കർമഫലം
കർമഫലം
ലോകം കീഴ്മേൽ മറിഞ്ഞു
കിടക്കുന്നു, ഞാനും...
തിരക്കുകളിൽ ജീവിച്ചു
പകിടകളികൾ കഴിഞ്ഞപ്പോൾ
നീക്കിയിരുപ്പുകളെല്ലാം
ഓട്ടപാത്രത്തിൽവീണ
നാണയത്തുട്ടുകളുടെ ശബ്ദം മാത്രം...
ഗുരുതുല്യരായവരെല്ലാം ചൊല്ലി, ഗുരുമുഖത്തുനിന്നുപഠിക്കുന്നതുമാത്രമേ
മനസ്സിലുറഞ്ഞു വന്നീടൂ,
കർമ്മങ്ങൾ നിരന്തരം ചെയ്തീടൂ
കർമഫലങ്ങൾ ഇഛിക്കാതെ...
അനുയോജ്യമാം കർമങ്ങൾ ചെയ്‌വാനാവാതെ കാതങ്ങളലഞ്ഞീടവേ
ഞാൻ കേട്ടതെല്ലാം ഗുരുവിൻ മന്ത്രണം മാത്രമായിരുന്നു.
നേരായ്ച്ചെയ്ത കർമങ്ങളെയെല്ലാം
അവർ തെറ്റെന്നുചൊല്ലി
തിരുത്തിയനേരം, അതുവേണ്ടെന്നുചൊല്ലുവാനാവാതെ,
ഗദ്ഗദകണ്ഠനായ് ഞാൻ ചിരിച്ചുനിന്നു.
ഒരിക്കലും നേടാനാകാത്ത
കർമ്മഫലത്തെയും തേടി
ഇപ്പോഴും ഇരുളിൻക്കയത്തിൽ പരതിനോക്കുന്നുഞാൻ,
കിട്ടിയതോ കുറേ പാഴ്സ്വപ്നങ്ങളും
വക്കുചളുങ്ങിയ കർമങ്ങളും മാത്രം.