ജീവന്റെ പാതി
ജീവന്റെ പാതി
മിഴികൾ തുറന്നിരുന്നത് നിന്നെ കാണുവാനായി,
എന്റെ വിരൽത്തുമ്പ് ചലിച്ചിരുന്നതും നിന്നെ നിറങ്ങളിൽ ചാലിക്കുവാൻ,
എന്റെ ശ്രവണേന്ദ്രിയങ്ങളെ ത്രസിപ്പിച്ചിരുന്നത്
നിൻ സ്വരമാധുര്യം.
നിൻ കാൽച്ചിലമ്പിൻ കിലുക്കം ഇന്നുമെൻ
കാതിൽ അലയടിച്ചിടുന്നു; നിന്റെ കുപ്പിവള
കൈകൾ ഓടിവന്നു കണ്ണുപൊത്തിയതും
ഞാൻ മറന്നില്ല , നിന്റെ മൂടിയിഴ തൻ ഗന്ധവും
പുഞ്ചിരി നിറഞ്ഞ നിൻ അധരങ്ങളും
മറക്കുവാൻ എനിക്കാവില്ല, നിന്റെ നിഴലാവാൻ കൊതിച്ചു ഞാൻ , നീ എന്റെ പ്രാണൻ .
എന്തിനായി നീ ദൂരേക്ക് മാഞ്ഞുപോയി?
നീ എന്നെ അറിഞ്ഞിരുന്നില്ലേ, എന്റെ
ഹൃദയം തുടിച്ചതും എന്റെ കണ്ണുകൾ
വിടർന്നതും, അധരങ്ങൾ തൻ ആഗ്രഹങ്ങളും
നീ അറിഞ്ഞില്ലേ, നിനക്കായി കരുതിയൊരായിരം ഉപഹാരങ്ങൾ എന്നെ ദുഃഖത്തിലാഴ്ത്തി,
തിരികെ നീ വരില്ലെന്നിരുന്നാലും ,
എന്റെ പടിപ്പുര വാതിൽ നിനക്കായി ഞാൻ തുറന്നിടും,
എന്റെ ജീവന്റെ പാതിയാവാൻ ക്ഷണിക്കപ്പെട്ടവൾ നീ മാത്രം ...