വ്യാപ്തി
വ്യാപ്തി


ബ്യുവൈസ് സര്‍വകലാശാലയിലെ എന്റെ അന്നത്തെ പഠനം കഴിഞ്ഞു ഒരു സുഹൃത്തിനെ കാണുവാനായി തെരുവിലൂടെ നടന്നു പോകുകയായിരുന്നു ഞാൻ. അല്പദൂരം ചെന്നതോടെ തിരക്കൊഴിഞ്ഞ ആ വഴിക്കോണില്‍ ഒരു യാചകനെ ഞാന്‍ ശ്രദ്ധിച്ചു. അയാളുടെ ഭിക്ഷാടനത്തിന്റെ ആകെയുള്ള ശൈലിയില്‍ കൗതുകം തോന്നിപ്പോയതു കൊണ്ടാവണം നടക്കുന്നതിനിടയില്‍ ഞാന്‍ അയാളെ വീക്ഷിച്ചുപോയി. തന്റെ മുന്നിലൂടെ സാവധാനത്തിലുള്ള ഇടവേളകളുടെ പിന്‍ബലത്തോടെ കടന്നു പോകുന്ന ആളുകള്‍ക്കു മുന്പില്‍ ആ യാചകന്‍ തന്റെ കൈയിലെ പാത്രം നീട്ടുന്നു. ചിലര്‍ തങ്ങളുടെ ചെറിയ ചക്രങ്ങള്‍ അതില്‍ നിക്ഷേപിക്കും, മറ്റു ചിലര്‍ അയാളെ ഗൗനിക്കാതെ കടന്നുപോകും .
അരിസ്റ്റോട്ടലിന്‍ തത്വശാസ്ത്രം, അറിവിന്റെ അരിമണികളായി എന്റെ അദ്ധ്യാപകരില്‍ നിന്നും ദിവസേന സ്വീകരിച്ചു കൊണ്ടിരിക്കുന്ന ഞാനും പോക്കറ്റില്‍ നിന്നും അത്യാവശ്യം വലിയ മൂല്യങ്ങളുള്ള ചക്രങ്ങള്‍ എടുത്തു. എന്റെയും നേരേ ആ യാചകന്‍ തന്റെ പാത്രം നീട്ടിയപ്പോള്‍ അയാള്‍ക്ക് ഒരു ചിരി സമ്മാനിച്ച് ഞാന്‍ ചക്രങ്ങള്‍ ഇട്ടു കൊടുത്തു. താന്‍
നീട്ടിയ പാത്രത്തിലേക്കു വീണ ചക്രങ്ങൾ ഉണ്ടാക്കിയ ശബ്ദത്തെ കേട്ടെന്നോണം ആ യാചകന്‍ ചോദിച്ചു:
"ഇത് വളരെ കുറഞ്ഞു പോയല്ലോ, താങ്കള്‍ക്ക് എനിക്ക് നല്‍കുവാന്‍ ഇത്രേയുമേ ഉള്ളോ?"
യാചകന്റെ ഈ വാചകങ്ങള്‍ കേട്ട് ആശ്ചര്യപ്പെട്ടു ഒന്ന് ഞെട്ടിയശേഷം 'എന്താ ' എന്നുള്ള അത്ഭുതം കലര്‍ന്ന ചോദ്യഭാവം മുഖത്ത് വന്നു പോയ ഞാന്‍, അത് അയാള്‍ക്ക് നേരെ അറിയാതെ പ്രകടിപ്പിച്ചുപോയി. അപ്പോഴേക്കും, എന്റെ പിന്നിലൂടെ വന്ന ഒരു യാത്രക്കാരനു നേരെ അയാള്‍ തന്റെ പാത്രം നീട്ടുന്ന തിരക്കിലായി. അയാളുടെ ശ്രദ്ധ ഇനി പ്രതീക്ഷിക്കേണ്ട എന്ന് തോന്നിയ ഞാന്‍ പിറകില്‍ ഉള്ള ആ യാത്രക്കാരനെ നോക്കിയശേഷം നെറ്റിചുളിപ്പിച്ചു മുന്‍പോട്ടു നടന്നു പോയി.
അന്ന് വൈകിട്ട് മുഴുവന്‍ മുറിയിലിരുന്ന് ഈ യാചകനെ പറ്റിയല്ലാതെ മറ്റൊന്നും ചിന്തിക്കുവാന്‍ എനിക്ക് കഴിഞ്ഞില്ല. പിറ്റേന്നും, ഇരട്ടി കൗതുകത്തോടെ ആ യാചകനെ ലക്ഷ്യം വച്ച് തന്നെ ഞാന്‍ ആ വഴിയേ നടന്നു. പതിവുപോലെ അയാള്‍ അതെ സ്ഥലത്തു തന്റെ പ്രവര്‍ത്തി ആവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഉടനെ തന്നെ എന്റെ മനസ് മന്ത്രിച്ചു: ആ പാത്രത്തിനു എന്റെ സ്വത്തുക്കളും എനിക്ക് ലഭിച്ച ബഹുമതികളും ഉള്‍ക്കൊള്ളുവാന്‍ ഉള്ള വ്യാപ്തിയുണ്ടോ !? ഇതിനോടൊപ്പം ഞാനൊന്നു പുഞ്ചിരിച്ചുപ്പോയി, പുച്ഛത്തോടെ. കഴിഞ്ഞ ദിവസത്തേക്കാളുമധികം ചക്രങ്ങള്‍ ഇത്തവണ ഞാന്‍ അയാളുടെ പാത്രത്തില്‍ നിക്ഷേപിച്ചു. ഇത്തവണ പക്ഷെ, അയാള്‍ ചിരിച്ചുകൊണ്ട് എന്നോട് വീണ്ടും ചോദ്യം ഉന്നയിച്ചു:
"ഇന്നും വളരെ കുറഞ്ഞുപോയല്ലോ താങ്കള്‍ക്കു ഇത്രേയുമേ ഉള്ളോ എനിക്ക് നല്‍കുവാന്‍ ?"
ഒരു യാചകനില്‍ നിന്നും ഇങ്ങനെ കേട്ടപ്പോള്‍ എനിക്ക് നല്ല നീരസം തോന്നി.
"നാളെ എല്ലാം തന്നേക്കാം തനിക്ക്".
എന്ന് പുച്ഛഭാവത്തില്‍ ഗൗരവം കലര്‍ന്ന മറുപടി സമ്മാനിച്ച ശേഷം ഞാന്‍ വേഗത്തില്‍ തിരികെ നടന്നു.
അത്രെയും കൊണ്ട് പുതിയതായി എന്നില്‍ ജന്മം കൊണ്ട ആ കരതുകം അവസാനിച്ചു. മൂന്നുനാലു ദിവസങ്ങള്‍ക്കു ശേഷം എന്റെ സുഹൃത്തായ ഇഗ്നേഷ്യസ് ലെയോളയെ കാണുവാനായി ഞാന്‍ പുറപ്പെട്ടു. ആളൊരു ആത്മീയ അനുഭാവിയും, ആത്മീകതയുടെ നിറവില്‍ എനിക്ക് മിക്കപ്പോഴും വിരസത സമ്മാനിച്ചിരുന്നൊരു വ്യക്തിത്വം ആയിരുന്നു അയാള്‍ക്ക്.
എന്നിരിക്കിലും, അയാളുമൊത്തുള്ള നിമിഷങ്ങളില്‍ എനിക്ക് വളരെ സന്തുഷ്ടി തോന്നിയിരുന്നു, ഒരു സുഹൃത്തെന്ന നിലയില്‍.
മുറിയുടെ വാതിലുകള്‍ ചാരിയിട്ടിരിക്കുകയായിരുന്നു. അവ തുറന്നു സ്വാതന്ത്ര്യത്തോടെ കയറുമ്പോള്‍ ഞാന്‍ ചിന്തിച്ചു, പലപ്പോഴും ഇവിടെ വന്നു കേറി ഞാന്‍ തിരികെ പോകുമ്പോള്‍ ലെയോളയുടെ ആത്മീയത നിറഞ്ഞ ഉപദേശങ്ങളും വൈദികന്‍ ആകുവാനുള്ള തുടര്‍ച്ചയായ പ്രചോദനങ്ങളും നിമിത്തം വിരസത നിറയുന്ന എന്റെ മനസുമാണ്
എനിക്കുള്ള പ്രതിഫലം, അല്ലെങ്കില്‍ അയാളുടെ സമ്മാനം.
വാതിലുകള്‍ തുറന്നു ഞാന്‍ മുറിയിലേക്കു കയറിയപ്പോള്‍ അതാ അവിടെ, എന്റെ മുന്നിലായുള്ള മേശമേല്‍ ഞാന്‍ കഴിഞ്ഞദിവസം കണ്ട യാചകന്റെ കൈയില്‍ ഇരുന്നതുപോലെ തോന്നിക്കുന്നൊരു പാത്രം! ആ പാത്രം തന്നെയെയാണിത് എന്ന് മനസിലാക്കുമ്പോഴേക്കും, തന്നെ തേടി അതിഥിയെത്തി എന്ന് മനസിലാക്കിയെന്നവണ്ണം ലെയോള ആ മുറിയിലേക്ക്
കടന്നു വന്നു. ശേഷം, അമ്പരപ്പു നിറഞ്ഞ സംശയ ഭാവത്തോടെ നില്‍ക്കുന്ന എന്റെ മുന്നിലേക്കു ആ പാത്രം എടുത്തു നീട്ടി എന്റെ സുഹൃത്ത്. തെരുവില്‍ ഞാന്‍ കണ്ട ആ യാചകന്‍ വേഷം മാറി വന്ന തന്റെ പ്രിയ സുഹൃത്ത് ലെയോളയാണ് എന്ന് ഈഹിച്ചുകൊണ്ട് അനങ്ങാതെ നിന്നു പോയി ഞാന്‍, ആ പാത്രത്തിലേക്ക് നോക്കിക്കൊണ്ട്. ഉടനെ ലെയോളയുടെ ചോദ്യം വന്നു:
"നീ എനിക്കെന്താണ് തരിക? നിനക്കു എത്രത്തോളം തരാനാകും എനിക്ക്?”
എന്റെ മുഖത്തു നോക്കി, ചെറിയൊരു പുഞ്ചിരിയുടെ അകമ്പടിയോടെ പിറവിയെടുത്ത ഈ ചോദ്യത്തിനു മുന്പില്‍ വെറുതെ ഞാന്‍ നിന്ന് കൊടുത്തു.
ലെയോള തുടര്‍ന്നു:
"നിനക്കുള്ളതെല്ലാം സ്വീകരിക്കുവാന്‍ എന്റെ ഈ പാത്രത്തിനു വ്യാപ്തിയില്ലായിരിക്കാം. പക്ഷെ, നമ്മുടെ സര്‍വശക്തന്‍ വച്ചുനീട്ടുന്നതു ഉള്‍ക്കൊള്ളുവാനുള്ള വ്യാപ്തി നിന്റെ പാത്രത്തിനുണ്ടോയെന്നു പരിശോധിക്കുക ".
തുടര്‍ന്നു ലെയോള എന്നെ തന്റെ തോളോട് ചേര്‍ത്ത് ആ മുറിയുടെ പുറത്തേക്ക് കൊണ്ടു പോയി. ഞങ്ങള്‍ നില്‍ക്കുന്ന രണ്ടാമത്തെ നിലയില്‍ നിന്നും, തന്റെ വലതുകരം വിടര്‍ത്തി പതുക്കെ വീശിക്കൊണ്ട് മുന്നിലുള്ള ചലിച്ചു കൊണ്ടിരിക്കുന്ന ലോകത്തെ മുഴുവന്‍ കാണിച്ചു കൊണ്ട് പറഞ്ഞു:
"ഇതുമുഴുവന്‍ നിനക്കു സ്വന്തമായിരിക്കാം പക്ഷെ സര്‍വ്വശക്തനെ സ്വീകരിക്കുവാന്‍ നിന്റെ ആത്മാവിന് വ്യാപ്തിയില്ലെങ്കില്‍, അവിടുത്തെ ദാനമായ നിന്റെ ജീവിതം കൊണ്ട് എന്താണ് പ്രിയസുഹൃത്തേ നിനക്കു ഫലം?"
ഇത്രെയും കാലം ഞാന്‍ പേറിനടന്നിരുന്നൊരു വലിയ ഭാരം ലെയോളയുടെ മുറിയില്‍ ഇറക്കിയുപേക്ഷിച്ച ശേഷം, എനിക്ക് നേരെ നീട്ടിയിരുന്ന ആ പാത്രത്തെ എന്റെ ഹൃദയത്തോട് ചേര്‍ത്ത് തിരികെ പോരുമ്പോള്‍ എനിക്ക്, ഇത്രെയും കാലം ഞാന്‍ അഭ്യസിച്ചിരുന്ന തത്വശാസ്ത്രത്തിനു അര്‍ത്ഥവത്തായൊരു പുതിയ നിര്‍വചനംകൂടിയായി.