വേട്ടക്കാരൻ
വേട്ടക്കാരൻ
ആ ഇരുട്ടിൻ്റെ മറവിൽ അവൾ ഉടുത്തിരുന്ന സാരി പരതി എല്ലാം കൂടിയെടുത്ത് ദേഹമാകെ മൂടി. മുടിയിഴകൾ പാറി കളിച്ചു കൊണ്ടിരുന്നു. ഒരു ഭ്രാന്തി കണക്കെ പൊട്ടിപൊട്ടി ചിരിച്ചു... അലമുറയിട്ടു കരഞ്ഞു പക്ഷെ കേൾക്കാനായവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല.
വിജനമായ പ്രദേശത്ത് മാലിന്യകൂമ്പാരത്തിനിടയിൽ കൊണ്ടു തട്ടുമ്പോൾ അവരറിഞ്ഞിരുന്നില്ല ഈ ശരീരത്തിൽ ജീവൻ്റെ തുടിപ്പ് ഇപ്പോഴും ഉണ്ടെന്ന്... ചെന്നായകൾ മാംസകഷ്ണം വലിച്ചുകീറുംപോൽ ആ ശരീരം ആകെ വിക്യതമാക്കിയിരുന്നു. ചോരപ്പാടുകൾ കൊണ്ടുo മുഷിഞ്ഞ മണം കൊണ്ടും മലിനമാക്കപ്പെട്ട ചന്ദനം കണക്കെ അവൾ ഇഴഞ്ഞു... ഒച്ചിഴയും പോലെ ചാരാനാവും വിധം ഒരു മരത്തിൻ ചോട്ടിലേക്കവൾ തളർന്നു വീണു.
അവളുടെ ഓർമകൾ പിന്നോട്ടു പോയി. എന്താണുണ്ടായത്? എൻ്റെ അച്ഛനെവിടെ? അച്ഛനെ അവർ എന്തെങ്കിലും ചെയ്തുവോ? അമ്മയോട് എന്തു പറയും? വ്യാകുലതയാൽ അവളാകെ കുഴഞ്ഞു പോയി...
"അമ്മേ... എൻ്റെ ബാഗ് എവിടെ? കാണനില്ല... അമ്മേ..."
"ഇതാ ഗൗരി. കണ്ടുടെ? ഇങ്ങനെ അലറണോ...?"
"നേരം വൈകി. ഞാൻ ഇറങ്ങാണ്."
"ഈ പരീക്ഷ ജയിച്ചു വരണം, എൻ്റെ മോൾ."
"ശരി അമ്മേ..." പറഞ്ഞു മുറ്റത്തേക്കിറങ്ങി.
"അല്ല മോളേ, നീ ഒറ്റക്ക് പോകണ്ട. അച്ഛനേം കൂട്ടി പോയാ മതി." "അമ്മേ, ഞാൻ പൊക്കോളാം... വെറുതേ എന്തിനാ ബുദ്ധിമുട്ടിക്കുന്നേ...?"
"വേണ്ട... പറ്റില്ല."
അമ്മയുടെ നിർബന്ധപ്രകാരം ഗൗരിയും അച്ഛനും റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു. യാത്രയിലുടനീളം പരീക്ഷയെ പറ്റിയും തന്റെ പ്രതീക്ഷകളുമാണ് പറഞ്ഞു കൊണ്ടിരുന്നത്. പക്ഷെ പിന്നീട് എന്താണുണ്ടായത്?
അവൾ കയറിയിരുന്ന സീറ്റിൽ ഗുണ്ടകളെ പോലെ തോന്നിപ്പിക്കും വിധം കുറെ പേർ കയറിയിരുന്നു.
"അച്ഛാ, നമുക്ക് മാറിയിരിക്കാം."
"വേണ്ട, അവരെ നീ ശ്രദ്ധിക്കണ്ട... ആ ജനലരികത്തേക്ക് ഇരുന്നോ..."
പിന്നെ പിന്നെ... നടന്ന പിടിവലിക്കിടയിൽ ആരോ എന്നെ മയക്കി... അവൾ പൊട്ടിപൊട്ടി കരഞ്ഞു... അവിടമാകെ നിശ്ചലമാം വിധം വിജനപ്രദേശമായിരുന്നു... ആരും അവളെ കേൾക്കാനുണ്ടായിരുന്നില്ല... എന്നാൽ ഇരുട്ടു മൂടി തുടങ്ങിയപ്പോൾ ആകെ ക്ഷീണിതനായി അയാൾ വീട്ടിലേക്ക് കയറി ചെന്നു.
"അല്ല... ഗൗരിയോ?"
"എന്താന്ന്? ഗൗരിയോ?" അമ്മ വീണ്ടും ചോദിച്ചു. ഒരു നെടുവീർപ്പിട്ടു കൊണ്ടയാൾ പറഞ്ഞു.
"അവൾ കൂട്ടുകാരത്തിയുടെ വീട്ടിൽ പോയി. നാളെ വരും." പിന്നെ ഒരു കെട്ട് പൈസയെടുത്തു കൈയ്യിൽ കൊടുത്തു കൊണ്ട് പറഞ്ഞു, "അലമാരയിൽ എടുത്തുവക്കൂ."
"ഇതെവിടെ നിന്നാ?" അമ്മ ചോദിച്ചു.
"ഞാനൊരു പണ്ടം വിറ്റു." തെല്ലു ധാർഷ്യടത്തോടെ അയാൾ പറഞ്ഞു. "നീ കൂടുതലൊന്നും ചോദിക്കണ്ട." അയാൾ വിലക്കി.
അമ്മ ഒന്നും പറയാതെ അകത്തേക്കു പോയി. ആ ചാരുകസേരയിൽ ചാരികൊണ്ട് പുച്ഛഭാവത്തോടു കൂടി അയാൾ പിറുപിറുത്തു.
"ഞാൻ ആർക്കും വേണ്ടാതിരുന്ന അമ്മയെയും മകളെയും എടുത്ത് ചെല്ലും ചെലവും കൊടുത്ത് വളർത്തിയത് വെറുതെയാണെന്ന് വിചാരിച്ചോ?ചത്തു തുലയട്ടെ ഒരു പഠിപ്പുകാരി". ഒരു വേട്ടമൃഗത്തെ പോൽ കണ്ണുകൾ ചുവന്നു തുടുത്തു പൊട്ടിപൊട്ടി ചിരിച്ചു കൊണ്ടയാൾ വീണ്ടും അകത്തേക്കു നോക്കി... അപ്പോൾ അങ്ങകലെ കുറുനരികളുടെ ഓരിയിടൽ ഉയർന്നിരുന്നു.