ജീവപര്യന്തം
ജീവപര്യന്തം
വീടിനുചുറ്റും പടുത്തുയർത്തിയ വന്മതിലിനുള്ളിൽ
തടവില്ക്കഴിയുന്നു ചിന്താശൂന്യരായ മർത്യജന്മം..
ഇഹപരങ്ങളെല്ലാം തന്നെ
ബാധിക്കാത്ത തരങ്ങളെന്നപോൽ
ജീവപര്യന്തമായ് അന്തിയുറങ്ങുന്നു.
തൊഴുതിട്ടും തൊഴുതിട്ടും കാണാത്ത
ദൈവങ്ങൾ നിരങ്ങി നീങ്ങുന്ന
ഭിക്ഷകരെ കണ്ടിട്ട് കണ്ണുമടച്ചങ്ങു
നീങ്ങീടുന്നു മൗനമായ്.
നിറഞ്ഞ സത്യങ്ങളെല്ലാം കണ്ടിട്ടും
കണ്ണടയ്ക്കാതെയിരുട്ടാക്കും
മുഖകണ്ണടയുമായ്,
അതിശീഘ്രശകടത്തിൽ
പാഞ്ഞങ്ങുപോകുന്നു,
മനുഷ്യനെന്നുപറയുന്ന അറിവില്ലാ
അൽപ്പത്തരങ്ങൾ
കാർക്കോടകവിഷത്തിനേക്കാൾ
കരിനീലവിഷമുള്ളവർ.
എല്ലാരുമൊന്നെന്ന നന്മചിന്തകളെല്ലാം
സ്വാർത്ഥതയുടെ മൂടുപടമായ്
മാറിയതറിയണം,
കൊണ്ടുനടക്കുന്നവരറിയണം,
ഗുരുചിന്തകളുടെ നന്മകളിൽപ്പിറന്ന
സൽചിന്തകളെല്ലാം
അനപത്യതാദുഃഖം പോൽ
മറ്റുള്ളവരുടെചൊറിച്ചിലിനായുള്ള
അസുഖമെന്നതറിയണം.
അർദ്ധരാത്രിയിൽ സപ്തവർണ്ണ
കുടപിടിക്കുന്നവരുടെയെണ്ണം
കൂടിവരുംകാലത്തോളം
അർദ്ധസത്യങ്ങളെല്ലാം
ജീവപര്യന്തമായ് തീർന്നിടും.
അറിവിൻമൂർത്തരൂപങ്ങളെല്ലാം
ഉയർന്ന നാലുമൂലകെട്ടിയ
മതിലിനുള്ളിൽ കൂനിക്കൂടിയിരിക്കും.