അവശേഷിപ്പുകൾ
അവശേഷിപ്പുകൾ
ചളിയിൽ കിടന്ന നിൻ മൃദു-
മേനി ഞാനെടുക്കവെ,
എൻ കൈകൾ ഞാനറിയാതെ
വിറപൂണ്ടുപോയി.
ആ കുഞ്ഞുകൊലുസിൻ ശബ്ദ-
മെൻ കാതിൽ അലയടിക്കവെ,
അന്ധകാരമെന്നെ പൊതിഞ്ഞവിടെ,
പ്രകൃതിപോലും നിദ്രയിലാണ്ടുപോയി.
എൻ കൈപിടിച്ചു പിച്ചവെച്ചവൾ,
കുറുമ്പുകളാലെന്നെ പൊട്ടിചിരിപ്പിച്ചവൾ,
മിഠായിക്കായി കുണുങ്ങിനിന്നവൾ,
എൻ താരാട്ടുപാട്ടുകേട്ടുറങ്ങിയവൾ,
നരാധമൻമാർ വന്നെൻ കുരുന്നിൻ-
മൃദുമേനി വ്രണപെടുത്തിയപ്പോൾ,
സംരക്ഷികാനാകാത്തയെൻ ദേഹവും,
നിൻ ചിതയിലമർന്നുപോയിടട്ടെ.
ഒരച്ഛൻ്റെ ദീനവിലാപമെങ്ങും
അലയടിക്കവെ-
യവിടെ,
ബാക്കിയായതു നിൻ-
കളിപ്പാട്ടങ്ങൾ മാത്രം.