“കൂർഗിലെ കുപ്പിവളകൾ”
“കൂർഗിലെ കുപ്പിവളകൾ”
കൂർഗിലെ സുന്ദരിമാരെകുറിച്ച് ധാരാളം കേട്ടിട്ടുണ്ട് നീന. അവരുടെ സാരി ഉടുക്കുന്ന രീതി തികച്ചും വ്യത്യസ്തമാണെന്ന് അവിടെ യാത്ര പോയി വന്ന സോഷ്യൽ വർക്കർ കൂട്ടുകാർ പറഞ്ഞു കേട്ടിട്ടുണ്ട്. ഇതിപ്പോ സർവ്വേ തുടങ്ങിയിട്ട് നാൾ ഏറെയായി. ഇരിട്ടിയിൽ നിന്ന് ഫോറെസ്റ് ചെക്പോസ്റ് കടന്നു വേണം പോകാൻ എങ്കിലും അപ്രതീക്ഷിതമായി വീണു കിട്ടിയ ഒരു അവധി ദിവസം ഉപയോഗശൂന്യമായി കളയുന്നതിലെ അപാകത അവളെ തെല്ലു അലോസരപ്പെടുത്തി. കുറ്റബോധത്തിനു ഇട നൽകാതെ യാത്ര ചെയ്യാൻ താല്പര്യം ഇല്ലാത്ത സഹമുറിച്ചിയെ ചെല്ലും ചെലവും കൊടുത്തു കൂടെ കൂട്ടി. വീട്ടിൽ അറിഞ്ഞാൽ പിന്നെ സമാധാനം തരില്ല എന്ന് മാത്രമല്ല സ്വന്തമായുള്ള സമാധാനം കൂടെ കടം പറയും അച്ഛൻ.
ഇരിട്ടിയിൽ നിന്നും കൂർഗിലേക്കുള്ള യാത്ര അങ്ങനെ മഞ്ഞു പെയ്യുന്ന ഓർമയായി അവൾക്ക്. കാപ്പിത്തോട്ടത്തിൽ നിന്നും നാസികാരന്ദ്രങ്ങൾ തുളച്ചുകയറുന്ന ഗൂഢഗന്ധം. തേയിലക്കാടുകളുടെ ഇടതൂർന്ന നിര; ഹരിതാഭയാർന്ന ആട്ടിൻ പറ്റത്തെ ഓർമ്മിപ്പിച്ചു. അവയ്ക്കിടയിൽ ഓറഞ്ച് ചെടികൾ പഴുത്തു കുണുക്ക് തീർത്തു സുന്ദരികളായി ചമഞ്ഞു നിൽപ്പുണ്ട്. സ്കൂൾ-കോളേജ് പഠനകാലത്തു ഊട്ടിയിലേക്കും കൊടൈക്കാനിലേക്കുമൊക്കെയുള്ള യാത്രകൾ വെറും പ്ലാൻഡ് യാത്രകൾ ആയിരുന്നു എന്നവൾ തിരിച്ചറിഞ്ഞു - ഇതാണ് ശെരിക്കും നാടുകാണൽ എന്ന് പിന്നെയും പിന്നെയും മനസ് ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നു.
കൂർഗിൽ എത്തിച്ചേർന്നപ്പോൾ ശെരിക്കും സ്വർഗ്ഗകവാടത്തിൽ എത്തിയ പ്രതീതി ആയിരുന്നു. പ്രകൃതി കയ്യൊപ്പു തുന്നിച്ചേർത്തയിടം ...കോടമഞ്ഞിൻടെ ഇടവിട്ടുള്ള രംഗപ്രവേശം ഗുരുചെങ്ങന്നൂരിൻടെ കഥകളി മറയെ അനുസ്മരിപ്പിച്ചു.
നെടുനീളെ വഴിയോര കച്ചവടങ്ങൾ; ക്യാരറ്റുകൂടകളും കുങ്കുമ കൂനകളും വര്ണശബളപൂക്കൂടകളും കുപ്പിവള കൂട്ടങ്ങളും ഒക്കെ തൊട്ടടുത്തുതന്നെയുള്ള വിനായക ക്ഷേത്ര സാമിപ്യം വിളിച്ചോതി.
പൊതുവെ കുപ്പിവളകളോട് ഭ്രമം തീരെ കുറഞ്ഞ ആളായിട്ടുപോലും കുപ്പിവളകൾ ഒഴിവാക്കാൻ അവൾക്ക് സാധിച്ചില്ല. ...ഏതു നിറം വേണമെന്ന അവരുടെ ചോദ്യത്തിന് മുന്നിൽ ഒട്ടും സന്ദേഹം കൂടാതെ തൻ്റെ നോട്ടം അപഹരിച്ച ചുവപ്പു കുപ്പിവളകൾ കാണിച്ചു ...
അവിടെ കല്യാണം കഴിഞ്ഞവർ മാത്രം ധരിക്കാറുള്ള പ്രത്യേകത നിറഞ്ഞ വളകൾ ആയിരുന്നു അവ. മംഗളം ഉടനെ ഉണ്ടാവും എന്ന കളിയാക്കി അവർ- പൊട്ടിച്ചിരിച്ചു-അത്ഭുതം കൂറി. പക്ഷെ നീനയ്ക്ക് തമാശ ആയിട്ടാണ് തോന്നിയത്.
അമ്പലത്തിൽ നിന്നും പടികൾ ഇറങ്ങുമ്പോൾ പിന്നിൽ നിന്നും ഒട്ടും പരിചിതമല്ലാത്ത ഒരു പിൻവിളി “എടൊ” ഇയാൾടെയാണോ ഇതിവിടെ നിന്ന് കിട്ടിയതാ....
അതെ മറന്നിരിക്കുന്നു… കുപ്പിവളകളുടെ പൊതിക്കെട്ട്. ആ പയ്യന് നന്ദി രേഖപ്പെടുത്തിക്കൊണ്ടു ഊട്ടുപുര പ്രസാദവും പകുത്തുകൊടുത്തുകൊണ്ടു അവർ തിരികെ നടന്നു.
അവിടുന്ന് രണ്ടു മൂന്നു ദിവസം കഴിയുമ്പോൾ അച്ഛന്റെ വക വിളി അവധിയെടുത്തു വീട്ടിലേക്കു എത്താൻ- ഒരു അത്യാവശ്യം പോലും.
ഗേറ്റിന്റെ പടി കടന്നപ്പോൾ തന്നെ ഒരു പെണ്ണുകാണൽ കാറ്റ് വീശി … പക്ഷെ ഇപ്പൊ എന്താ …ഈശ്വര ഇനി കൂർഗിലെ ചേച്ചി പറഞ്ഞ പോലെ…. അവളുടെ ഞെട്ടൽ ഒന്നുടെ ഊട്ടി ഉറപ്പിക്കുന്നതായിരുന്നു അടുത്ത രംഗം. ഇന്നസെന്റ് ഏതോ സിനിമയിൽ പറഞ്ഞപോലെ...ഈ ചെക്കന് എന്താ എന്റെ വീട്ടിൽ കാര്യം. അതെ അന്ന് അമ്പലത്തിൽ കണ്ട ചെക്കൻ തന്നെ ....ഓരോ മറിമായങ്ങൾ … അയാളും ശെരിക്കും പകച്ചിരിക്കുന്നതു കാണാം പക്ഷെ രണ്ടാൾക്കും സ്വപ്നസമാനം പൊതുചിന്ത.