മഹാത്മാ
മഹാത്മാ
അറിവായ നാൾ മുതൽ സന്തതം കേൾക്കുന്നു
'ഗാന്ധിജി 'യെന്നുള്ള ത്രൈവർണ ശബ്ദം
അധീശത്വങ്ങളുടെ ആകാശ സൗധങ്ങളെ
അഹിംസാ മന്ത്രത്താൽ ഭേദിച്ച ഗാന്ധി
പാരതന്ത്ര്യത്തിന്റെ ചങ്ങല പൊട്ടിച്ചു
സ്വാതന്ത്ര്യ പൂത്തിരിയേകിയ ഗാന്ധി
വർഷ പരീക്ഷകളിലെ ചോദ്യ കടലാസുകളിൽ
ചോദ്യങ്ങളായി പുനർ ജനിക്കുന്ന ഗാന്ധി
സൂര്യനണയാത്ത ആംഗലയ രാജ്യത്തെ
ഒരുപിടി ഉപ്പിനാൽ വെല്ലിയ ഗാന്ധി
എളിമയുടെ കരുണയുടെ നിശ്ച്ചയദാർഢ്യത്തിൻ
പൂവിതളാകിയ പൊന്നു ഗാന്ധി
എന്നുടെ നിന്നുടെ വിശ്വയ്ക നീഡത്തിൻ
പൊൻപ്രഭയായി വിടരുന്ന ഗാന്ധി
ഭാരത നാടിന്റെ നെറുകയിലിപ്പോഴും
ആശാ കിരണമായി വാഴുന്നു ഗാന്ധി
പുകൾപെറ്റ കവികളുടെ തൂലികയ്ക്കെപ്പോഴും
വർണ്ണപകിട്ടായി മാറുന്നു ഗാന്ധി
കവികളുടെ മാനസ സരസിങ്കലിപ്പോഴും
പാർവണ തിങ്കളായി വാഴുന്നു ഗാന്ധി
വർഷത്തിലൊരുദിനം ഒക്ടോബർ രണ്ടിനു
ഗാന്ധിജിയെ നമ്മൾ ഘോഷിക്കുന്നു...
ആഘോഷിക്കുന്നു...
ഗാന്ധിജി തന്നുടെ ചിത്രങ്ങളിന്നിപ്പോൾ
കേവലം കൗതുക വസ്തുവായി മാറുന്നു
ഗാന്ധിജി വെറുമൊരു മിഥ്യയായി തീരുന്നു
വെറുമൊരൂ സ്വപ്നമായി മറയുന്നു
പ്രതീക്ഷയുടെ ശാന്തിയുടെ മാനവികതയുടെ
സൂക്തമായി ഗാന്ധിസം മേവിടുമ്പോൾ
നമ്മൾ ഇകഴ്ത്തുന്നു... മറക്കുന്നു
നെഞ്ചിലേയ്ക്ക് തുരുതുരാ വെടിയുണ്ടകൾ
വർഷിക്കുന്നു... വീണ്ടും വീണ്ടും
ചുടുനിണച്ചാലുകൾ ചുറ്റും പരക്കുന്നു
അതൊരു തടാകമായി മാറുന്നു
നഷ്ട ബോധത്തിന്റെ കുറ്റബോധത്തിന്റെ
ആത്മ സംഘർഷങ്ങളുടെ കടലായി
വളർന്നു വലുതാകുന്നു... വീണ്ടും വലുതാകുന്നു
എങ്കിലും കൂട്ടരേ നമ്മൾ മറന്നല്ലോ
ഗാന്ധിജിയെന്നുള്ള പീയൂഷ ധാരയെ
അല്ലയോ മഹാത്മാവേ പൊറുക്കുക ക്ഷമിക്കുക
പൊറുക്കുക മാപ്പേകുക....