കാലം
കാലം
എന്തുഗ്ര പ്രതാപത്തോടെ വന്നു നിൽപ്പൂ
ഈ തൊടിയിലെ പച്ചപ്പുകളൊക്കെയും കരിഞ്ഞുതിർന്നു.
നെഞ്ചകമാകെ എരിയുമീ വേളയിലും,
മോന്തുവാനിറ്റു ജലവുമില്ലാതാകുമോ ?
ദുർമൃതിക്ക് ഇടനൽകാതെ കാലമേ,
ഈ ക്രൂരതയുടെ വാതിലുകൾ കൊട്ടിയടക്കുമോ നീയിന്ന് .
പട്ടിണി നീറ്റുന്ന വയറുകൾ, മജ്ജകൾ,
മക്കളെ കെട്ടിപ്പിടിച്ചലമുറ കൂട്ടുന്നു.
കാതോർത്തിരിക്കുന്നു കണ്ണിമ ചിമ്മാതെ ,
വേനൽ മഴയൊന്നു ചാറിയെങ്കിൽ .
തലചായ്ക്കാനിടം തേടും പറവകൾ,
പഴയൊരാ മരച്ചില്ലകൾ തേടി പറന്നകലുന്നു.
ക്ഷതപാദങ്ങളാൽ മണലിൽചവിട്ടാനാകാതെ,
ചുട്ടുപൊള്ളുന്നിതോരോ മണൽത്തരിയും.
ആയിരംമേഘങ്ങൾ വർഷിക്കും മഴത്തുള്ളിയെ,
ആവാഹിച്ചെടുക്കാനിതാ നമ്മൾ കൂട്ടായിനിൽക്കുന്നു.
ഏക ചിന്തയിൽ മറന്നു ജാതി മതവൈര്യങ്ങളൊക്കെയും ,
വാടുന്ന മുഖമിത് അന്യോന്യംകാണുന്നു.
ഓരോരഗ്നിപരീക്ഷകൾ കടന്നെന്നാലും,
പിന്നെയും ഞാനെന്നു നീയെന്നു കാലമിതത്രയും.