ഗ്രാമവീഥികളിലൂടെ
ഗ്രാമവീഥികളിലൂടെ
ഇനിയൊന്ന് യാത്ര തിരിക്കണം
വന്ന വഴിയോർത്തങ്ങു പോകണം
മുള്ളു പതിക്കുമൊരു വേവിന്റെ ചൂടിലും
പെരുവഴിയങ്ങു താണ്ടണം, ഇനിയും തിരികെ എനിക്കൊന്നു പോകണം.
കണ്ടു മറന്നവയെല്ലാം , പിന്നെയാ കണ്ടതിൻ വാസ്തവമെന്തെന്നറിയണം.
ആരാണ് നേരെന്നറിയണം, നേരിന്റെ വിലയറിയുന്നൊരാ വാക്കുരയ്ക്കണം.
പുഞ്ചിരി നെയ്തു നടന്നൊരാ ബാല്യത്തിൽ
പിന്നെയും പിച്ചവെച്ചൊന്നു നടക്കണം
നന്മ തൻ വിത്തുകൾ പാകി മുളപ്പിച്ചൊരു തൊടികളിലൂടൊന്നു നടക്കണം
സായന്തനങ്ങളിൽ ആലിൻചുവടിലായ് തണുവുള്ള കാറ്റേറ്റിരിക്കണം.
വയലേലകതിർ ചൂടി ആടും വയലിലെ വരമ്പിലൂടൊന്നു സായന്തനത്തിൽ ഇളവെയിലേറ്റു നടക്കണം
ഇനിയൊന്നു യാത്ര തിരിക്കണം
ഇനിയൊന്നു യാത്ര തിരിക്കണം. വന്ന വഴിയോർത്തോർത്തു പോകണം.
പശിയടങ്ങാതെ കരയുന്ന ബാല്യത്തിന്
നാക്കിലയിട്ടു സദ്യ വിളമ്പണം
വളരുവാനവസരമില്ലാതെ പോയൊരു കുഞ്ഞിനും അറിവിൻ വെളിച്ചം തെളിക്കണം.
പൊരുതുന്നചിന്തകൾതൻ സിരകളിലായി
ജ്വലിക്കും തീപ്പന്തമായൊന്നെരിയണം.
പുതുമയിൽപൂക്കാത്ത അറിവിൻ കിരണങ്ങൾ
പുതുതലമുറയിലായ് തിരയണം.
വിേശാനൊരുക്കുന്ന വിൽപന ചരക്കു പോൽ
തന്റെ വില എന്തെന്നറിയാത്ത ജനത്തിൻ മുന്നിലും
വിതുമ്പുന്ന ചുണ്ടുകൾക്കിടയിലൂർന്നിറങ്ങുന്ന
വിറയാർന്ന വാക്കുകൾക്ക് അർത്ഥം തിരയണം.
ഇനിയൊന്ന് യാത്ര തിരിക്കണം , കനവുള്ളൊരു പുത്തൻ ജീവിതം കാണണം.