എന്നിൽ പ്രതിഫലിച്ചു,
കൗമാരത്തിൻ ഭാവമാറ്റങ്ങൾ പിടിവിട്ട ഹൃദയത്തോടെ ഞാനറിഞ്ഞുവാ നോവ്.
പല നിശകളിലും കഴിഞ്ഞു പോയ ഏഴര മണി നേരം
ഞാൻ കൊതിച്ചിടും നിമിഷങ്ങൾ,
കൂടെപ്പോകാൻ നിനച്ചിടും നിമിഷങ്ങൾ
തനിക്കിനി കഴിയില്ലെന്ന വാസ്തവത്തിൻ കൂരമ്പുകൾ ഏകാകിനിയായെന്നിൽ തുളച്ചു കയറുന്നു.