പ്രാർത്ഥന
പ്രാർത്ഥന
കാലമാകുന്ന വാൾ അലകിൽ
നിന്നിറ്റുവീഴുന്നൊരു ഓർമ്മകളാം രക്തത്തുള്ളികൾ പോലെ
ഉഗ്രതയിൽ നിന്നും ശാന്തതയിലേക്കും
ശാന്തതയിൽ നിന്നും ഉഗ്രതയിലേക്കുമുള്ള
പ്രയാണമായ്, മിന്നല്പിണരുകളായ്
നീ മിന്നിമാഞ്ഞുകൊണ്ടിരിക്കുന്നൂ.
ഇരുട്ടെന്ന നിഗൂഢതയിലേയ്ക്കും
വെളിച്ചമെന്ന കിനാവുകളിലേക്കും
പറന്നുയരുന്നൊരു 'മിത്താ'യി നീ
പാഞ്ഞുപോയ്ക്കൊണ്ടേയിരിക്കുന്നൂ.
അദൃശ്യതയിലൊരു പ്രതിച്ഛായയായ്
അകലങ്ങളിലൊരു നിശ്ശബ്ദതയായ്
മിന്നിമായുന്നൊരു ഛായയായ്
നീ മാറിക്കൊണ്ടെയിരിക്കുന്നൂ.
നിന്റെ കൈകളിലൂടെയുരുത്തിരിഞ്ഞു
വരുന്നൊരു ശില്പമായ്,
നിന്റെ കാലടികളിൽ പതിയുന്നൊരു പാദമുദ്രയായ്,
നിന്നെ തൊട്ടു വന്ദിക്കാൻ, നിന്നെ പൂജിക്കാൻ,
ഒരു കുമ്പിൾ പൂവുമായ്, എത്തുമൊരു
ഇളം പൈതലിൻ കുഞ്ഞിക്കൈയായ് വിരിയുമാറാകട്ടെ ഞാൻ.
പാലമരത്തിൽ ഉൾക്കൊള്ളും ദേവതയായ്
പാലപ്പൂവിൻ സുഗന്ധമായ് നീയുണരുമ്പോഴും
നിന്നെത്തൊട്ടുവന്ദിക്കാൻ വരുന്ന ഭക്തരുടെ
ഭജനമുരുവിടുന്ന ചുണ്ടുകളും കണ്ണുകളുമായ്
നിന്നെയുയർത്തുവാൻ വരുന്ന സ്വർണ്ണത്തളികയായ്
മാറുവാൻ ഒരു ഭാഗ്യവിത്തെങ്കിലുംഎന്നിൽ ചൊരിയുക
ഉണരുന്നൂ നീ ബ്രഹ്മാണ്ഡത്തിൽ ശ്രീചക്രമായ്
അണുവായുധമായ്,രാസായുധമായ് ഹൈഡ്രജൻബോംബായ്
കോവിഡ് 19 കൊറോണയായ്.
മറ്റൊരു യുഗാവസാനത്തിലൊരു
പ്രഹാസികൻ ആയി മാറുവാനെങ്കിലും
ഒരു ഭാഗ്യവിത്തെന്നിൽ നീ ചൊരിയുക
ആ നിർവൃതിയിൽ ഞാനീ പ്രാർത്ഥന
തീർത്തീടട്ടെ!