2020 - ഒരു വിലാപകാവൃം
2020 - ഒരു വിലാപകാവൃം
രണ്ടായിരത്തി-ഇരുപതേ,
നീ ഉണ്ടായിരുന്നോ?
ജനനത്തിലേ ശ്വാസം നിലച്ചു,
നീലിച്ച മുഖവുമായല്ലേ നീ ഇറങ്ങി വന്നത്.
മുതുകത്തു തല്ലിയും, കൃത്രിമ ശ്വാസം തന്നും,
പിന്നീട് ഐ-സീ-യുവിലിട്ടും,
നിന്റെ ജീവൻ നിലനിർത്താനൊരുപാട്
പണിപ്പെട്ടു ഞങ്ങൾ.
ഞരങ്ങി മൂളി, ഊർദ്ധശ്വാസം വലിച്ചു,
അർദ്ധപ്രാണനായി നീ കടന്നുപോവുമ്പോൾ,
നിന്നിൽ, ഞാൻ എന്നെ കാണുന്നു.
എവിടെയുമെത്താതെ, എങ്ങും ഒരു ചലനവുമുണ്ടാക്കാതെ,
ഒരിലപോലുമനങ്ങാതെ, ഒരു തരംഗവുമുണ്ടാക്കാതെ,
ജീവിതത്തിൽ തിരിച്ചുമടങ്ങുന്ന എന്നെപ്പോലൊരുവൻ!
കുറച്ചു നാളുകൾ കഴിഞ്ഞു പോവുമ്പോൾ,
2020 എന്ന നിന്റെ പേരുച്ചരിക്കുമ്പോൾ,
ചിലരെങ്കിലും ചോദിക്കും:
അങ്ങിനെ ഒരുവൻ ഉണ്ടായിരുന്നോ?
എവിടെപ്പിറന്നവൻ? എപ്പോൾപ്പിറവന്നവൻ?
എന്ത് ചെയ്‌തവൻ? എപ്പോൾപ്പോയവൻ?
കാറ്റിലകപ്പെട്ടൊരു പാവം കരിയിലപോൽ,
ആഴക്കയങ്ങളിൽ ആഴ്ന്നാഴ്ന്നുപോവുമൊരു കരിങ്കല്ലിന്ച്ചീളുപോൽ,
മുഖമൊന്നു കാണാതെ,
മിഴിയൊന്നു തുറക്കാതെ,
മൊഴിയൊന്നു കേൾക്കാതെ,
ആരോരുമറിയാതെ
ഒരു പാഴ്ജന്മം കൂടെ!