"പരശുറാം” ഒരു ഓർമ്മയാത്രയുടെ ശേഷിപ്പ്
"പരശുറാം” ഒരു ഓർമ്മയാത്രയുടെ ശേഷിപ്പ്
പരശുറാമിൻടെ വേഗത ദൂരക്കാഴ്ചകളെ വേഗതയിലാക്കി ..
ഓടിമറയുന്ന പാടങ്ങൾക്കു കുറുകെ പൂത്തുലഞ്ഞു നിൽക്കുന്ന കണികൊന്നമരങ്ങൾ കാണാം.. കാവ്യദേവതയെ പോലും കുളിരണിയിച്ച കായൽപ്പരപ്പിലൂടെ ഒരു പകർന്നാട്ടം …ഒരു വഞ്ചിയിലെന്നപോലെ ആടിയുലഞ്ഞു ഓളത്തിനൊപ്പം നീങ്ങുന്നു….
രുചിയോടെയുള്ള കാപ്പി-ചായ വിളികൾ അലോസരപ്പെടുത്തിയെങ്കിലും വിളിച്ചോതാളുകളിൽ ആകൃഷ്ടയായി ഒന്നോ രണ്ടോ ഒക്കെ ചായ രാവിലെ തന്നെ അകത്താക്കി അതും ചായ പതിവില്ലാത്ത താൻ.
ഇടയ്ക്കു എത്തിനോക്കി മുഖത്തൊക്കെ ചാറ്റിച്ചുപോയ തേൻ തുള്ളികൾ ….. ഷട്ടർ ഇടാൻ പെടാപ്പാടുപെടുന്ന പെൺകുട്ടി ...അവളെ സഹായിക്കുന്ന മറ്റൊരുവൻ ...അപ്പോഴേക്കും മഴമൂളലും ഒഴിഞ്ഞു.
ഏതൊക്കെയോ ആരാധനാലയങ്ങളിൽ നിന്നുള്ള മണിയൊച്ചകൾ ദൂരെകേൾകാം. വാങ് വിളികൾ നെഞ്ചിൽ നിസ്കാര പായവിരിച്ചു.
ഇനിയും ഉണ്ട് രണ്ടു മണിക്കൂറിലധികം. കോംപെറ്റീഷൻ മാസ്റ്റർ ഒന്നുടെ മറിച്ചു നോക്കണം എന്ന് മനസ്സിൽ കരുതിയതാണ്. കവുങ്ങിൻ തോപ്പിലൂടെയും വയലുകളിലൂടെയും ഗ്രാമ-നഗര വ്യത്യാസമില്ലാത്ത കൂകിപായലുകൾ പണ്ടേ തനിക്കു ഹരം ആയിരുന്നു.
കുഞ്ഞുന്നാളുമുതൽ വല്ലപ്പോഴും ഒരിക്കൽ അച്ഛനോടൊപ്പം ജോലിസ്ഥലത്തേക്കുള്ള ട്രെയിൻ യാത്രകളിൽ തുടങ്ങിയ കമ്പം ഇതുവരെയും മാറിയിട്ടില്ല.
ഇന്റർവ്യൂ നടക്കുന്ന സ്ഥലം വല്യ ദൂരമില്ല എന്ന് റെയിൽവേ സ്റ്റേഷനിൽ നിന്നും ചോദിച്ചറിഞ്ഞു.
ആകെപ്പാടെ ഒന്നോരണ്ടോ വേക്കൻസി ഉള്ള സ്ഥലത്തു ഞങ്ങൾ പത്തുപതിനഞ്ചു പേര്… തെല്ലൊരു ആശങ്ക ഉടലെടുത്തു… എല്ലാ ധൈര്യവും ചോർന്നു പോയ പ്രതീതി.
പ്രതീക്ഷയ്ക്കു വിപരീതമായി ബോർഡിൽ ഉണ്ടായിരുന്ന ചെറിയാൻ സാറും കർത്താ സാറും മാത്യു സാറും ഇന്റർവ്യൂ എന്ന് മുദ്ര കുത്തിയിരുന്ന ആ കടമ്പയെ സരസമായ-ആശയങ്ങളുടെ വേഷപ്പകർച്ചയാക്കി മാറ്റി...
മൂന്നുപേരും ചേർന്ന് ഹാപ്പി ഓണവും തന്നെ തെരഞ്ഞെടുത്ത അനുമോദനവും അറിയിച്ചു.
തിരികെയുള്ള തീവണ്ടിയാത്ര തികച്ചും വ്യത്യസ്തമായിരുന്നു. മഴക്കുളിരും കാറ്റും ഒന്നും അറിഞ്ഞേയില്ല. മനസ് പരശുറാമിനെക്കാളും വേഗതയിൽ കൂകി പായുകയായിരുന്നു... ആദ്യ ജോലി...താനും സമ്പാദിച്ചു തുടങ്ങുന്നു....