മണൽത്തിട്ടകൾ പറയുന്നത്.ബിനു R
മണൽത്തിട്ടകൾ പറയുന്നത്.ബിനു R
ഈജിപ്ഷ്യൻ മണൽതിട്ടകളി-
ലുയർന്നു നിൽക്കും
ഫറവോന്റെപിരമിഡ് കാണവേ,
എൻ മനസ്സിലുലയുന്നു മരണത്തിൻ
അലോസരമുണർത്തും തീവ്രഗന്ധം.
മനുഷ്യമനസ്സിൻ മണൽക്കാടുകളിൽ
ജ്വലനമന്ത്രംനിറയും മാസ്മരികതയിൽ
നിറയുന്നതെല്ലാം രുധിരംമണക്കും
ചുടുമണലിലുയരും നേർച്ചകളുടെ
അക്കരപച്ചകൾ മാത്രം.
ചിലർ നല്ലതേതെന്നു തിരഞ്ഞെടുക്കാ --
നാകാത്ത നന്മകൾനിറയും കരുണ
മനസ്സുകൾ ചെന്നെത്തി വീണുപിടയുന്നു,
പലപകലിരവുകളിൽ മരുഭൂമികളിൽ,
മഴയിരമ്പം കേൾക്കുമ്പോൾ പ്രകാശം
തേടി വരും ഈയലുകൾ പോൽ!
മനുഷ്യമാംസത്തിൻ രുചിയറിഞ്ഞവർ
രക്തം കുടിച്ചു ദാഹം തീർത്തവർ
യുദ്ധത്തിൽ പേക്കോലങ്ങളായവർ
വീരേതിഹാസങ്ങൾ രചിക്കപ്പെട്ടവർ
മനസ്സിൻഹരിതവർണ്ണങ്ങൾ
ചുട്ടെരിക്കെ ഭവിക്കുന്നു,മരുഭൂമിയിൽ
ചുടുകാറ്റിൽ രൂപഭേദംവരും
മണൽത്തിട്ടകൾപോൽ ഗോപുരങ്ങൾ!
നേർമയുള്ള ചിന്തകളെല്ലാം നേരറിയാ--
ക്കാലത്ത് ശിഥിലങ്ങളാകവേ,
മണൽത്തിട്ടകൾക്കും പറയാനുള്ളതു
കേൾക്കാൻ പോലുമാവാതെ
ഇരുചെവികളിലും ഈയമുരുകിവീണവർ
ജന്മിത്തമുതലാളിത്തങ്ങളോടൊത്ത്
വർണ്ണവെറികൾക്കായ് ചിന്തകൾ തോറ്റ്
സ്വയം നമ്രശിരസ്കരായീടുന്നു!